Thursday, July 1, 2010

നഷ്ടബാല്യം-6


പാലമരം

ഞങ്ങളുടെ വീടിനുതാഴെയുളള പാടത്തുനിന്ന്‌ നോക്കുമ്പോള്‍ ആ തെങ്ങിന്‍തോട്ടം വളരെ വിദൂരമായാണ്‌ അന്നെനിക്ക്‌ തോന്നിയിരുന്നത്‌. അവിടെയുളള മൈതാനത്ത്‌ കുട്ടികള്‍ കളിക്കുന്നത്‌ നിഴല്‍ പോലെ അവ്യക്തമായ്‌ കണ്ടിരുന്നു. ഗോക്കളെ മേയ്‌ക്കാന്‍ വരുന്ന കുട്ടികള്‍ ഉല്ലസിക്കുന്ന കാഴ്‌ചയായിരുന്നു അത്‌. അമ്മ പുതുതായൊരു ആട്ടിന്‍കുട്ടിയെ വാങ്ങിയപ്പോള്‍ എനിക്കും അങ്ങാട്ടുപോകാനും, അവരോടൊപ്പം കളിക്കാനും അവസരങ്ങളുണ്ടായി.

അങ്ങനെ എനിക്കും ചില കൂട്ടുകാരുണ്ടായി. തെങ്ങിന്‍തോപ്പ്‌ മറ്റൊരു ലോകമായിരുന്നു എനിക്ക്‌. അവിടെ എപ്പോഴും കുളിര്‍മ്മയുണ്ടായിരുന്നു. തെങ്ങുകളിലെ ഓലകളില്‍ തൂങ്ങിക്കിടക്കുന്ന കുരിയാറ്റക്കിളികളുടെ(തെങ്ങോലപ്പക്ഷി)കൂടുകളുണ്ടായിരുന്നു. പക്ഷിയുടെ ഉപേക്ഷിക്കപ്പെടുന്ന കൂടുകള്‍ കാണുമ്പോള്‍ അദ്‌ഭുതം തോന്നും. എത്ര കരവിരുതോടെയാണ്‌ ഓലനാരുകള്‍കൊണ്ട്‌ പക്ഷി കൂടൊരുക്കിയിരിക്കുന്നത്‌. അതിന്‌ എത്ര സമയം വേണ്ടിവരും. ആ പക്ഷി അതിവിദഗ്‌ധനായൊരു ശില്‌പിയായിരിക്കാം. പക്ഷെ അതിന്‌ ദീര്‍ഘവീക്ഷണം നന്നേ കുറവായിരുന്നു. തെങ്ങോലകളുടെ ക്ഷണികതയെ കുറിച്ചത്‌ ഓര്‍ത്തില്ലല്ലോ. ഓരോ തെങ്ങോലകള്‍ പോഴിയുമ്പോഴും അത്‌ പുതിയ കൂടൊരുക്കാന്‍ അവിശ്രമം യത്‌നിച്ചു.

തെങ്ങിന്‍തോപ്പിലെ അതിരില്‍ കാലത്തെ വെല്ലുന്ന പ്രായം നഷ്ടപ്പെടാത്ത ഒരു പാലമരം ഉണ്ടായിരുന്നു. ഇന്നും അതുണ്ട്‌. അമ്മയും, അമ്മമ്മയും പറയുന്നു. അവരുടെ കുട്ടിക്കാലത്തും അതങ്ങനെതന്നെയുണ്ടത്രെ! അതിന്റെ ശിഖിരങ്ങളിലങ്ങോളമിങ്ങോളം കന്നുകാലികളുടെ പേറ്റിന്‍ചവറുള്‍ തൂക്കിയിട്ട പ്ലാസ്റ്റിക്ക്‌കവറുകള്‍. ആ വൃക്ഷം പൂക്കാറുണ്ടോ? പുഷ്‌പങ്ങള്‍ക്ക്‌ ഗന്ധമുണ്ടായിരുന്നോ!

ആ മരത്തില്‍ ദുര്‍ദേവകള്‍ വസിക്കുന്നുണ്ടത്രെ! അതിന്‌ ചുവട്ടില്‍ പോയാല്‍ തല ചുറ്റും എന്നെല്ലാവരും പറഞ്ഞിരുന്നു ഞങ്ങള്‍ കളിക്കുന്നതിനിടയില്‍ പന്തോ, ഗോട്ടിയോ അവിടേക്ക്‌ തെറിച്ചു പോയാല്‍ അതുപേക്ഷിക്കാറാണ്‌ പതിവ്‌.

നിഗൂഢതകള്‍ പേറുന്ന ഒരു പ്രഹേളിക പോലെ ആ പാലമരം അചഞ്ചലമായ്‌ നിലകൊളളുന്നു: എന്നെന്നും.

2 comments:

വേണു venu said...

ആ പാലപ്പൂവിന്‍റെ മണം ഞാന്‍ കേള്‍ക്കുന്നു.
കേള്‍ക്കുന്നു എന്നു തന്നെ എഴുതട്ടെ.

ajith said...

ആട്ടിങ്കുഞ്ഞിലൂടെ ഒരു തല്‍ക്കാല സ്വാന്തനം അല്ലേ?