Wednesday, March 10, 2010

കുന്നിക്കുരു



കുന്നിക്കുരുവളളികള്‍ വീണ്ടും തളിര്‍ക്കുന്നു. ചുവപ്പും, കറുപ്പും ചേര്‍ന്ന കുന്നിക്കുരുകള്‍ കാണാന്‍ എന്തു ഭംഗി! ഞാനോമനിക്കുന്ന അരുണിമ തുളുമ്പുന്ന കുന്നിക്കുരുകള്‍ കൊടിയ വിഷത്തിന്റെ ഉറവിടമാണെന്ന്‌ അന്ന്‌ ഞാനറിഞ്ഞിരുന്നില്ല. വ്യാഴവട്ടങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു പട്ടിണിക്കാലത്ത്‌ അമ്മ കുന്നിക്കുരു ആട്ടിയ മാവുകൊണ്ട്‌ ദോശ ഉണ്ടാക്കിതന്നു. ഞാനും, അമ്മയും,ഏട്ടനും,അനിയത്തിയും സമൃദ്ധമായ്‌ ദോശ കഴിച്ചു.

അന്ന്‌ ഞാനൊഴികെ എല്ലാവരും മരിച്ചു. അതില്‍പ്പിന്നെ കുന്നിക്കുരുകള്‍ എനിക്ക്‌ ദുരന്തത്തിന്റെ പ്രതീകമായി. പിന്നീടെങ്ങനൊയോ എന്റെ ഗ്രാമത്തില്‍ നിന്ന്‌ കുന്നിക്കുരുവളളികള്‍ അപ്രത്യക്ഷമായി.
ഇപ്പോള്‍ ഞാന്‍ പരിപാലിച്ച്‌ നട്ട്‌ വളര്‍ത്തിയ മൂവാണ്ടന്‍മാവിന്‌ മുകളിലേക്ക്‌ ഒരു കുന്നിക്കുരു വളളി പടര്‍ന്നിരിക്കുന്നു. അതില്‍ നിറയെ തളിര്‍ത്ത കുന്നിക്കുരുകള്‍. പലയിടത്തും ഇപ്പോള്‍ കുന്നിക്കുരുവളളികള്‍ പ്രത്യക്ഷപ്പടുന്നു.

വറുതിക്കാലത്തെ മുന്‍കണ്ട്‌ കുന്നിക്കുരുകള്‍ വീണ്ടും തളിര്‍ക്കുകയാണോ? അരിയുടേയും മറ്റും വില കുതിച്ചുയരുന്നു. വരാന്‍ പോകുന്നത്‌ പഴയ പട്ടിണിക്കാലമാണോ?

അതെ ഏന്റെ നാവ്‌ കുന്നിക്കുരുവിന്റെ ദുസ്വാദ്‌ ഓര്‍മ്മപെടുത്തുന്നു. മൂവാണ്ടന്‍മാവിലേക്ക്‌ പടര്‍ന്ന കുന്നിക്കുരുവളളികള്‍ വീണ്ടുംവീണ്ടും തളിര്‍ക്കുന്നു.