Monday, November 24, 2008

ലജ്ജ

എവിടെയും ഞാന്‍ തോറ്റുപോകുന്നു. കളിക്കളങ്ങളില്‍, സുഹൃദ്‌വേദികളില്‍ എല്ലായിടത്തും. ഒന്നിനും കൊള്ളാത്ത ഒരു പടുജന്മമാണോ ഞാന്‍? അല്ല! ഇതുവരെ പുറത്തെടുക്കാനാവാത്ത എന്തൊക്കെയോ കഴിവുകള്‍ ദൈവമെനിക്ക്‌ തന്നിട്ടുണ്ട്‌. പക്ഷെ ലജ്ജ! അതെന്നെ എവിടെയും തോല്‍പ്പിക്കുന്നു.

സംഘബലത്തിന്റെ പിന്നില്‍ ആദ്യമായി മുഖം കാണിച്ച നാടകത്തിന്‌ സമ്മാനം കിട്ടിയപ്പോള്‍ ഏറ്റുവാങ്ങാന്‍ സദസ്സിലേക്കു പോകാന്‍ ലജ്ജ!

അറിയാത്ത കളിക്കളങ്ങളില്‍ ബാറ്റില്‍ സിക്‌സറും ഫോറും മാത്രം വിരിയുമ്പോള്‍ ടൗണിലെ ക്രിക്കറ്റ്‌ ടൂര്‍ണ്ണമെന്റില്‍ പതിവായി പൂജ്യത്തിനു പുറത്ത്‌. മത്സരവേദികളില്‍ വെറുമൊരു കാഴ്‌ചക്കാരനായിരിക്കുമ്പോള്‍ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന പ്രതിഭയുടെ ഉള്‍വിളി.

ടെലിവിഷനില്‍ മികവില്ലാത്തൊരു പാട്ടുകേള്‍ക്കുമ്പോള്‍, അരോചകമായൊരു സിനിമാറ്റിക്‌ ഡാന്‍സ്‌ കാണുമ്പോള്‍ ഉള്ളിലെ കലാകാരന്‍ പുച്ഛിക്കുന്നു- "ഇതെന്തൊരു പാട്ട്‌!". പിന്നീട്‌ മുറിയിലെ വാതിലടച്ച്‌ ആരും കാണാതെ, കേള്‍ക്കാതെ സ്വയം നിര്‍വൃതിയടയുന്നു.

കോളേജ്‌ വീക്ക്‌ അസംബ്ലിയില്‍ പ്രിന്‍സിപ്പല്‍ നടത്തുന്ന പ്രസംഗം വിഷയദാരിദ്ര്യത്താല്‍ പരാജയപ്പെടുമ്പോള്‍ എന്റെ മനസ്സില്‍ സന്ദര്‍ഭോചിതമായി ആശയങ്ങള്‍ രൂപംകൊള്ളുന്നു. നിരാശയോടെ മനസ്സ്‌ സ്വയം ശപിക്കുന്നു- "എന്നാണ്‌ ഈ ലജ്ജയൊന്നു മരിക്കുക!"

Monday, November 17, 2008

കാമമില്ലാത്ത പ്രണയങ്ങള്‍

അമ്മ
എന്റെ അമ്മ സുന്ദരിയായിരുന്നു. അമ്മയുടെ കൗമാരത്തിലെയും യൗവനത്തിലെയും ഫോട്ടോകള്‍ കാണുമ്പോള്‍ ഒരു സിനിമാ നടിയെപ്പോലെ സുന്ദരിയായിരുന്നു അമ്മ എന്നെനിക്ക്‌ തോന്നുമായിരുന്നു. അമ്മയ്‌ക്കൊത്ത പുരുഷനായിരുന്നു അച്ഛനും. സുന്ദരനായ അച്ഛന്റെയും സുന്ദരിയായ അമ്മയുടെയും മകനായിട്ടും ഞാനെന്തേ സുന്ദരനല്ലാത്തത്‌ എന്ന്‌ വിരോധാഭാസമായി എനിക്ക്‌ തോന്നിയിരുന്നു.

എന്റെ ബാല്യത്തില്‍ അഥവാ അച്ഛന്റെയും അമ്മയുടെയും തീഷ്‌്‌ണ യൗവനത്തില്‍ അവരുടെ പ്രണയ ലീലകളും കുസൃതി സംഭാഷണങ്ങളും കേള്‍ക്കുമ്പോഴും കാണുമ്പോഴും എ‌ത്രയും പെട്ടെന്ന്‌ വളര്‍ന്ന്‌ വലുതായി വൈവാഹിക ഘട്ടത്തിലെത്തുവാന്‍ ഞാന്‍ കൊതിക്കുമായിരുന്നു.

അന്ന്‌ എന്റെ മനസ്സിലെ പ്രണയിനിക്ക്‌ അല്ലെങ്കില്‍ ഭാര്യക്ക്‌ അമ്മയുടെ രൂപമായിരുന്നു. അച്ഛനോട്‌ എനിക്ക്‌ അസൂയയും തോന്നിയിരുന്നു. നിഷ്‌കളങ്കമായ എന്റെ മനം അന്ന്‌ ഞാന്‍ അമ്മയെ വിവാഹം കഴിക്കുന്നതും ആര്‍ത്തുല്ലസിക്കുന്നതും സ്വപ്‌നം
കണ്ടിരുന്നു.

ജോലിത്തിരക്ക്‌ കാരണം അച്ഛന്‍ വീട്ടില്‍ വരാത്ത ദിനങ്ങളില്‍ ഞാനച്ഛനായി നടിക്കുമായിരുന്നു. അമ്മയുടെ ഭര്‍ത്താവ്‌, കുടുംബത്തിന്റെ നാഥന്‍ ഞാനാണെന്ന്‌ ഗര്‍വ്വോടെ ഭാവിക്കും. അച്ഛന്റെ കസേരയിലിരുന്ന്‌ അമ്മ കേള്‍ക്കാതെ അമ്മയെ ശാസിക്കും. കല്‍പ്പിക്കും. അമ്മ കാണാതെ ദേഷ്യം വരുമ്പോള്‍ അച്ഛന്‍ ചെയ്യാറുള്ളതു പോലെ ചട്ടിയും കലവും എറിഞ്ഞുടയ്‌ക്കും. അച്ഛന്റെയും അമ്മയുടെയും കിടപ്പറയില്‍ രാത്രി അച്ഛന്‍ അമ്മയെ കാത്തുകിടക്കുന്നതുപോലെ ഞാന്‍ കിടക്കും. ബീഡി വലിക്കും. അച്ഛന്റെ ഒഴിഞ്ഞ മദ്യക്കുപ്പിയിലെ അവസാന തുള്ളി മദ്യം രുചിക്കും. പിന്നെ ലഹരി കയറിയതുപോലെ കണ്ണുകള്‍ ചുവപ്പിച്ച്‌, അലറിവിളിക്കും- "വസന്തേ".

ഒരിക്കല്‍ അറിയാതെ വിളി പുറത്തുവന്നതിനാല്‍ ചൂലിന്‍പട്ട കൊണ്ട്‌ അമ്മ എന്നെ പൊതിരെ തല്ലിയതോര്‍ക്കുന്നു.

'കരിമ്പന്‍ പ്രകാശനാ'യിരുന്നു അക്കാലങ്ങളില്‍ എന്റെ സുഹൃത്ത്‌. ഏതാണ്ട്‌ സമാന ചിന്താഗതിക്കാരായിരുന്നു ഞങ്ങള്‍ രണ്ടുപേരും. എനിക്ക്‌ എന്റെ അമ്മയോട്‌ എന്നപോലെ അവന്‌ അവന്റെ മൂത്ത ജ്യേഷ്‌ഠത്തി കമലയോടായിരുന്നു പ്രണയം. കമല കാക്കയെപ്പോലെ കറുമ്പിയായിരുന്നു. മൂക്കൊലിച്ചിയുമായിരുന്നു.

ഒരിക്കല്‍ 'എന്റെ ജ്യേഷ്‌ഠത്തി കമലയെ ഞാന്‍ നിനക്ക്‌ പ്രണയിക്കാന്‍ വിട്ടുതരാം നിന്റെ അമ്മയെ ഞാനെടുത്തോട്ടെ' എന്ന്‌ അവന്‍ എന്നോട്‌ ചോദിച്ചു. അവന്റെ കറുമ്പി ജ്യേഷ്‌ഠത്തിക്ക്‌ പകരം എന്റെ സുന്ദരിയായ അമ്മയെ വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറായില്ല. അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ ശണ്‌ഠ കൂടുകയും ഞാന്‍ പ്രകാശന്റെ മുന്‍നിരയിലെ ഒരു പല്ലിളക്കുകയും ചെയ്‌തു.

രാത്രി അമ്മയെ കെട്ടിപ്പിടിച്ചുറങ്ങാന്‍ ഞാനും അനിയനും മത്സരിക്കും. പിന്നീട്‌ ഞങ്ങളതിന്‌ ഒരു വ്യവസ്ഥയുണ്ടാക്കി. ഒന്നിടവിട്ട ദിവസങ്ങളില്‍ മാറി മാറി കെട്ടിപ്പിടിച്ചുറങ്ങുക.

ചില രാത്രികളില്‍ അകാരണമായി ഞെട്ടിയുണരുന്ന ഞാന്‍ ചിമ്മിനി വെട്ടത്തില്‍ ആ ഭീതിദമായ കാഴ്‌ച കണ്ട്‌ ഭയചകിതനാകുമായിരുന്നു. എന്താണ്‌ അച്ഛന്‍ അമ്മയെ കാണിക്കുന്നത്‌! അടുക്കളയില്‍ പോയി ചിരവയെടുത്ത്‌ വന്ന്‌ അച്ഛന്റെ തലക്കിട്ടടിച്ചാലോ എന്നുവരെ ഞാന്‍ സന്ദേഹിക്കും.

പിറ്റേന്ന്‌ ഒരു ദുഃസ്വപ്‌നം പോലെ എനിക്കതനുഭവപ്പെടും. ഒരിക്കല്‍ അമ്മയോട്‌ ഞാനിക്കാര്യം പറഞ്ഞപ്പോള്‍ രാത്രി "രാമ രാമ" ജപിച്ച്‌ കിടന്നുറങ്ങടാ അസത്തേ എന്നു പറഞ്ഞ്‌ അമ്മയെന്നെ ശാസിച്ചു. പക്ഷെ രാമ രാമ ജപിച്ചിട്ടും ഞാന്‍ ദുസ്വപ്‌നങ്ങള്‍ കണ്ടിരുന്നു എന്നതാണ്‌ സത്യം.

അന്നത്തെ നിഷ്‌കളങ്കമായ കുസൃതികള്‍ ആലോചിക്കുമ്പോള്‍ ഇന്ന്‌ ചിരിയോടൊപ്പം കണ്ണുനീര്‍ കൂടി കലരുന്നു. എന്റെ അമ്മ എത്ര പെട്ടെന്നാണ്‌ ഒരു വിധവയായത്‌! എത്ര വേഗത്തിലാണ്‌ വൃദ്ധയായത്‌!!


അനുപമ ടീച്ചര്‍
ഞാന്‍ ആറാം ക്ലാസിലോ ഏഴാം ക്ലാസിലോ പഠിക്കുമ്പോഴാണ്‌ തൃപ്രയാരില്‍ നിന്നുള്ള അനുപമ ടീച്ചര്‍ ഞങ്ങളുടെ സ്‌കൂളിലേക്ക്‌ മാറ്റം കിട്ടിവരുന്നത്‌. ടീച്ചര്‍ ആദ്യമായി ഞങ്ങളുടെ ക്ലാസില്‍ വന്നപ്പോള്‍ ടീച്ചറുടെ പ്രകൃത്യാലുള്ള സുഗന്ധം ഞങ്ങളുടെ ചുറ്റിലേക്കും പരിലസിച്ചു. ടീച്ചര്‍ കണ്ണടക്കാരിയായിരുന്നു. മുടിയില്‍ തുളസിക്കതിരുണ്ടായിരുന്നു. സര്‍വ്വോപരി സുന്ദരിയുമായിരുന്നു. നെറ്റിയില്‍ സിന്ദൂരക്കുറിയില്ലാത്തതിനാല്‍ ടീച്ചര്‍ വിവാഹിതയല്ലായെന്നും ഞങ്ങള്‍ കുട്ടികള്‍ ഊഹിച്ചു.

ടീച്ചര്‍ നല്ലൊരധ്യാപികയായിരുന്നു. അമ്മയോടുള്ള പ്രണയം പതുക്കെ പതുക്കെ ടീച്ചറോട്‌ എനിക്ക്‌ തോന്നിത്തുടങ്ങി. അഥവാ സങ്കല്‍പ്പത്തിലെ എന്റെ കാമുകി ടീച്ചറായി മാറി.

ടീച്ചറെ വിവാഹം കഴിച്ച്‌ മാലയിട്ട ഞങ്ങള്‍ വീട്ടിലേക്ക്‌ പോകുന്നതും അമ്മ ഞങ്ങളെ രണ്ടുപേരെയും ആരതി ഉഴിയുന്നതുമൊക്കെ ഞാന്‍ സ്വപ്‌നം കണ്ടു. ടീച്ചര്‍ എന്റെ അമ്മയേക്കാള്‍ സുന്ദരിയായതുകൊണ്ട്‌ എന്റെ അച്ഛന്‍ എന്നില്‍നിന്ന്‌ ടീച്ചറെ തട്ടിപ്പറിച്ച്‌ സ്വന്തമാക്കുമോ എന്നും ഞാന്‍ ഭയന്നിരുന്നു.

എന്നെപ്പോലെത്തന്നെ ടീച്ചര്‍മാരെ സ്‌നേഹിക്കുന്ന മറ്റു പല വിരുതന്മാരും എന്റെ ക്ലാസിലുണ്ടായിരുന്നു. എല്ലാ ക്ലാസിലും ഒന്നും രണ്ടും തവണ തോറ്റ്‌ മൂത്ത്‌ നരച്ച 'വെള്ളാമ സുനി' ചൂരല്‍ കഷായം തരുന്ന ഭയങ്കരി കുഞ്ഞിലക്ഷ്‌മി ടീച്ചറെയാണ്‌ പ്രണയിക്കുന്നത്‌. കരിമ്പന്‍ പ്രകാശന്‌ ഹെഡ്‌മിസ്‌ട്രസ്‌ സുമതി ടീച്ചറോട്‌ പ്രണയം. പുഴുപ്പല്ലുള്ള രാജഗിരീഷിന്‌ പല്ലുപൊന്തി ക്ലിപ്പിട്ട ഹാജറ ടീച്ചറോട്‌ പ്രേമം. അന്നവര്‍ പറഞ്ഞിരുന്ന പല അശ്ലീലങ്ങളും എനിക്ക്‌ മനസ്സിലായിരുന്നില്ല. കാരണം സ്‌കൂള്‍ അധ്യയനം കഴിയുംവരെ ഞാന്‍ പൗരുഷമറിയാത്ത സാധാരണ
ഒരു കുട്ടി മാത്രമായിരുന്നു.

അമ്മായിയമ്മ
ഇന്ന്‌ ഞാന്‍ യുവാവാണ്‌. വിവാഹിതനാണ്‌. പക്ഷെ ഇന്നും എന്റെ പ്രണയം അനുസ്യൂതം തുടരുന്നു. എന്റെ ഭാര്യയെക്കാള്‍ സുന്ദരിയായ എന്റെ അമ്മായിയമ്മയോടും ഭാര്യവീട്ടിലെ അസംഖ്യം അമ്മായിമാരോടും എനിക്ക്‌ തീവ്രമായ പ്രണയമാണ്‌. എല്ലാം കാമമില്ലാത്ത പ്രണയം. കാമമില്ലാത്ത പ്രണയം മാത്രം.

Friday, November 14, 2008

അടിമ

വനാന്തരങ്ങളില്‍ നിന്നായിരുന്നു രാജഭടന്മാരെന്നെ പിടിച്ചുകൊണ്ടുവന്നത്‌. ഞാന്‍ പുല്ലാങ്കുഴലൂതി അലയുകയായിരുന്നു. കൊട്ടാരം കുശിനിപ്പുരയില്‍ ചെമ്പുകിടാരങ്ങള്‍ ചുമക്കലായിരുന്നു അവരെന്നെക്കൊണ്ട്‌ ചെയ്യിച്ചിരുന്നത്‌. അപൂര്‍വ്വമായി കിട്ടിയിരുന്ന ഒഴിവുദിനങ്ങളില്‍ ഞാന്‍ പുല്ലാങ്കുഴല്‍ വിളിക്കും. ഒരിക്കല്‍ രാജകുമാരി എന്നെ വിളിപ്പിച്ചു. എനിക്ക്‌ സമ്മാനങ്ങള്‍ തന്നു. എന്റെ സംഗീതം അവര്‍ക്ക്‌ വളരെ ഇഷ്ടമായിരുന്നു. പിന്നീടവരെന്നെ സ്‌നേഹിച്ചു. ഞങ്ങള്‍ പ്രണയബദ്ധരായി. പ്രണയം രാജാവറിഞ്ഞു. രാജകിങ്കരന്മാര്‍ ചങ്ങലയില്‍ ബന്ധിച്ചെന്നെ രാജസമക്ഷം ഹാജരാക്കി. രാജാവ്‌ ആജ്ഞാപിച്ചു- "രാജകുമാരിയെ മറക്കുക; സംഗീതം നിര്‍ത്തുക"

രണ്ടും എനിക്ക്‌ അസാധ്യമായിരുന്നു. രാജാവ്‌ ശിക്ഷ വിധിച്ചു- "ഈ അടിമയെ ഷണ്ഡീകരിച്ച്‌ നപുംസകമാക്കുക"

ദണ്ഡനാമുറിയില്‍ രാജവൈദ്യന്‍ വൃഷണങ്ങളുടച്ച്‌ എന്നെ നപുംസകമാക്കി. പിന്നെ കുന്തം തന്ന്‌ അന്തപുരസ്‌ത്രീകളുടെ കൊട്ടാരം കാവല്‍ക്കാരനാക്കി.

എന്നിട്ടും...

ഒരു പൗര്‍ണ്ണമി നാളില്‍ ഞാന്‍ ശയനമുറിയില്‍ നുഴഞ്ഞുകയറി രാജകുമാരിക്കെന്റെ സ്‌നേഹം കൊടുത്തു! രാജകുമാരിക്കെന്റെ സ്‌നേഹം കൊടുത്തു!! പിന്നെ കൊട്ടാരമുറ്റത്തേക്ക്‌ ചെന്ന്‌ പുല്ലാങ്കുഴലൂതി അവസാനത്തെ സംഗീതം മുഴക്കി.