Friday, December 18, 2009

ഒരു അവസാനത്തിന്റെ ആരംഭം

പുതുതായി പണിയുന്ന കോളേജ്‌ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍നിന്ന്‌ വിദൂരതയിലേക്ക്‌ നോക്കുമ്പോള്‍ ലോകം മുഴുവന്‍ ഇപ്പോള്‍ തനിക്ക്‌ ചുറ്റും കറങ്ങുകയാണെന്ന്‌ അയാള്‍ക്ക്‌ തോന്നി. തിളയ്‌ക്കുന്ന സൂര്യഗോളം ഉച്ചിയില്‍.

ഓരോ നില വാര്‍ത്ത്‌ മുകളിലേക്കുയരുന്തോറും പണിക്കാരുടെ ശുഷ്‌കാന്തി കുറഞ്ഞുകൊണ്ടിരിക്കുന്നു. ആരെയൊക്കെയോ പ്രാകിക്കൊണ്ടാണ്‌ അവരുടെ ജോലി. ഉയരം കൂടുന്തോറും ചൂടും കൂടുന്നു. ചുട്ടുപഴുത്ത ലോഹത്തകിടുപോലെയാണ്‌ പിന്നെ കോണ്‍ക്രീറ്റ്‌ സ്ലാബ്‌. പൊരിവെയിലില്‍ കിനിയുന്ന വിയര്‍പ്പും ബാഷ്‌പീകരിച്ചുപോകുന്ന അവസ്ഥ. അപ്പോള്‍ ശരീരത്തില്‍നിന്ന്‌ അസ്വാഭാവികമായൊരു ഗന്ധമുയരും. കൊടുംചൂടില്‍ പണിയുന്നതിനേക്കാള്‍ ക്ലേശകരമാണ്‌ പണിക്കാരെ നിയന്ത്രിച്ചുകൊണ്ടുള്ള ഈ നില്‍പ്പ്‌.

പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുവരെ അയാളും ഒരു കോണ്‍ക്രീറ്റ്‌ തൊഴിലാളിയായിരുന്നു. ഒരിക്കല്‍ ടെറസില്‍നിന്ന്‌ വീണ്‌ മുട്ടുചിരട്ട തെറ്റിയതില്‍പിന്നെ അയാള്‍ക്ക്‌ ജോലി ചെയ്യാന്‍ തരമില്ലാതായി. അന്നുമുതല്‍ തുച്ഛ ശമ്പളത്തില്‍ റാവുത്തര്‍ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയിലെ സൂപ്പര്‍വൈസറായി അയാള്‍. മറ്റൊരു തൊഴിലും അയാള്‍ക്കറിയില്ല. പതിനെട്ടു വര്‍ഷം സിമന്റിനോടും കമ്പിയോടുമൊക്കെ മല്ലടിച്ച്‌ മുരടിച്ചുപോയിരുന്നു അയാളുടെ യൗവ്വനം. അതിലേറെ ആ മനസ്സും. ഇതുവരെ ഒന്നും സ്വന്തമായി സമ്പാദിക്കാന്‍ കഴിഞ്ഞിട്ടില്ല. മക്കളില്‍ മൂത്തവനായതുകൊണ്ട്‌ ഒരു വീട്ടുകാരണവരുടെ വേഷം ഒരുവിധം ഭംഗിയായി അയാള്‍ ആടിത്തിമിര്‍ക്കുന്നു. വരുന്ന കുറേ വര്‍ഷങ്ങള്‍ കൊണ്ട്‌ എന്തെങ്കിലും മിച്ചം വെച്ച്‌ അസഹനീയമായ ഈ ജോലിയില്‍നിന്നും വെയിലിന്റെ കാഠിന്യത്തില്‍നിന്നും എന്നെന്നേക്കുമായി രക്ഷപ്പെടണം. അതുമാത്രമാണ്‌ അയാളുടെ ഇപ്പോഴത്തെ ചിന്ത.

പണ്ട്‌ ഒരു കുട പിടിച്ചുകൊണ്ടായിരുന്നു അയാളുടെ മേല്‍നോട്ടക്കാരനായുള്ള നില്‌പ്‌. എന്തുകൊണ്ടാണെന്നറിയില്ല. ഒരിക്കല്‍ റാവുത്തര്‍ മുതലാളി പറഞ്ഞു- "കുട പിടിച്ചു നില്‍ക്കാന്‍ പാടില്ല. ഇതു മഴക്കാലമല്ലല്ലോ" മുതലാളിക്കങ്ങനെ പറയാനുണ്ടായ കാരണമെന്താണെന്ന്‌ ഇതുവരെ അയാള്‍ക്ക്‌ പിടികിട്ടിയിട്ടില്ല.

പണ്ടത്തെപ്പോലെ മലയാളികളെ ആരെയുംതന്നെ നിര്‍മ്മാണതൊഴിലിന്‌ കിട്ടാനില്ല. അധികവും തമിഴരും ബംഗാളികളുമാണ്‌. സത്യത്തില്‍ അയാള്‍ക്ക്‌ അവരുടെ ഭാഷ യാതൊന്നുമറിയില്ല. പണിക്കാര്‍ക്ക്‌ മലയാളവുമറിയില്ല. ഒരു തരത്തിലുള്ള കോപ്രായം കൊണ്ടും ആംഗ്യത്തിലൂടെയുമൊക്കെയാണ്‌ അയാള്‍ അവരോട്‌ സംവദിക്കുന്നത്‌. പലപ്പോഴും അത്‌ തന്റെ അന്തര്‍മുഖമായ വ്യക്തിത്വത്തെ ഉല്ലംഘിച്ച്‌ വികൃതമാക്കുന്നുണ്ട്‌ എന്ന്‌ അയാള്‍ക്കറിയാമായിരുന്നു. തൊഴിലാളിദൗര്‍ലഭ്യം മൂലമുള്ള പരിതാപകരമായ അവസ്ഥ കാരണം ജോലിക്കാരെ കടുപ്പിച്ച്‌ എന്തെങ്കിലുമൊക്കെ പറഞ്ഞ്‌ വെറുപ്പിക്കരുത്‌ എന്നുകൂടിയുള്ള മുതലാളിയുടെ ആജ്ഞ തൊഴിലാളികള്‍ക്കിടയില്‍ അയാളെ ഒന്നുകൂടി നിസ്സഹായനാക്കി.

വളരെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അച്ഛന്‍ പറഞ്ഞ വാക്ക്‌ പലപ്പോഴും ഒരശരീരി പോലെ അയാളെ പിന്തുടരുന്നുണ്ടായിരുന്നു. വികലാംഗനായപ്പോള്‍ അതൊന്നുകൂടി ശക്തിമത്തായി. പത്താംതരം തോറ്റ്‌ വീണ്ടും എഴുതാന്‍ വിമുഖത കാണിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞ ഉപദേശമായിരുന്നു അത്‌. നഷ്ടബോധത്തോടെ ഇന്നും മനസ്സില്‍ വൃണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു നൊമ്പരമാണത്‌. ഒരുപക്ഷേ അന്ന്‌ അച്ഛനെ അനുസരിച്ചിരുന്നുവെങ്കില്‍ അനിയന്മാരെയും സമപ്രായക്കാരെയും പോലെ തനിക്കും ഇന്ന്‌ നല്ലനിലയില്‍ എത്താമായിരുന്നു.

താഴെ വിദ്യാര്‍ത്ഥിക്കൂട്ടത്തില്‍നിന്ന്‌ ആരോ വിളിച്ചുപറഞ്ഞ ഒരു വികടം കേട്ടപ്പോഴാണ്‌ അയാള്‍ ചിന്തയില്‍നിന്നുണര്‍ന്നത്‌. പറഞ്ഞത്‌ എന്താണെന്ന്‌ അയാള്‍ക്ക്‌ മുഴുവന്‍ മനസ്സിലായില്ല. മലയാളമറിയാത്ത ബംഗാളികള്‍ കൂടി ചിരിച്ചപ്പോഴാണ്‌ കുട്ടികള്‍ തന്നെ പരിഹസിച്ചിരിക്കുകയായിരിക്കുമെന്ന്‌ അയാള്‍ ഊഹിച്ചത്‌. മൂപ്പിളമ കാട്ടാതെ പേരാണ്‌ കുട്ടികള്‍ അയാളെ വിളിച്ചിരുന്നത്‌. അപ്പോഴൊക്കെ നിര്‍വ്വികാരതയോടെ അയാള്‍ അവരെ നോക്കും. സത്യത്തില്‍ കുട്ടികളെ അയാള്‍ക്ക്‌ ഭയമായിരുന്നു. ഭാഷയറിയാത്ത ജോലിക്കാര്‍ വരെ കുട്ടികളുമായി സൗഹൃദത്തിലായിക്കഴിഞ്ഞു. അയാള്‍ മാത്രം ഇപ്പോഴും അവരോട്‌ ഒരുമയിലെത്തിയിട്ടില്ല.

ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോയാല്‍ ജോലിക്കാര്‍ അയാളില്‍നിന്ന്‌ അകന്നേ ഇരിക്കൂ. ഉച്ചവിശ്രമത്തിന്‌ പണിക്കാര്‍ മയങ്ങുമ്പോള്‍ അയാള്‍ കുന്നിന്‍ചരിവില്‍നിന്നും താഴെ ഗഹനതയുടെ സൗന്ദര്യം നുകര്‍ന്നുനില്‍ക്കും.

ഓരോ നാളും വര്‍ധിച്ചുവരുന്ന ചൂടിനെക്കുറിച്ചും അയാള്‍ക്ക്‌ ആകുലതയുണ്ടായിരുന്നു. ഈ പോക്ക്‌ പോയാല്‍ ഇനി എത്രകാലം ഇത്തരത്തിലുള്ള ജോലിയൊക്കെ മനുഷ്യന്‌ ചെയ്യാന്‍ കഴിയും? ചൂടില്ലെങ്കില്‍ കനത്ത മഴ! ഇപ്പോള്‍ സമസ്‌ത മേഖലകളിലും പരാജയപ്പെട്ടവര്‍ മാത്രമേ ഗതികേടുകൊണ്ട്‌ ഈ ജോലിക്ക്‌ നില്‍ക്കുന്നത്‌.

തന്റെ ചോരത്തിളപ്പില്‍ ഉഷ്‌ണത്തെയും മഴയെയും വെല്ലുവിളിച്ച്‌ പണിതിരുന്ന ആ പ്രൗഢകാലത്തെ ഒരുതരം അത്ഭുതത്തോടെയേ ഇപ്പോഴയാള്‍ക്ക്‌ സ്‌മരിക്കാന്‍ കഴിയൂ. ഒരാത്മഗതം പോലെ അയാളുടെ മനമപ്പോള്‍ മൊഴിയും- " റാവുത്തര്‍ മുതലാളിയുടെ സമ്പത്തില്‍ തന്റെ വിയര്‍പ്പിന്റെ ഗന്ധമുണ്ടായിരിക്കും".

പണിയായുധങ്ങള്‍ വെക്കാന്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലേക്ക്‌ നടക്കുമ്പോള്‍ കുറെ കുട്ടികള്‍ ഒരു പെണ്‍കുട്ടിയെ റാഗ്‌ ചെയ്യുന്ന കാഴ്‌ച അയാള്‍ കണ്ടു. പാവം! സിനിമയിലൊക്കെ കാണുംപോലെ അവളെ രക്ഷിക്കാനും ഒരു നായകന്‍ ചിലപ്പോള്‍ അവതരിച്ചേക്കാം. അവര്‍ തമ്മില്‍ പിന്നീട്‌ പ്രണയബദ്ധരായേക്കാം.

അയാള്‍ അയാള്‍ക്ക്‌ മാത്രമായി രഹസ്യമായി കരുതിയിരുന്ന മണ്‍കുടത്തില്‍നിന്നും തണുത്ത വെള്ളം മെത്താന്‍ കുടം കുനിഞ്ഞെടുത്തപ്പോള്‍ കുടത്തിനുള്ളില്‍നിന്ന്‌ ഒരു ഉരഗന്‍ ക്ഷിപ്രത്തില്‍ ഫണം വിടര്‍ത്തി അയാളുടെ മുഖത്തേക്ക്‌ ദംശിച്ചു.

അതിമൂര്‍ച്ചയുള്ള ഒരായുധത്തിന്റെ സംവേദനം പോലെ ആദ്യം അയാള്‍ക്ക്‌ വേദന തോന്നുകയേ ഉണ്ടായില്ല.

നാഗരാജന്‍ വെപ്രാളപ്പെട്ട്‌ പുറത്തേക്ക്‌ ഇഴഞ്ഞുമറിഞ്ഞപ്പോള്‍ ഉരഗഗോചരത്തിന്റെ സംക്രമണം തന്റെ ഞരമ്പുകളിലേക്ക്‌ നാഡികളിലേക്ക്‌ പടരുന്നത്‌ വ്യക്തമായി അയാള്‍ക്ക്‌ അനുഭവിച്ചറിയാന്‍ കഴിഞ്ഞു.

അബോധത്തിലേക്ക്‌ കൂപ്പുകുത്തുമ്പോഴും അയാളറിഞ്ഞു. ഇതപര്യന്തമായീജീവിതത്തില്‍ അനുഭവിച്ചിട്ടില്ലാത്ത വിലോമമായൊരു വികാരം. ശാന്തമായൊരു വിക്ഷുബ്ധത! അതെങ്ങനെ രൂപപ്പെട്ടു!! മരണത്തോടാണ്‌ താനിപ്പോള്‍ ഏറ്റുമുട്ടുന്നത്‌. പക്ഷെ എന്നിട്ടും...!

ഷെഡ്ഡില്‍നിന്നും പാതി പുറത്തേക്കും അകത്തേക്കുമായി അയാള്‍ വീണു. ഇപ്പോഴും ഒന്നു നിലവിളിക്കാനും തന്റെ പണിക്കാരുടെയോ വിദ്യാര്‍ത്ഥികളുടെയോ ശ്രദ്ധയാകര്‍ഷിക്കാനുള്ള കരുത്ത്‌ തന്നിലുണ്ടെന്ന്‌ അയാള്‍ക്കറിയാമായിരുന്നു.

പക്ഷെ അയാളത്‌ ചെയ്‌തില്ല. അപ്പുറത്ത്‌ റാഗിങ്‌ ആഘോഷിക്കുന്ന കുട്ടികളുടെ കരഘോഷം ആത്മാവിലേക്കാവാഹിച്ചെടുത്ത്‌ അസ്‌തമിച്ചുകൊണ്ടിരിക്കുന്ന വെളിപാടിന്റെ കടിഞ്ഞാണ്‍ വിട്ട്‌ കൂടുതല്‍ സ്വതന്ത്രനാകാന്‍ ആവുംവിധം യത്‌നിച്ചുകൊണ്ടയാള്‍ കണ്ണുകളടച്ചു.

8 comments:

manuspanicker said...

ഒരു പെണ്‍കുട്ടിയെ റാഗ്‌ ചെയ്യുന്ന കാഴ്‌ച ഞാന്‍ കണ്ടു.

itakku ayalute kadha, ente kadhayaayo?

കണ്ണനുണ്ണി said...

മരണം ചിലര്‍ക്കൊക്കെ.. ജീവിതത്തില്‍ കിട്ടുന്ന ഏറ്റവും വലിയ സമ്മാനം ആവും.

കാവാലം ജയകൃഷ്ണന്‍ said...

വളരെ വേഗം പറഞ്ഞു തീര്‍ത്തല്ലോ പ്രദീപ്...

Unknown said...

നല്ല കഥ, ആശംസകള്‍

Anonymous said...

സത്യം പറഞ്ഞാ ജസ്റ്റ് വായിച്ചു പോയി. പ്രത്യേകിച്ചൊന്നും തോന്നിയില്ല. അടുത്ത തവണ നോക്കാം

ajith said...

ഉരഗഗോചരം എന്ന വാക്ക് തെറ്റല്ലേ? കഥ പതിവുപോലെ നന്ന്.

Unknown said...

oru nullu nombaram manasil niranju..............

Unknown said...

oru nombaram manasil nirakkan kazhinju..........