മനസ്സിനെ ജയിക്കാന്‍ പഠിച്ചതെന്നാണ്? വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ മഹാനഗരത്തിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ ഞാന്‍ നിസ്വനായിരുന്നു- എല്ലാംകൊണ്ടും.
അന്ന്....
വര്‍മ്മയുടെ ഓഫീസ് കാബിനുമുന്നില്‍ അധീരനായി വേപഥുവോടെ നിന്നപ്പോള്‍ ഉള്‍സ്വരം പറഞ്ഞു- "ഇല്ല, ഇവിടെയും നിനക്ക് ജോലി ലഭിക്കില്ല. നീ തഴയപ്പെടും "
സന്ദര്‍ശനാനുമതി ലഭിച്ചു. ചുളിഞ്ഞ ഇന്‍ ചെയ്‌ത ഷര്‍ട്ടും മുഷിഞ്ഞ പാന്റ്‌സും ഒരിക്കല്‍കൂടി നോക്കി വിമ്മിഷ്ടപ്പെട്ടു. മുഖത്ത് കഴിയുന്നത്ര ഭവ്യത വരുത്തി സ്‌പ്രിംഗ് ഡോര്‍ തുറന്ന് അനുമതി ചോദിച്ചു.
അകത്തേക്കുവരാന്‍ ആംഗ്യം കാട്ടി. ഇരിക്കാന്‍ പറഞ്ഞില്ല. റിവോള്‍വിംഗ് ചെയറില്‍ മുന്നിലെ കമ്പ്യൂട്ടറില്‍ എന്തൊക്കെയോ ഫയലുകള്‍ തപ്പി കുറേ നേരം കൂടി അദ്ദേഹം നിശബ്ദനായിരുന്നു. പരമാവധി മൃദുവാക്കി സ്വരം താഴ്‌ത്തി പറഞ്ഞു- "ഗുഡ്‌മോണിംഗ് സര്‍ "
"മോണിംഗ്. എന്തുവേണം?"
"സര്‍, ഞാന്‍ സുദേവ് കുമാര്‍. ജോര്‍ജ് സാര്‍ പറഞ്ഞിട്ടാണ് വരുന്നത്. ഇത് എന്നെ പരിചയപ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ കത്ത്."
അദ്ദേഹം കത്ത് പൊട്ടിച്ച് താല്‍പര്യമില്ലാത്തവിധം വായിച്ചു. മുഴുമിപ്പിച്ചെന്ന് തോന്നിയില്ല. വിരസമായെന്നപോലെ മോണിറ്ററില്‍ ശ്രദ്ധ ചെലുത്തി. പിന്നെ വീണ്ടും മുഖത്തേക്ക് നോക്കി.
"സര്‍, എനിക്ക് എം.എസ്.സി. ബിരുദമുണ്ട്. കമ്പ്യൂട്ടറും കഴിഞ്ഞിട്ടുണ്ട്. ഇതാ എന്റെ സര്‍ട്ടിഫിക്കറ്റ്‌സ് "
"മിസ്റ്റര്‍ ഇവിടെയിപ്പോള്‍ ജോലിക്ക് ഒഴിവൊന്നുമില്ല. വേക്കന്‍സി വരുമ്പോള്‍ പരിഗണിക്കാം. "
കുറേനേരം ഞങ്ങള്‍ക്കിടയില്‍ മൗനം തളംകെട്ടി. ഒടുവില്‍ അത് ഭഞ്‌ജിച്ചുകൊണ്ട് അദ്ദേഹം തന്നെ പറഞ്ഞു- "നിങ്ങള്‍ക്ക് പോകാം"
"സര്‍, അങ്ങേയ്‌ക്ക് പല സ്ഥാപനങ്ങള്‍കൂടിയുണ്ടല്ലോ. ഞാന്‍ എന്തുജോലിക്കും തയ്യാറാണ്. എനിക്ക് ഡ്രൈവിംഗ് അറിയാം"
"ഞാന്‍ പറഞ്ഞല്ലോ. നിങ്ങളെ പരിഗണിക്കാം. ഇപ്പോള്‍ പോകൂ"
സ്ഥായിയായ നിരാശയും പേറി ഓഫീസിലെ സുഖശീതളിമയില്‍നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ സ്വയം ചോദിച്ചു- ഈ വഴിയും അടഞ്ഞിരിക്കുന്നു. പരിഗണിക്കാം, ശരിയാക്കാം എന്നതെല്ലാം ഭംഗിവാക്കാണ്. താനെത്ര കേട്ടിരിക്കുന്നു. എല്ലാം വെറുതെ.
അടുത്ത ലക്ഷ്യം എന്താണ്? ഈ നഗരത്തില്‍ ആരെയും തനിക്ക് പരിചയമില്ല. എന്തുചെയ്യും?
ഇവിടെ എന്തുജോലി ചെയ്യാനും താന്‍ തയ്യാറായിരുന്നു. നാട്ടില്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ പത്മനാഭന്‍ നായരുടെ മകന് കൂലിപ്പണി ചെയ്യാനോ ഡ്രൈവറാകാനോ പറ്റില്ല. അസ്ഥിവാരം തകര്‍ന്ന തറവാടിന്റെ അന്തസ്സ്. പട്ടിണി കിടന്നാലും നശിക്കാത്ത ദുരഭിമാനം.
ജോലിക്കായി അലയാത്ത ദിവസങ്ങളില്ല. എഴുതാത്ത പരീക്ഷകളില്ല. മനസ്സ് മരവിച്ചിരുന്നു. സ്വയം ശപിച്ചിരുന്നു. അവസാനം പലതും ത്യജിച്ച് നാട്ടില്‍നിന്ന് വണ്ടി കയറുമ്പോള്‍ നിശബ്ദമായ ശപഥം- "ഞാന്‍ പോകുന്നു. ഒരു ജോലി കിട്ടി സ്വന്തം നിലനില്‍പ്പ് ഭദ്രമാക്കിയേ ഇനി തിരിച്ചുവരൂ. അല്ലാത്തപക്ഷം വിധിവിപര്യയത്തിന്റെ അകംപൊരുള്‍ തേടി ഞാനലയും. ഏകാകിയായി."
അന്ന് കൈമുതലായി തനിക്കുണ്ടായിരുന്നത് ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറേ സാക്ഷ്യപത്രങ്ങളും കോളേജ് ലക്‌ചര്‍ ജോര്‍ജ് സാറിന്റെ ശുപാര്‍ശക്കത്തും.
വെയില്‍ ചൂട് പിടിച്ചിരുന്നു. കാലത്തിന്റെ അനന്തപ്രവാഹത്തെ ഓര്‍മ്മിപ്പിച്ചെന്നോണം ദൂരെ എവിടെനിന്നോ മണി മുഴങ്ങി. അപ്പോള്‍ മനസ്സ് ഒന്നുകൂടി അസ്വസ്ഥമായി. ഇന്നുമങ്ങനെയാണ്. ചില ശബ്ദങ്ങള്‍, നിമിത്തങ്ങള്‍. അത് മുഴുവനായും ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാത്ത ഏതോ ഗതകാല സ്‌മൃതികളുടെ താക്കോല്‍പ്പഴുതുകളാകുന്നു; ഒരു ദുരൂഹത പോലെ.
ടൗണില്‍ തിരക്ക് കൂടിക്കൂടിവന്നു. റോഡിന്റെ ഓരത്ത് പ്രസിദ്ധമായ തണല്‍മരത്തിന്റെ ചുവട്ടില്‍ ചിന്താനിമഗ്നനായി നിന്നപ്പോള്‍ പിന്‍സ്വരം കേട്ടു- "ഏയ് മിസ്റ്റര്‍"
തിരിഞ്ഞുനോക്കിയപ്പോള്‍ നീല യൂണിഫോമില്‍ ഒരാള്‍. അയാളെ മുമ്പ് എവിടെയാണ് കണ്ടത്? ഓ ഇയാള്‍ വര്‍മ്മയുടെ വാച്ച്‌മാനല്ലേ?"
"ഉം എന്താ?"
"നിങ്ങളെ ബോസ് വിളിക്കുന്നു"
"എന്താണാവോ?"
"അറിയില്ല, വരാന്‍ പറഞ്ഞു"
രണ്ടാമത് വര്‍മ്മയുടെ ഓഫീസിനുള്ളിലേക്ക് കടക്കുമ്പോഴും പരിഭ്രമിച്ചു. എന്തിനായിരിക്കും തിരിച്ചുവിളിപ്പിച്ചിരിക്കുന്നത്?
മുമ്പ് കണ്ടതുപോലെയായിരുന്നില്ല അദ്ദേഹം. മുഖത്ത് പ്രസന്ന ഭാവം. തന്നെ പ്രതീക്ഷിച്ചിരിക്കുകയാണെന്ന തോന്നി.
"ഇരിക്കൂ"
മുന്നിലെ വര്‍ണനിറത്തിലുള്ള കണ്ണാടിയുടെ അലങ്കാരങ്ങള്‍ നോക്കിയെന്നോണം ആകാംക്ഷയോടെ ഇരുന്നു. അടുത്ത വാക്കുകള്‍ക്ക് കാതോര്‍ത്തുകൊണ്ട്.
"സുദേവ്. നിങ്ങള്‍ എന്തു ജോലിക്കും തയ്യാറാണെന്നല്ലേ പറഞ്ഞത്?"
"അതെ"
"നിങ്ങള്‍ക്ക് ഏതൊക്കെ ഭാഷകളറിയാം?"
"ഇംഗ്ലീഷും ഹിന്ദിയും"
"വളരെ നല്ലത്"
"ഇനി ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുക. കാരണം പറയാന്‍ പോകുന്നത് മറ്റുള്ളവരെ സംബന്ധിച്ച് വിചിത്രവും അശ്ലീലവുമായി തോന്നാം. നിങ്ങള്‍ക്ക് എന്നോട് അനുകൂലിക്കാന്‍ സാധിക്കാത്തപക്ഷം വെറുപ്പ് തോന്നുകയോ ദേഷ്യപ്പെടുകയോ ചെയ്യേണ്ടതില്ല. വിദേശരാജ്യങ്ങളില്‍ ഇതെല്ലാം പതിവാണ്"
"സര്‍, താങ്കള്‍ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല"
"സുദേവ്, ഞാന്‍ മുഖവുര കൂടാതെ പറയാം. ഞാനൊരു സ്വവര്‍ഗസ്‌നേഹിയാണ്. എനിക്ക് നിങ്ങളെ ഇഷ്ടമായി. എന്നോട് സഹകരിക്കുന്നപക്ഷം ജോലി തരാം. ഒന്നോര്‍ത്തുകൊള്ളുക. നിങ്ങള്‍ക്ക് ഒരിക്കലും സ്വപ്‌നം കാണാന്‍ കഴിയാത്ത പ്രതിഫലം ഞാന്‍ തരും. നിങ്ങളെന്തു പറയുന്നു?"
വര്‍മ്മ നീട്ടിയ വിസിറ്റിംഗ് കാര്‍ഡ് താന്‍ വാങ്ങുകയായിരുന്നില്ല. നിര്‍ബന്ധപൂര്‍വ്വം അയാള്‍ പോക്കറ്റിലേക്കിടുകയായിരുന്നു.
ഇപ്പോള്‍ ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. തുടക്കം വര്‍മ്മയുടെ പ്രൈവറ്റ് സെക്രട്ടറി. പിന്നെ... തനിക്കിന്ന് കാറുണ്ട്. ആധുനിക സുഖസൗകര്യങ്ങളുണ്ട്. പണമുണ്ട്. വര്‍മ്മക്കറിയാത്തതായി പലതുമുണ്ട്. വര്‍മ്മ പോലുമറിയാതെ അയാളുടെ ബിസിനസിന്റെ കടിഞ്ഞാണ്‍ (ജീവിതത്തിന്റെയും) തന്റെ കയ്യില്‍ വന്നുചേര്‍ന്നിരിക്കുന്നു.
വര്‍മ്മയുടെ മുടി മുക്കാലും നരച്ചിരിക്കുന്നു. അകാലനരയാണ്. രൂപത്തില്‍ അയാളൊരു വൃദ്ധനായിക്കഴിഞ്ഞു. പക്ഷെ അയാളുടെ തൃഷ്‌ണ! വൃദ്ധത്വം പുറമെ മാത്രം. എന്നും താന്‍ ക്ലീന്‍ ഷേവ് ചെയ്യണമെന്നത് ആജ്ഞയല്ല, അപേക്ഷയാണ്. സത്യത്തില്‍ തനിക്കയാളോടുള്ള വികാരം എന്താണ്?
എന്നും രാവിലെ മുഖത്തെയും നെഞ്ചിലെയും രോമങ്ങള്‍ ഷേവ് ചെയ്‌ത് നീക്കുമ്പോള്‍ കണ്ണാടിയിലെ അപരനോട് സ്വയം ചോദിക്കും- "എനിക്ക് സ്‌ത്രൈണതയുണ്ടോ? ആരും ഇതുവരെ പറഞ്ഞിട്ടില്ല. എന്താണാ മധ്യവയസ്‌കന്‍ തന്നില്‍ കണ്ടിരിക്കുന്നത്!
ഇതുവരെ നാട്ടില്‍ പോയിട്ടില്ല. പണം കൃത്യമായയക്കുന്നു. എന്നോ അച്ഛന് എഴുതിയിരുന്നു. ഒരിക്കല്‍ ഞാന്‍ വരും. പക്ഷെ എനിക്കുവേണ്ടി ആരും കാത്തിരിക്കേണ്ട. ആരുമെനിക്ക് കത്തുകളുമയക്കേണ്ട. പക്ഷെ വീണ്ടും കത്തുകള്‍ വന്നു. മറുപടി അയക്കുകയുണ്ടായില്ല. അമ്മ രോഗിയായിരിക്കുന്നു എന്നും അനുജത്തി കോളേജില്‍ ഒപ്പം പഠിച്ചിരുന്ന ഹരിജന്‍ യുവാവിന്റെ കൂടെ പോയെന്നും അറിഞ്ഞു. ഇപ്പോള്‍ തീരുമാനിക്കുന്നു. ഇനി വൈകേണ്ട. പോകണം. താന്‍ വന്നിരിക്കുന്നത് ഏതോ ഒരുവന്റെ ആസക്തി തീര്‍ക്കാനല്ല. ഒരു ചീഞ്ഞാല്‍ മറ്റൊന്നിന് വളമാകുമല്ലോ. വര്‍മ്മയിനി തനിക്കുവേണ്ടി ബലിയാടാവട്ടെ.
നാട്ടിന്‍പുറത്തെ തന്റെ ഗ്രാമത്തിലെ പഴയ കുണ്ടും കുഴിയും നിറഞ്ഞ പഞ്ചായത്ത് റോഡിപ്പോള്‍ ടാറിട്ടിട്ടുണ്ടത്രെ. പണ്ട് പൂജയും നിവേദ്യവുമില്ലാതെ ചൈതന്യമറ്റിരുന്ന ഭഗവതിക്ഷേത്രം ഇന്ന് പ്രസിദ്ധമാണ്. ക്ഷേത്രത്തിന്റെ വെബ്‌സൈറ്റില്‍ തന്റെ ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുണ്ട്. കാറില്‍ വീട്ടുപടിക്കല്‍ തന്നെയിറങ്ങാം. വാമഭാഗത്തിരിക്കുന്ന പാറിപ്പറക്കുന്ന സ്വര്‍ണ്ണമുടിയുള്ള വെളുത്ത സുന്ദരിയെ കാണുമ്പോള്‍ അച്ഛനും അമ്മയും സന്ദേഹിക്കും. അവര്‍ ചോദിക്കും- "ആരാണിത്?"
മുഖം താഴ്‌ത്താതെ ധീരതയോടെ തന്നെ മറുപടി പറയേണ്ടിയിരിക്കുന്നു- "ഇതെന്റെ ഭാര്യയാണ്. പേര് ശ്വേതാവര്‍മ്മ"
മൊബൈല്‍ ശബ്ദിച്ചു. വര്‍മ്മയാണ്. നാളെയാണ് അദ്ദേഹം ഡല്‍ഹിക്കുപോകുന്നത്. അവിടെ ബിസിനസിന്റെ ഉത്തുംഗശൃംഗത്തിലിരിക്കുന്നവരുടെ ആഗോളസമ്മേളനം. അദ്ദേഹം പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്. മലയാളത്തില്‍ അദ്ദേഹം തയ്യാറാക്കിയത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തിച്ചുകൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ റിട്ടണ്‍ ഇംഗ്ലീഷ് ദുര്‍ബലമാണ്.
ഇന്ന് ടൗണിലെ മിസിസ് വര്‍മ്മയുടെ പേരിലുള്ള 'സയ്‌ഫ് റിസോര്‍ട്ടി'ലാണ് അദ്ദേഹത്തിന് താമസം ഒരുക്കിയിരിക്കുന്നത്. രാവിലെ റിസോര്‍ട്ടില്‍നിന്നും എയര്‍പോര്‍ട്ടിലെത്താന്‍ പത്തുമിനിറ്റ്. ഡല്‍ഹിയിലെ സെമിനാര്‍ കഴിഞ്ഞ് പിറ്റെന്നാള്‍ ഇറ്റലിയിലേക്ക്. ചാര്‍ട്ട് എഴുതിത്തയ്യാറാക്കിയിട്ടുണ്ട്. ഇനിയത് വര്‍മ്മയുടെ ലാപ്‌ടോപ്പ് കമ്പ്യൂട്ടറില്‍ സേവ് ചെയ്യണം. എല്ലാം റെഡിയാണെന്ന് വര്‍മ്മയോട് പറഞ്ഞു. ശൃംഗാരത്തോടെ രാത്രി ഒമ്പത് മണിക്ക് റിസോര്‍ട്ടിലെത്താന്‍ വര്‍മ്മയും.
മുറിയിലെത്തിയപ്പോള്‍ ബര്‍മൂഡയണിഞ്ഞ് തണുത്ത വിത്തൗട്ട് ഷുഗര്‍ ബിയര്‍ നുണയുന്നു വര്‍മ്മ. വലതു കയ്യില്‍ കത്തിക്കാത്ത വില്‍സ്. വലി നിര്‍ത്തിയതാണ്. എങ്കിലും വെറുതെ കൂടെ കൊണ്ടുനടക്കും. ബെഡില്‍ ഇനിയും മുഴുവന്‍ വായിച്ചുതീര്‍ക്കാനാവാത്ത ജെ.കെ. റൗളിംഗിന്റെ ഹാരിപോട്ടര്‍ നോവല്‍.
മുറിയില്‍ അരിമുല്ല പൂക്കളുടെ ഗന്ധം. തനിമ പകരാന്‍ പെര്‍ഫ്യൂമിനാകുമോ!
മുറിയിലെ വാതിലടഞ്ഞു. ഞാന്‍ എന്റെ ശരീരത്തെ പാകപ്പെടുത്തി.
അകലെ ഉറക്കംവരാതെ തപിക്കുന്ന, രാത്രിയെ ശപിക്കുന്ന സുന്ദരി ഇപ്പോള്‍ എന്തുചെയ്യുകയാവും? കാമ്പോസ് ടാബ്‌്‌ലറ്റുകള്‍ക്ക് അവരെയിനി ഉറക്കാനാവില്ല. ക്ലിറ്റോറിസ് വൈബ്രേറ്ററിന് അവരെ തണുപ്പിക്കാനുമാവില്ല. തന്റെ സാമീപ്യം! ഈശ്വരാ ഇതെന്തു വൈരുധ്യം! ആരോഹണവും അവരോഹണവും ഒരു പ്രകൃതിയില്‍.
പുലരും മുമ്പേ ഉണര്‍ന്നു. ബാത്ത്‌റൂമില്‍ കയറി ശരീരം ശുദ്ധമാക്കി. ചുമരില്‍ പതിച്ച കണ്ണാടിയില്‍ നോക്കി വെറുതെ ചിരിച്ചു. വിള്ളലുള്ള കണ്ണാടിയില്‍ എന്റെ രൂപം വികൃതമായി. ഞാന്‍ ചിറി കോട്ടി മന്ത്രിച്ചു- " അയാം എ സെല്‍ഫ് മെയ്‌ഡ് മാന്‍"
പുറത്ത് പുലരിയുടെ അസ്‌പഷ്ടമായ ശാന്തിമന്ത്രങ്ങള്‍ കേള്‍ക്കാം. മുകളിലെ നിരയിലെ ഓപ്പണ്‍ ടെറസില്‍ ചെന്നിരുന്നു. മുന്‍വശത്തെ പൂന്തോട്ടത്തിലെ ചെമ്പകമരം പൂത്തിട്ടുണ്ട്. കറുത്ത വിഹായസ്സില്‍ നക്ഷത്രങ്ങള്‍ മങ്ങിയിരുന്നു. ദൂരെ വിണ്ണിലെ കോണില്‍നിന്ന് ഒരു താരം യാത്രയാരംഭിക്കുന്നു. അതോ ഗൂഢപ്രപഞ്ച ശക്തിയോ!
വര്‍മ്മയെ എയര്‍പോര്‍ട്ടിലേക്ക് യാത്രയയക്കാന്‍ കാറോടിക്കുമ്പോള്‍ മനസ്സ് ഉര്‍വരമായിരുന്നു. ഫ്‌ളൈറ്റ് സമയം കൃത്യമായിരുന്നു. യാത്ര ചോദിക്കുമ്പോള്‍ ബാഗില്‍ ഇന്‍സുലിന്‍ മരുന്നും സിറിഞ്ചും ഉണ്ടെന്നും നാളെ കുത്തിവെപ്പെടുക്കാന്‍ മറക്കരുതെന്നും പ്രത്യേകം പറഞ്ഞു. ഫ്‌ളൈറ്റിലെ സ്റ്റെയറില്‍നിന്ന് വര്‍മ്മ കൈവീശിയപ്പോള്‍ ഉള്ളിലെ ചങ്ങലക്കിട്ട ചെകുത്താന്‍ വന്യമായി മുരണ്ടു- "ഗുഡ്‌ബൈ മിസ്‌റ്റര്‍ വര്‍മ്മ. ഇത് നിങ്ങളുടെ അവസാനത്തെ യാത്രയാണ്"
മടങ്ങുമ്പോള്‍ മനസില്‍ കണക്കുകൂട്ടുകയായിരുന്നു. കുറച്ചുസമയം കൂടി താനിവിടെ വേണം. ഒരു പിഴവും പറ്റിക്കൂടാ. ഒരിക്കലും മടങ്ങിവരാത്ത വര്‍മ്മയെ താനും കാത്തിരിക്കണം. ദുഃഖിക്കണം. ആശ്വസിപ്പിക്കണം. മിസിസ് വര്‍മ്മ പോലും സംശയിക്കരുത്. പിന്നീട് ഈ നഗരം വിടാം. ഗ്രാമത്തില്‍ പോയി ബിനാമിയായി ബിസിനസ് നിയന്ത്രിക്കാം. പുതിയ തന്ത്രങ്ങള്‍ പുതിയ ജീവിതം.
കൃത്യം 11.11. മൊബൈലിലെ അലാറം ശബ്ദിച്ചു. ലോകത്തിന്റെ ഏതു കോണിലായാലും ഈ സമയത്ത് താന്‍ മിസിസ് വര്‍മ്മയെ വിളിച്ചിരിക്കണം. അല്ലാത്തപക്ഷം എസ്.എം.എസ്. അതും തിട്ടൂരമല്ല. അപേക്ഷ. ദിനചര്യകളിലൊന്ന്.
മിസിസ് വര്‍മ്മയുടെ മധുരശബ്ദം- "ദേവ് നീ എവിടെയാണ്? അദ്ദേഹം പോയോ? ഞാന്‍ നിന്നെ കാത്തിരിക്കുന്നു."
തിരക്കില്ലാത്ത റോഡിന്റെ ഓരത്തെ ചിത്രപ്പണികള്‍ ചെയ്‌ത ഗെയ്‌റ്റിന്റെ മുമ്പില്‍ ഹോണടിച്ചപ്പോള്‍ ഗെയ്‌റ്റ് താനേ തുറന്നു. വാഹനം ഉള്ളില്‍ കടന്നപ്പോള്‍ അതടഞ്ഞു. പോര്‍ച്ചില്‍ ഒരു ഇരമ്പലോടെ കാര്‍ നിന്നു. ഞാന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ കൂട്ടിനുള്ളില്‍ മടിപിടിച്ചു കിടന്ന അള്‍സേഷ്യന്‍ പട്ടി ഭവ്യതയോടെ നിവര്‍ന്നു.
കോളിംഗ് ബെല്‍ അടിക്കേണ്ടി വന്നില്ല. മുന്നില്‍ വാതില്‍ തുറന്നു. മിസിസ് വര്‍മ്മ ഇന്ന് ആവശ്യത്തിലുമധികം ഒരുങ്ങിയിട്ടുണ്ടെന്നു തോന്നി. ചുണ്ടിലെ ലിപ്‌സ്റ്റിക്കിന് വര്‍ണക്കൂടുതലുണ്ട്. ഡൈനിംഗ്‌ഹാളില്‍നിന്നും അപ്‌സ്റ്റയറിലേക്കുള്ള പിരിയന്‍ ഗോവണി കയറുമ്പോള്‍ മുന്നില്‍ നടക്കുന്ന ശ്വേതാവര്‍മ്മ തന്റെ നിതംബം താളത്തിനൊപ്പം ചലിപ്പിക്കുന്നുണ്ടെന്നു തോന്നി.
മുകളിലെ ഡൈനിംഗ് റൂമില്‍ എന്തൊക്കെയോ വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നു. സ്വതസിദ്ധമായ കൊഞ്ചലോടെ അവര്‍ മൊഴിഞ്ഞു- "ഹോട്ട് എന്താണെടുക്കേണ്ടത്?"
"ഒന്നും വേണ്ട. എനിക്കൊന്നു കുളിക്കണം"
ഇടവിട്ടുള്ള കുളി ഒരു പതിവാക്കിയിരിക്കുന്നു. തണുത്ത വെള്ളത്തിലെ ഈ കുളി ഉണര്‍വ് തരുന്നു. പക്ഷെ അതു ശരീരത്തിന്! മനസ്സിനെ ശുദ്ധമാക്കാന്‍ താന്‍ ഏതു ഗംഗയില്‍ മുങ്ങണം? ഒരു നിമിഷം ഉലഞ്ഞ മനസ്സിന്റെ നിയന്ത്രണം പെട്ടെന്ന് വീണ്ടെടുത്തു- തനിക്ക് വേണ്ടത് മനസ്സിന്റെ ശുദ്ധീകരണമല്ല. ശാക്തീകരമാണ്. അത് മാത്രം.
ശ്വേതയുടെ ബെഡ്‌റൂമിലെ വാതിലടഞ്ഞു. ഞങ്ങളുടെ ഉടയാടകളഴിഞ്ഞു. വിയര്‍പ്പും വിയര്‍പ്പും തമ്മിലലിഞ്ഞു. പാരമ്യത്തിലെപ്പോഴോ അവള്‍ പാടി-
"Oh... my babe
I feel you and
sieze, your deep...
deep peniration"
അവളുടെ വിയര്‍പ്പിന് മാദകഗന്ധം. മസൃണമായ സ്വേദം പൊഴിച്ച ഒരിക്കലും പ്രസവിക്കാത്ത അവളുടെ സുന്ദര കളേബരം. നിര്‍ലീനമായി കിടക്കുമ്പോള്‍ കാതരയായി അവള്‍ മന്ത്രിച്ചു. - "എന്നെ എന്നാണ് രക്ഷിക്കുക?"
ഞാന്‍ കല്‍പ്പിച്ചു.- "കാത്തിരിക്കുക. സമയമായിക്കഴിഞ്ഞു. ലെന്‍ഡ് മി യുവര്‍ ഇയേഴ്‌സ്. സ്വര്‍ഗ്ഗം ഞാന്‍ സൃഷ്ടിക്കും. നമുക്കുല്ലസിക്കാം. നീ രാജ്ഞിയാകുന്നു."
രാത്രി; മഞ്ഞുപെയ്‌തിരുന്നു. സമയത്തെക്കുറിച്ചിപ്പോള്‍ ഞാന്‍ ബോധവാനല്ല. അര്‍ധരാത്രി കഴിഞ്ഞിരിക്കണം. നിശീനിഥിയുടെ നിഗൂഢതയെ എന്നാണിഷ്ടപ്പെടാന്‍ തുടങ്ങിയത്? രാത്രി ചിരപരിചിതമല്ലാത്ത റോട്ടിലൂടെ ഏകാന്തമായി കാര്‍ പറത്തുന്നത് ഒരു വിനോദമായിരിക്കുന്നു. ഡ്രൈവിംഗ് ചിലപ്പോഴൊക്കെ ഒരാശ്വാസമാണ്. ഇപ്പോള്‍ നഗരത്തില്‍നിന്നും താന്‍ ഒരുപാട് ദൂരം താണ്ടിയിരിക്കുന്നു.
ഇന്ന് നിലാവുണ്ട്. ആകാശത്ത് നക്ഷത്രങ്ങളും. താഴെ രണ്ട് നിരയായി പോകുന്ന തിളങ്ങുന്ന റയില്‍പ്പാളത്തിന് മുകളിലെ ബ്രിട്ടീഷ് പാലത്തിലൂടെ കാര്‍ പറന്നപ്പോള്‍ പാലം വിറച്ചു. ദ്രവിച്ച റാഡുകളുടെ കമ്പനം. ഒരു തീവണ്ടി കടന്നുപോയി. എവിടെ നിന്നോ ഒരാര്‍ത്തനാദം. എന്താണത്? ഞാന്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങി. ബ്രിഡ്‌ജിന് മുകളില്‍ നിന്ന് റയില്‍പ്പാളത്തിലേക്ക് നോക്കി. ട്രാക്കില്‍ വിരൂപമായൊരു മൃതശരീരം. ബ്രിഡ്‌ജിന് താഴെ റെയില്‍വെക്കുമപ്പുറം ഒരു സെമിത്തേരിയുണ്ടായിരുന്നു. പള്ളി അവിടെനിന്നും അകലെയായിരിക്കണം. വിജനത. ഒരില പോലും ചലിക്കുന്നില്ല. നിശ്ചലമായ നിശ. എനിക്ക് തെല്ലും ഭയം തോന്നിയില്ല. പതിയെ പതിയെ അജ്ഞാതമായൊരു വികാരം എന്നെ ഗ്രസിച്ചു. കൈവിരലുകളില്‍ നഖങ്ങള്‍ നീളുന്നതായും കടവായില്‍നിന്നും തേറ്റ പുറത്തേക്ക് വളരുന്നതായും തോന്നുന്നു. ഒന്നാര്‍ത്തട്ടഹസിക്കാന്‍ തോന്നി. ധ്വംസനത്തിന്റെ ബോധാബോധങ്ങള്‍ക്കിടയിലെപ്പഴോ ഞാന്‍ മുരണ്ടു- "ഞാന്‍.... ഞാനൊരു മനുഷ്യനല്ല, ഞാനൊരു ഡെവ്‌ളായിരിക്കുന്നു!!"