Sunday, February 14, 2010

ഹേമന്തം

എല്ലാ ആധുനികസൗകര്യങ്ങളോടുകൂടിയ പുഴയോരത്തുളള ഇരുനിലവീടുണ്ടായിട്ടും ഗുരുവായൂരില്‍ ഫ്‌ളാറ്റ്‌ വാങ്ങിയപ്പോള്‍ ആദ്യം ഭാര്യയും, പിന്നെ സുഹൃത്തുക്കളും അയാളോട്‌ ചോദിച്ചു-" എന്തിനാണ്‌ ഇനിയൊരു ഫ്‌ളാറ്റ്‌?"

പ്രത്യക്ഷ്യത്തില്‍ അയാള്‍ക്ക്‌ അതിന്റെ ആവശ്യകതയൊന്നുമില്ലായിരുന്നു. അവര്‍ ഭാര്യക്കും, ഭര്‍ത്താവിനും ജോലിസംബന്ധമായി ഗ്രാമം വിട്ടുപോകേണ്ടിയിരുന്നില്ല. അവര്‍ക്ക്‌ കുട്ടികളുമുണ്ടായിരുന്നില്ല. ഇടക്ക്‌ വല്ലപ്പോഴും അവര്‍ ഗുരുവായൂരമ്പലത്തില്‍ തൊഴാന്‍ പോയിരുന്നു.അത്രമാത്രം.

കുറേക്കാലമായിരുന്നു അയാള്‍ ചുരുങ്ങിയ വിലക്കൊരു ഫ്‌ളാറ്റ്‌ അന്വേഷിക്കാന്‍ തുടങ്ങിയിട്ട്‌. ഏറ്റവും മുകള്‍ നിലയിലെ അപ്പാര്‍ട്ട്‌മെന്റാണ്‌ അയാള്‍ വാങ്ങിയത്‌. അതുമതിയെന്ന്‌ അയാള്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു.

മറ്റാര്‍ക്കും പറഞ്ഞാല്‍ ഉള്‍ക്കൊളളാനാവാത്തതായിരുന്നു ഫ്‌ളാറ്റു വാങ്ങാനുളള കാരണം. നാട്ടിലെ എല്ലാ തിരക്കും, കെട്ടുപാടുകളും ഒഴിവാക്കി ചിലപ്പോഴൊക്കെ ഫ്‌ളാറ്റില്‍ പോയി ഏകാകിയായ്‌ കഴിയുക എന്നത്‌ വളരെക്കാലമായുളള അയാളുടെ മോഹമാണ്‌. മറ്റുളളവര്‍ക്ക്‌ അത്‌ ബാലിശവും, വിചിത്രവുമായി തോന്നാമെങ്കിലും അയാളെ സംബന്ധിച്ചിടത്തോളം അത്‌ കാര്യമാത്രപ്രസക്തമായ ഒന്നുതന്നെയായിരുന്നു.

നാട്ടില്‍ എതിരെ വരുന്ന വഴിപോക്കരും,പരിചയക്കാരുമൊക്കെ അയാളില്‍ ഒരുതരം അലോസരം സൃഷ്ടിച്ചുതുടങ്ങിയിരുന്നു. മുമ്പൊക്കെ ചെയ്‌തിരുന്നതുപ്പോലെ അവരോടൊക്കെ ചിരപരിചിതമന്ദഹാസം വരുത്തുവാന്‍ അയാള്‍ക്ക്‌ വിമ്മിഷ്ടം തോന്നുന്നു.
എല്ലാത്തിനോടും വിരക്തി അല്ലെങ്കില്‍ നിസംഗത അതാണിപ്പോഴത്തെ അയാളുടെ മുഖമുദ്ര. ഇത്‌ പെട്ടെന്നൊരു ദിവസം സംജാതമായ പ്രതിഭാസമല്ല. കാലംകാലമായ്‌ വന്നു ചേര്‍ന്ന ബൗദ്ധികമായ വിന്യാസമായിരുന്നു.

ഗുരുവായൂരമ്പലത്തിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷം അയാള്‍ക്ക്‌ വളരെയിഷ്ടമായിരുന്നു. അവിടെ ആള്‍ക്കൂട്ടം അയാളെ അസ്വസ്ഥമാക്കിയിരുന്നില്ല. അപരിചിതമായ ആള്‍ക്കൂട്ടം അയാളുടെ സ്വാതന്ത്ര്യത്തിന്‌, ഏകാന്തതക്ക്‌ വിഘാതമുണ്ടാക്കിത്തീര്‍ക്കാത്തതുകൊണ്ടായിരിക്കാം അത്‌‌. ഒരിക്കലും അയാള്‍ ദേവന്റെ സന്നിതിയില്‍ ചെന്ന്‌‌ കൈകൂപ്പി പ്രാര്‍ത്ഥിച്ചിരുന്നില്ലാ എന്നതാണ്‌ അതിശയകരമായ മറ്റൊരു വസ്‌തുത. അത്തരമൊരു ശ്രമത്തിന്‌ അയാളൊരിക്കലും മിനക്കട്ടില്ല. ഈ കാര്യത്തില്‍ മുമ്പും അയാളേതാണ്ടിങ്ങനെയൊക്കെതന്നെയായിരുന്നു. പ്രസാദമായിട്ടില്ല ഇഷ്ടവിഭവം പോലെ അയാള്‍ പാല്‍പ്പായസവും, വെണ്ണയും, പഞ്ചസാരയുമൊക്കെ മതിവരുവോളം കഴിച്ചിരുന്നു.

വര്‍ഷങ്ങളായുളള അവരുടെ ദാമ്പത്യത്തില്‍ കുട്ടികളുണ്ടായിരുന്നില്ല. എങ്കിലും അയാള്‍ക്ക്‌ അതൊരു മഹാദുഖമോ, അപകര്‍ഷതയോ ആയി ഒരിക്കലും അനുഭവപ്പെട്ടില്ല.
ഭാര്യയുടെ നിരന്തരമായ പരിവേദനങ്ങള്‍ക്കൊടുവിലാണ്‌ ഒരു ഡോക്ടറെ കാണാന്‍ തന്നെ അയാള്‍ തയ്യാറായത്‌. കുഴപ്പം ഭാര്യക്കായിരുന്നു. ഗര്‍ഭിണിയാവാനുളള സാധ്യത കേവലം ഒരു ശതമാനത്തിലും വളരെ താഴെയാണ്‌. മെഡിക്കല്‍ ചെക്കപ്പിന്‌ ശേഷം ഭാര്യക്ക്‌ അയാളോടുളള സ്‌നേഹം ഒന്നുകൂടി തീവ്രമായി. അവള്‍ ഒരു കുഞ്ഞിനെപ്പോലെ അയാളെ ഓമനിക്കാനും, പരിചരിക്കാനും തുടങ്ങി.
തിരിച്ചയാളും അവളെ ആത്മാര്‍ത്ഥമായ്‌ സ്‌നേഹിക്കുന്നുണ്ടെങ്കിലും ലൈംഗികമായ അവളോടുളള താല്‍പ്പര്യം കുറഞ്ഞുതുടങ്ങിയിരുന്നു. ഗര്‍ഭിണിയാവാനുളള ത്വര കൊണ്ടോ, വികാരോദ്ദീപനം കൊണ്ടോ അവള്‍ മുന്‍കൈയ്യെടുത്താണ്‌ അവര്‍ തമ്മിലുളള വേഴ്‌ച മിക്കപ്പോഴും സാധ്യമായിരുന്നത്‌.
ഫ്‌ളാറ്റ്‌ വാങ്ങി ആദ്യത്തെ രണ്ടു തവണ അയാളോടൊപ്പം ഭാര്യയും അവിടെ വന്ന്‌ താമസിക്കുകയുണ്ടായി. പക്ഷേ അവള്‍ക്ക്‌ അമ്പലത്തില്‍ പോകുക എന്നതൊഴിച്ചാല്‍ ഫ്‌ളാറ്റിലെ അന്തരീക്ഷം വീര്‍പ്പുമുട്ടലുണ്ടാക്കി. ഏകാന്തത അവള്‍ക്കസഹ്യവും, ദുരൂഹവുമായാണനുഭവപ്പെട്ടത്‌.
പിന്നീടയാള്‍ മാസംന്തോറും ഏതാനും ദിവസം ജോലിയില്‍ നിന്ന്‌ ലീവെടുത്ത്‌ ഫ്‌ളാറ്റിലേക്ക്‌ പോകുമ്പോള്‍ പലപ്പോഴും ഭാര്യ കൂട്ടിനുപ്പോകുകയുണ്ടായില്ല.

അയാള്‍ തനിച്ചുളള ഒരു ദിവസം. അന്ന്‌ ഞായറാഴ്‌ചയായിരുന്നു. അമ്പലത്തില്‍ അസാധ്യമായ തിരക്ക്‌. അയാള്‍ ഇഷ്ടവിഭവമായ പാല്‍പ്പായസം മതിവരുവോളം കുടിച്ച്‌ ഫ്‌ളാറ്റിലേക്ക്‌ മടങ്ങി. കുറേ പുസ്‌തകങ്ങളും വാങ്ങി.

അപ്പോഴേക്കും മഴപെയ്‌ത്‌ തുടങ്ങിയിരുന്നു. അയാള്‍ ജനാലകള്‍ തുറന്നിട്ടു. ഫ്‌ളാറ്റ്‌ ഏറ്റവും ഉയരത്തായതുകൊണ്ട്‌ മഴനാരുകളും, ആകാശവും മാത്രമേ കാണാനുണ്ടായിരുന്നുളളൂ. അയാള്‍ മഴയെ അനുഭവിക്കുകയായിരുന്നു. തന്റെ ശ്രമം സാര്‍ത്ഥകമായതിപ്പോഴാണെന്ന്‌ അയാള്‍ക്ക്‌ തോന്നി. സുരക്ഷിതത്തോടെ, ആഹ്ലാദത്തോടെ മഴ ആസ്വദിക്കുന്നതിപ്പോഴാണ്‌. കുട്ടിക്കാലത്ത്‌ മഴ രോഗവും, വറുതിയുമാണ്‌ സമ്മാനിച്ചിരുന്നത്‌. പിന്നെ ഒരു മഴദിവസമാണ്‌ അച്ഛന്‍ ഉത്തരത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്‌തത്‌. മറ്റൊരു മഴദിവസമാണ്‌ അമ്മ രണ്ടാമത്‌ വിവാഹിതയായ്‌ ക്രൂരനായ രണ്ടാനച്ഛന്‍ തന്റെ ജീവിതത്തിലേക്ക്‌ കടന്നുവന്നത്‌. അന്നൊക്കെയും ആസ്വദിക്കാനാകാത്ത മഴ ഒരു നൊമ്പരമായ്‌ മനസ്സിലുണ്ടായിരുന്നു. ഇത്തരമൊരുദ്യമത്തിന്റെ മുന്നൊരുക്കങ്ങള്‍ അബോധമായെങ്കിലും അന്നേ മനസ്സില്‍ മുള പൊട്ടിയിരിക്കണം.

നേരം സന്ധ്യ കഴിഞ്ഞു. മഴ നേര്‍ത്തു. അയാളുടെ ശാദ്വലമായ അനുഭൂതിയെ ഭഞ്‌ജിച്ചുകൊണ്ടപ്പോള്‍ മൊബൈല്‍ ശബ്ദിച്ചു.

കുറേക്കാലമായ്‌ ഫോണിലൂടെയോ, മറ്റേതെങ്കിലും തരത്തിലോ ബന്ധം പുലര്‍ത്താത്ത ഒരാളുടേതായിരുന്നു ആ ഫോണ്‍. പ്രിയയുടെ! അവള്‍ അയാളുടെ അകന്ന ബന്ധത്തിലുളള അമ്മാവന്റെ മകളായിരുന്നു. പ്രിയ ഒരിക്കല്‍ അയാളുടെ പ്രണയിനിയുമായിരുന്നു.
ഈ അവസരത്തില്‍ മറ്റാരുടെയെങ്കിലും ഫോണായിരുന്നുവെങ്കില്‍ അയാള്‍ മൊബൈല്‍ ഓഫ്‌ ചെയ്യുകയോ, പ്രതികരിക്കാതിരിക്കുകയോ ചെയ്യുമായിരുന്നു.
നിഷേധിക്കാനാകാതെ അയാള്‍ ഫോണെടുത്തു.

" പ്രിയയാണ്‌."
"പറയൂ"
" ഗുരുവായൂരിലാണോ?"
" അതെ"
"ഞാനുമിവിടെയുണ്ട്‌. അമ്പലത്തില്‍ വല്ലാത്ത തിരക്ക്‌. മുറിയൊന്നും കിട്ടാനില്ല, നല്ല മഴയും. അവിടെ ഫ്‌ളാറ്റില്‍ മുറിയൊഴിവുണ്ടെങ്കില്‍...."

അഡ്ഡ്രസ്സും, സ്ഥലവും പറഞ്ഞുകൊടുത്ത്‌ പ്രിയാമോഹനെ ഫ്‌ളാറ്റിലേക്ക്‌ സ്വാഗതം ചെയ്‌ത്‌ അയാള്‍ ഫോണ്‍ വെച്ചു.

അയാളോര്‍ത്തു-പ്രിയ ഒറ്റക്കായിരിക്കുമോ? ഭര്‍ത്താവ്‌ കൂടെയുണ്ടായിരിക്കില്ലേ?

അവളുടെ ഭര്‍ത്താവ്‌ സ്‌നേഹശൂന്യനും, മദ്യപാനിയുമാണെന്ന്‌ മുമ്പേ അറിയാം. പൊരുത്തക്കേടുകള്‍ നിറഞ്ഞതാണ്‌ അവരുടെ ദാമ്പത്യം.

പ്രിയ അതിസുന്ദരിയൊന്നുമല്ല. പക്ഷേ അയാള്‍ക്കവളെ ഇഷ്ടമായിരുന്നു. എന്നാല്‍ അവളെ വിവാഹം ചെയ്യാന്‍ അയാളാഗ്രഹിച്ചിരുന്നില്ല. അവളുടെ മാതാപിതാക്കളേയും, കാലങ്ങളായറിയാവുന്ന അവരുടെ നിലപാടുകളേയും അയാള്‍ക്കും, അയാളുടെ അമ്മക്കും ഒരിക്കലും അംഗീകരിക്കാനാവുമായിരുന്നില്ല. അയാളേക്കാള്‍ ഒരു ബന്ധം വെക്കാനാവാത്ത വിധം വളരെ താഴ്‌ന്ന കൂട്ടരായിരുന്നു അവര്‍. അതുകൊണ്ട്‌ അയാളുടേത്‌ തീര്‍ത്തും സ്വാര്‍ത്ഥമായ പ്രണയമായിരുന്നെന്ന്‌ പറയാം.

പ്രിയക്കും തന്നോടിഷ്ടമാണെന്ന്‌ അയാള്‍ക്ക്‌ തോന്നിയിരുന്നു. വളരെയെളുപ്പത്തില്‍ അവളെ സ്വന്തമാക്കാനാകുമായിരുന്നെങ്കിലും അയാളതിന്‌ തുനിഞ്ഞില്ല.

ഒരിക്കല്‍ നഗരത്തിലെ തീയേറ്ററില്‍ ഒരു സിനിമക്ക്‌ പോയപ്പോള്‍ പ്രിയയുടെ നാട്ടുകാരനില്‍ നിന്ന്‌ അവളെക്കുറിച്ചൊരു അപഖ്യാതി കേട്ടു. അതയാളെ വളരെയധികം അസ്വസ്ഥമാക്കുകയും ഒരുവേള അവളോടുളള അഭിനിവേശം മൂര്‍ദ്ധന്യത്തിലെത്തിക്കുകയും ചെയ്‌തു. അവിടെവെച്ചുതന്നെ അവളുടെ മൊബൈലിലേക്കൊരു സന്ദേശമയച്ചപ്പോഴാണ്‌ അയാള്‍ക്ക്‌ അല്‌പം ആശ്വാസം തോന്നിയത്‌. ദ്വയാര്‍ത്ഥമുളള ഒരു സന്ദേശമായിരുന്നു അയാളയച്ചത്‌. വളരെ ഗഹനമായ്‌ വായിച്ചാലെ ഇംഗിതം മനസ്സിലാക്കാന്‍ കഴിയുമായിരുന്നുളളൂ. ഒരുവേള വെറും ജോക്കാണെന്ന്‌ സ്ഥാപിക്കാനും കഴിയുന്ന ഒന്ന്‌.

പക്ഷേ ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ അവള്‍ തിരിച്ചു വിളിച്ചു. അയാള്‍ പ്രതീക്ഷീക്കാത്ത വിധത്തില്‍ വളരെ പരുഷവും, രോഷാകുലയുമായിട്ടായിരുന്നു അവളുടെ പ്രതികരണം. സത്യത്തില്‍ അവളയാളെ തെറി വിളിക്കുകകൂടി ചെയ്‌തു. അയാളുടെ വ്യക്തിത്വത്തെ അവളുടെ മുമ്പില്‍ ഇകഴ്‌ത്തി കാട്ടി ആ സംഭവം. അന്നയാള്‍ക്ക്‌ ആ സിനിമ മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല.

പിന്നീടയാളുടെ വിവാഹം കഴിഞ്ഞു. കുറേ കഴിഞ്ഞ്‌ പ്രിയയുടെ വിവാഹവും. പലയിടങ്ങളില്‍ വെച്ചും അവര്‍ വീണ്ടും കണ്ടുമുട്ടുമ്പോഴൊക്കെ പ്രിയ പഴയ സംഭവം തീര്‍ത്തും മറന്നെന്ന പോലെ ഹൃദ്യമായ്‌ തന്നെ അയാളോട്‌ പെരുമാറി.
****************************
അയാള്‍ വാതില്‍ തുറന്നപ്പോള്‍ കരുതിയത്‌ പോലെ പ്രിയ ഒറ്റക്കായിരുന്നു. മുമ്പ്‌ കണ്ടിരുന്നതിനേക്കാള്‍ ക്ഷീണിതയും, പതിതയുമാണെങ്കിലും അവളുടെ കണ്ണുകളിലെ തിളക്കം പൂര്‍ണ്ണമായ്‌ നഷ്ടപ്പെട്ടിട്ടില്ലായെന്ന്‌ തോന്നി.

അവളാദ്യം നേര്‍ത്ത സംഭ്രമത്തോടെ അന്വേഷിച്ചത്‌ അയാളുടെ ഭാര്യയെയായിരുന്നു. താനൊറ്റക്കാണെന്ന്‌ പറഞ്ഞ്‌ ഫലിപ്പിക്കാന്‍ അയാള്‍ക്ക്‌ പ്രയാസമനുഭവപ്പെട്ടു. ഒരുവേള ഒരപരാധിയെ പോലെ അവളയാളെ നോക്കുകയും നിസ്സാഹായത ഉള്‍ക്കൊണ്ട്‌ പെട്ടെന്ന്‌ തന്നെ കൃത്രിമമായെന്നോണം സമചിത്തത വീണ്ടെടുക്കയും ചെയ്‌തു.

മാസന്തോറും ക്ഷേത്രദര്‍ശനം പതിവില്ലെന്നും തന്റെ ജീവിതത്തില്‍ വളരെ നിര്‍ണ്ണായകമായൊരു തീരുമാനമെടുത്തിരിക്കുകയാണെന്നും അതിനുളള കരുത്താര്‍ജ്ജിക്കാന്‍ ദേവസന്നിതിയിലെത്തിയതാണെന്നും അവള്‍ പറഞ്ഞു. ആ തീരുമാനമെന്താണെന്ന്‌ അവളയാളോട്‌ പറഞ്ഞില്ല. അയാള്‍ക്കതറിയാനാഗ്രഹമുണ്ടെങ്കിലും കുത്തിക്കുത്തി ചോദിക്കാന്‍ അയാളൊട്ടു മുതിര്‍ന്നതുമില്ല.

അവള്‍ ഹാളിന്റെ മൂലയിലേക്ക്‌ പോയി അയാള്‍ കേള്‍ക്കാത്ത വിധം പതിഞ്ഞ ശബ്ദത്തില്‍ ആരോടൊ മൊബൈലില്‍ സംസാരിച്ചു; കര്‍ക്കശമായ്‌തന്നെ.

അവള്‍ പിന്നീട്‌ അയാളോട്‌ പുതിയ വിശേഷാന്വേഷണങ്ങള്‍ നടത്തി. പലപ്പോഴും അവളുടെ മുന്നില്‍ അയാള്‍ക്ക്‌ ആത്മവിശ്വാസം നഷ്ടപ്പെടുന്നുണ്ടായിരുന്നു. ആരുടെ മുമ്പിലും കുനിഞ്ഞ്‌ കൊടുക്കുന്ന ഒരു പ്രകൃതമായിരുന്നില്ലാ അയാളുടെ; എന്നിട്ടുപോലും.

അവര്‍ കുറേ നേരം സംസാരിച്ചിരുന്നു. പിന്നീട്‌ ഉറക്കത്തിന്റെ ലാഞ്‌ഛനകള്‍ അവളില്‍ പ്രകടിതമായപ്പോള്‍ ഗസ്‌റ്റ്‌ റൂമിലേക്ക്‌ ചൂണ്ടി ഔപചാരികമായ്‌ അയാള്‍ ഗുഡ്‌നൈറ്റ്‌ പറഞ്ഞു.
അയാളുടെ മുമ്പില്‍ നിന്നുതന്നെ അവള്‍ വാതില്‍ മനപൂര്‍വ്വമെന്നോണം ശബ്ദമുണ്ടാക്കി ഉറക്കെ വലിച്ചടച്ച്‌ ഭദ്രമാക്കിയപ്പോള്‍ അതയാളില്‍ പ്രതിഷേധത്തിന്റെയോ, അവിശ്വാസത്തിന്റെയോ അല്ലെങ്കില്‍ നന്ദികേടിന്റെയോ അനുരണനങ്ങളുളവാക്കി.

സമയം വൈകിയിരുന്നു. മുറിയില്‍ കയറിക്കിടന്നാലും പെട്ടന്നൊന്നും തനിക്കുറങ്ങാന്‍ കഴിയുകയില്ലായെന്നയാള്‍ക്ക്‌ മുന്‍ക്കൂട്ടിയറിയാമായിരുന്നു. ചില രാത്രികളങ്ങനെയാണ്‌. തപിച്ച്‌തപിച്ച്‌ കിടക്കും. പുലരുമ്പോഴെന്ന്‌ മയങ്ങിയാലായി.

കുറക്കാലത്തിന്‌ ശേഷം ഒരു നിലാവ്‌ പോലെ സ്വമേധയാ പിന്‍വലിഞ്ഞിരുന്ന അയാളിലെ ലൈംഗികമോഹം ഉണരുകയായിരുന്നു. ശരീരവും, മനസ്സും വളരെ ഉര്‍വ്വരമാണിപ്പോള്‍. അയാളെ സംബന്ധിച്ചിടത്തോളം ഭാര്യ ഒരിക്കലും 'സെക്‌സ്‌ അപ്പീല്‍' ഉളള പെണ്ണായിരുന്നില്ല. അയാള്‍ക്ക്‌ അഭിനിവേശം തോന്നിയിരുന്ന സ്‌ത്രീകളധികവും
മറ്റുളളവരുടെ കാഴ്‌ചപ്പാടില്‍ സുന്ദരികളുമായിരുന്നില്ല. മറ്റൊരു വൈരുധ്യമെന്തെന്ന്‌ വെച്ചാല്‍ അയാള്‍ കാമിച്ച പെണ്‍കുട്ടികളാരും തന്നെ അയാള്‍ക്ക്‌ വഴങ്ങിയിരുന്നില്ല. മറിച്ച്‌ ഇങ്ങോട്ട്‌ താല്‍പര്യം പ്രകടിപ്പിച്ച പല പെണ്‍കുട്ടികളോടും അയാള്‍ക്ക്‌ ഇഷ്ടം തോന്നുകയുമുണ്ടായില്ല.

വിവേകം വികാരത്തിന്‌ വഴിമാറിയതിന്റെ പരിണിതഫലങ്ങള്‍ മുമ്പ്‌ പലപ്പോഴും അയാളനുഭവിച്ചതായിരുന്നു. ഒരുപക്ഷേ നിശീഥിനിയുടെ വിഭ്രാന്തയാമങ്ങളിലെപ്പോഴെങ്കിലും ഒരു ഭിത്തിക്കപ്പുറം കിടക്കുന്ന അതിഥിയെ അപമാനപ്പെടുത്താന്‍ താന്‍ തുനിഞ്ഞേക്കുമെന്നയാള്‍ ഭയന്നു.
മനസ്സിനേയും, ശരീരത്തേയും ശാന്തമാക്കാനുളള ഒറ്റമൂലി എന്താണെന്നയാള്‍ക്കറിയാമായിരുന്നു. കൗമാരകാലഘട്ടത്തില്‍ ചെയ്‌തിരുന്ന ആ വികൃതി! രണ്ടുവട്ടം ബാത്‌റൂമില്‍ പോയി ആത്മനിന്ദയോടെ അത്‌ ചെയ്യേണ്ടി വന്നു!

രണ്ടാമത്തെ തവണ മനസ്സും, ശരീരവും തളര്‍ന്നുവെന്നുറപ്പായി. ഇനി ശാന്തമായുറങ്ങാന്‍ കഴിഞ്ഞേക്കും.വളരെ ആശ്വാസവും, സമാധാനവുമായി.

നിദ്ര പൂകിയെപ്പോഴോ അയാള്‍ ദുര്‍ഘടമായൊരു സ്വപ്‌നം കണ്ടു. അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. പാരമ്യത്തിലുണര്‍ന്ന്‌ കടയുന്ന കണ്ണുകള്‍ പ്രയാസപ്പെട്ട്‌ തുറന്നപ്പോള്‍ അരുകില്‍ വെച്ചിരുന്ന മൊബൈലിന്റെ ഡിസ്‌പ്ല പ്രകാശിച്ചിരിക്കുന്നത്‌ ഒരുവേള കണ്ടു. സമയമെന്താണന്ന്‌ കൂടി അറിയാലോ എന്ന്‌ കരുതി മൊബൈലെടുത്തു. അതിലൊരു മിസ്‌ഡ്‌കോള്‍ വന്നു കിടന്നിരുന്നു. തീര്‍ത്തും അലംഭാവത്തോടെ നമ്പര്‍ ചെക്ക്‌ ചെയ്‌ത അയാള്‍ അത്ഭുതസ്‌തംബന്ധനായി. വീണ്ടും വികാരാധീനനുമായി. ആ നമ്പര്‍ പ്രിയയുടേതായിരുന്നു!

Tuesday, February 2, 2010

അവള്‍...!

ഇന്നലെ...

ഞാന്‍ ഉമ്മറത്ത്‌ പുസ്‌തകം വായിച്ചിരിക്കുമ്പോള്‍ ഒരു കുട്ട പ്ലാസ്‌റ്റിക്‌ പാത്രങ്ങളുമായി എന്റെ വീട്ടിലേക്ക്‌ ആ പെണ്‍കുട്ടി കടന്നുവന്നു. അമ്മ അവളുടെ ചുമടിറക്കി സാധനങ്ങള്‍ തിരഞ്ഞെടുത്തുകൊണ്ടിരുന്നു. എന്റെയമ്മ വിലപേശാന്‍ വളരെ കഴിവുള്ളവരും നിര്‍ദയമായി പെരുമാറുന്നവരുമാണ്‌.

ആ പെണ്‍കുട്ടി വിരൂപയും ആവശ്യത്തിലുമധികം ഉയരമുള്ളവളുമായിരുന്നു. അവള്‍ അച്ഛനില്ലാത്തവളോ അല്ലെങ്കില്‍ ഒരു നിത്യദരിദ്രന്റെ മകളോ ആയിരിക്കുമെന്ന്‌ ഞാന്‍ ഊഹിച്ചു.

അവള്‍ വിവാഹപ്രായം എത്തിക്കഴിഞ്ഞിരുന്നവളാണെങ്കില്‍കൂടി സ്വമേധയാ അവളെ വിവാഹം കഴിക്കാന്‍ ആരും തയ്യാറാവുകയില്ല എന്നും എനിക്ക്‌ തോന്നി.

ഒരുവേള വിധിവശാല്‍ ഞാനൊരു പെണ്ണായിരുന്നെങ്കിലോ എന്ന്‌ ഞാനപ്പോള്‍ സങ്കല്‍പ്പിച്ചു. ഏതാണ്ട്‌ അവളുടേത്‌ പോലെയായിരിക്കും ഞാനും. ഒരു ഭംഗിയും ഉണ്ടായിരിക്കില്ല. മാത്രമല്ല, സ്വഭാവമഹിമയോ എളിമയോ ഉണ്ടായിരിക്കില്ല. സമ്പത്തും പിതാവുമില്ലാത്തതുകൊണ്ട്‌ അമ്മയ്‌ക്ക്‌ ഞാനൊരു ഭാരമാവും. അവസാനം ഒരുപക്ഷേ ഞാന്‍....!

കുറേ സാധനങ്ങള്‍ പിടിച്ചുവെച്ച്‌ അമ്മ അവളോട്‌ നിര്‍ദാക്ഷിണ്യം വിലപേശുകയായിരുന്നു. ഞാന്‍ അമ്മയെ ധിക്കരിച്ച്‌ അവള്‍ പറഞ്ഞ പണം കൊടുത്ത്‌ കുട്ട അവളുടെ തലയിലേക്ക്‌ വെച്ചുകൊടുത്തു.

ഒരു പെണ്‍കുട്ടിക്കുണ്ടാവുന്ന യാതൊരു നൈസര്‍ഗ്ഗികതയുമില്ലാത്ത അവള്‍ നടന്നകലുന്നതും നോക്കി ഞാന്‍ നിന്നു. ഞാന്‍ മൗനമായി പ്രാര്‍ത്ഥിക്കുകയായിരുന്നു.