Thursday, August 16, 2012

കാര്‍ത്ത്യായനി



അനില്‍ ഒരു പരിചയക്കാരനും ആത്മമിത്രത്തിനും ഇടയിലേതോ തലത്തില്‍ പോടുത്താവുന്ന എന്റെയൊരു സുഹൃത്തായിരുന്നു. അവന്‍ യാതൊരു തൊഴിലിലും ഏര്‍പ്പെട്ടിരുന്നില്ല. യഥാര്‍ത്ഥത്തില്‍ അവന്‌ ഒരു തൊഴിലിന്റെ ആവശ്യകതയുമില്ലായിരുന്നു. പാരമ്പര്യമായ്‌ തന്നെ സാമാന്യം സാമ്പത്തികസുരക്ഷിതത്തുമുളള ഒരു വീട്ടിലെ അംഗം.

എന്റെ അറിവില്‍ അവന്‍ ഗ്രാമം വിട്ടിട്ട്‌ ടൗണിലേക്ക്‌ അധികമൊന്നും യാത്ര ചെയ്‌തിരുന്നില്ല. എനിക്കെന്റെ ജോലിസംബന്ധമായ്‌്‌ എന്നും വളാഞ്ചേരി ടൗണിലേക്ക്‌ വരേണ്ടതുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ പതിവുപോലെ വൈകുന്നേരം ടൗണിലെ ബസ്‌സറ്റാന്റെില്‍ ഗ്രാമത്തിലേക്കുളള ബസ്‌ കാത്തുനില്‌ക്കമ്പോള്‍ അനില്‍ പിറകില്‍ നിന്ന്‌ വന്നെന്റെ തോളില്‍ കയ്യിട്ട്‌ ചോദിച്ചു-

' ഫ്രീയാണോ?"


" എന്തേ?"


" ഒരു കാര്യമുണ്ട്‌ കമ്പനി കൂടാമോ ?"


അവനെന്നോട്‌ കാര്യങ്ങള്‍ വിശദീകരിച്ചു. ഞാനതിന്‌ സമ്മതമോ വിസമ്മതമോ പ്രകചിപ്പിച്ചില്ല. അവന്‍ പ്രകടമായ ഏതോ സ്വാതന്ത്ര്യത്തോടെ എന്നെ ബസ്സ്‌റ്റാന്റെിലെ ഒരു മൂലയിലേക്ക്‌ കൊണ്ടുപോയി. അവുടെ മുറുക്കാനും, പാന്‍പരാഗും വില്‌ക്കുന്ന ഒരാളോട്‌ എന്തോ ആംഗ്യം കാണിച്ച്‌ തൊട്ടടുത്തുളള ഹോട്ടലിലേക്ക്‌ കൊണ്ടുപോയി. ഒരു ഫാമിലികേബിനില്‍ ഞങ്ങളിരുന്നപ്പോള്‍ സപ്ലയര്‍ ആവശ്യപ്പോടാതെ തന്നെ ചായ ഞങ്ങള്‍ക്ക്‌ കൊണ്ടുവന്നു. അവിടെ വന്നു പോകുന്ന പലരും അനിലിനെ വിഷ്‌ ചെയ്യുന്നണ്ടായിരുന്നു. സപ്ലയറും അനിലും കണ്ണുകള്‍കൊണ്ടും ആംഗ്യങ്ങള്‍കൊണ്ടും കുറേ സംസാരിച്ചു. അവര്‍ അടുത്ത പരിചയക്കാരായിരുന്നുവെന്ന്‌ എനിക്ക്‌ മനസ്സിലായി. സത്യത്തില്‍ അനിലിനേക്കാള്‍ ആ ടൗണും പരിസരവും മുമ്പരിചയം ഉണ്ടാവേണ്ടത്‌ നിത്യവും ഇട പഴകുന്ന എനിക്കായിരുന്നു.

ഞങ്ങള്‍ ചായ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു സ്‌ത്രീ ഞങ്ങളുടെ കേബിനിലേക്ക്‌ വന്നു. ആ സ്‌ത്രീയെ ടൗണില്‍ വെച്ച്‌ പലയിടത്തും ഞാന്‍ കണ്ടിട്ടുണ്.


അനില്‍ പറഞ്ഞു-" ഇതാണ്‌ കാര്‍ത്ത്യായനി. നാളെ വൈകുന്നേരം ഇവര്‍ നമ്മുടെ കൂടെ വരും"

എനിക്കാ സ്‌ത്രീയോട്‌ യാതൊരു താല്‌പര്യവും തോന്നിയി്‌ല്ല എന്ന്‌ മാത്രമല്ല അകാരണമായൊരു വെറുപ്പും തോന്നി. അവരുടെ മുഖത്തും, കഴുത്തിലുമൊക്കെ ചുണങ്ങുപോലുളള പാടുണ്ടായിരുന്നു. അവര്‍ ആ പട്ടണത്തിലെ വില കുറഞ്ഞ ഒരു വേശ്യയാണെന്ന്‌ എനിക്ക്‌ മനസിലായി.

ഞാനവരോട്‌ ഒന്നും സംസാരിച്ചില്ല. അനില്‍ കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ച്‌ ആദ്യം ആ സ്‌ത്രീയെ പറഞ്ഞയച്ചു. പിന്നീട്‌ ഞങ്ങള്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ആ സ്‌ത്രീ വേറെ മൂന്നോ നാലോ സ്‌ത്രീകളുടെ കൂട്ടത്തില്‍ വില്‍ക്കുന്നത്‌ കണ്ടു. അവരോരുത്തരെ ചൂണ്ടി അനില്‍ പറഞ്ഞു-

" തടിച്ചുരുണ്ട്‌ മുറുക്കിച്ചുവപ്പിച്ചവള്‍ പിലാത്തറ ശാന്തി. സാരികൊണ്ട്‌ മുടി മറച്ചവള്‍ ഉമ്മുക്കുല്‍സു, പിന്നെ..."

മുമ്പ്‌ കണ്ടിട്ടുണ്ടായിരുന്നെങ്കിലും അവരുടെ പേരും ജോലിയുമൊന്നും എനിക്കറിയില്ലായിരുന്നു. എന്റെ ഈ അപരപചിതത്വം അനിലിനെ അമ്പരപ്പിച്ചു. എന്നെ കളിയാക്കുകയും ചെയ്‌തു.

പിറ്റേന്ന്‌ ഇതേ സമയത്ത്‌ ഇന്നു കണ്ടുമുട്ടിയ സ്ഥലത്തുണ്ടാകണമെന്നും ബാക്കിയെല്ലാ കാര്യവും താനറേഞ്ച്‌ ചെയ്‌തിട്ടുണ്ടെന്നും അവന്‍ പറഞ്ഞു.
എനിക്കാസക്തിയുണ്ടെങ്കിലും ആ സ്‌ത്രീയോടോ അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘത്തോടോ താല്‌പര്യമേ തോന്നിയില്ല. എന്തെങ്കിലും പറഞ്ഞൊഴിയാമെന്ന്‌ ഞാന്‍ കണക്കുകീട്ടി.

പിറ്റേന്ന്‌ ഞാന്‍ ബസ്‌ കാത്തുനില്‌ക്കുമ്പോള്‍ വളരെ കൃത്യനിഷ്‌ഠയോടെ ഒരു കളളച്ചിരിയോടെ അനിലെന്നെ കാണാന്‍ വന്നു. ചില ന്യായങ്ങള്‍ പറഞ്ഞ്‌ ഞാനൊഴിയാന്‍ ശ്രമിച്ചെങ്കിലും അവനതിന്‌ സമ്മതിച്ചില്ല. അവന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി കാര്‍ത്ത്യായനി വന്നു നില്‌ക്കാമെന്ന്‌ പറഞ്ഞിടത്ത്‌ ഞങ്ങള്‍ കാത്തുനില്‌ക്കാന്‍ തുടങ്ങി. ആ നില്‌പില്‍ താന്‍ സംഗമിച്ച സ്‌ത്രീകളെ കുറിച്ചൊക്കെ അനില്‍ എന്നോട്‌ പറഞ്ഞു. ആ നിരയില്‍ ഇനി കാര്‍ത്ത്യായനി മാത്രമാണ്‌ ബാക്കിയെന്നും സൂചിപ്പിച്ചു. പറഞ്ഞ സമയം കഴിഞ്ഞിട്ടും കാര്‍ത്ത്യായനി വന്നില്ല. രണ്ടു മണിക്കൂറോളം ഞങ്ങള്‍ അവരെ കാത്തു. ഇതിനിടക്ക്‌ അനില്‍ മുറുക്കാന്‍കട നടത്തുന്ന ഏജന്റെിനെ പലവട്ടം പോയിക്കണ്ടു. എനിക്കെന്തോ ഒരുറപ്പു തോന്നി; ആശ്വാസവും-"കാര്‍ത്ത്യായനി ഇന്നു വരില്ല."

എനിക്ക്‌ പ്രതീക്ഷ തന്നതിനും എന്നെ ബുദ്ധിമുട്ടിച്ചതിനും അനില്‍ ക്ഷമാപണം നടത്തി. ഞങ്ങള്‍ പിരിഞ്ഞു. കുറച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞ്‌ ടൗണില്‍വെച്ച്‌ വീണ്ടും അനിലി്‌നെ കണ്ടുമുട്ടി,പ്പോള്‍ അവന്‍ പറഞ്ഞു-" അന്നവര്‍ക്ക്‌ വരാന്‍ പറ്റിയില്ലെങ്കിലും അതിന്റെ പിറ്റന്നാള്‍ ഞാനവരെ പിടിച്ചു. കമ്പനിക്ക്‌ വേറൊരാളെ കിട്ടി. ഞങ്ങളടിച്ചു പൊളിച്ചു. ഉഗ്രന്‍!"

കുറേക്കാലത്തിനു ശേഷം താമ്പോന്നിത്തരവും, പണം ധൂര്‍ത്തടിച്ച്‌ നശിപ്പിക്കുന്നതും സഹികെട്ടപ്പോള്‍ അമ്മാവന്‍ അനിലിനെ മെരുക്കി സദ്‌വഴി നടത്താന്‍ തൃശൂരിലെ സ്വന്തം വീട്ടിലേക്ക്‌ കൊണ്ടുപോയി. അവന്‍ നന്നായെന്നും കുറഞ്ഞ വര്‍ഷങ്ങള്‍കൊണ്ട്‌ തൊഴില്‍ പഠിച്ച്‌ പര്യാപ്‌തത നേടിയെന്നും ഉടന്‍ തന്നെ ഗള്‍ഫിലേക്ക്‌ പോകുമെന്നും അനിലില്‍ നിന്നുതന്നെ അറിയാന്‍ കഴിഞ്ഞു.

പിന്നീട്‌ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കു ശേഷം ഞാനൊരു ദുരന്തവാര്‍ത്ത കേട്ടു. ചെളിക്കുണ്ടില്‍ നിന്നും ജീവിതത്തിന്റെ ശാദ്വലയിലേക്ക്‌ കര കയറിയ എന്റെ സുഹൃത്ത്‌ അനില്‍ അകാലത്തില്‍ മരണമടഞ്ഞിരിക്കുന്നു; അതും ഒരാത്മഹത്യ!

സമ്പത്തിന്റെയും തൊഴില്‍ സുരക്ഷിതത്തിന്റെയും നടുവില്‍ സര്‍വ്വോപരി വിദേശത്തേക്ക്‌ പോകാന്‍ വിസ കാത്തുനിന്നിരുന്ന അനില്‍ എന്തിനായിരുന്നു തൂങ്ങിമരിച്ചത്‌. എനിക്കും മറ്റെല്ലാവര്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു അത്‌. ഒരു കടങ്കഥയായ്‌ തന്നെ അതവശേഷിച്ചു.

************************************************************************

വീണ്ടും വര്‍ഷങ്ങള്‍ പോയി. ഒരു ദിവസം അവിചാരിതമായ്‌ വടക്കന്‍ മലബാറിലെ ഒരു റെസ്‌ക്യുഹോമിന്റെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലിന്റെയും ഉദ്‌ഘാടനവും അതിനോടനുബന്ധിച്ച്‌ നടത്തുന്ന ചില കാര്യപരിപാടികളും സൂചിപ്പിക്കുന്ന ഒരു ബ്രോഷര്‍ എനിക്ക്‌ ലഭിച്ചു. അതാരും എനിിക്ക്‌ അയച്ചുതന്നതായിരുന്നില്ല. പ്രധാനപ്പെട്ട ആരോ വായിച്ചുപേക്ഷിച്ച ഒന്ന്‌.

കാര്യപരിപാടിയില്‍ സംഗീതസന്ധ്യയും നൃത്തനൃത്യങ്ങളുമുണ്ട്‌. പക്ഷെ എന്നെ അതിലേക്കാകര്‍ഷിച്ചത്‌ ഞാനേറെ ഇഷ്ടപ്പെടുന്ന ഒരെഴുത്തുകാരന്റെ സാന്ന്‌ിധ്യമായിരുന്നു. അതിപ്രശസ്‌തനും ജനനംകൊണ്ട്‌ എന്റെ ഗ്രാമത്തിന്‌ തൊട്ടരുകിലുളള ആളായിരുന്നെങ്കിലും ഞാനൊരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ലായിരുന്നു. അദ്ദേഹത്തെ കാണാന്‍വേണ്ടിമാത്രം മൈലുകള്‍ക്കപ്പുറത്തുളള ആ നഗരത്തിലേക്ക്‌ ഞാന്‍ യാത്ര ചെയ്‌തു.

പ്രമുഖവ്യക്തിത്വങ്ങളാല്‍ പ്രൗഢഗംഭീരമായിരുന്നു സദസ്സ്‌. മുന്‍ഭാഗത്തെ കുറേ സീറ്റ്‌ അഗതികള്‍ക്കും,രോഗികള്‍ക്കുമായ്‌ ബോര്‍ഡര്‍ തിരിച്ച്‌ റിസര്‍വ്വ്‌ ചെയ്‌തിരുന്നു.

എന്തുകൊണ്ടോ ഞാനാരാധിക്കുന്ന എഴുത്തുകാരന്‍ ഏറ്റിരുന്ന സമയത്ത വന്നില്ല. അദ്ദേഹം സംഗീതസദ്യക്ക്‌ മുമ്പായി വരും എന്ന്‌ അനൗണ്‍യുണ്ടായി. അതിനായി ഞാന്‍ വീണ്ടും കാത്തു.

സമയം സന്ധ്യയായ്‌ തുടങ്ങി. ഉല്‍ഘാടകരും മന്തിപുംഗവരുമൊഴിഞ്ഞു. ഓര്‍ക്കസ്‌ട്രക്കാര്‍ ട്യൂണിംഗ്‌ തുടങ്ങി. അപ്പോള്‍ റിസര്‍വ്വ്‌ ചെയ്‌തിരുന്ന സീറ്റുകളിലേക്ക്‌ കെയറേഴ്‌സിന്റെ നിയന്തണത്തില്‍ അഗതികളും,രോഗികളുമെത്തി തുടങ്ങി. തല മുണ്‌ഠനം ചെയ്‌തവരും വിരൂപരും വ്രണിതരുമായ ഒരു സംഘം. അവരില്‍ ഒരാളെ അല്‌പം പ്രയാസപ്പെട്ടാണെങ്കിലും തിരിച്ചറിഞ്ഞു.ശുഷ്‌ക്കിച്ച്‌ എല്ലുകള്‍ പൊന്തി കവിളുകള്‍ കുഴിഞ്ഞ ആ സ്‌ത്രീ! അത്‌ എട്ടു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഞാന്‍ കണ്ട കാര്‍ത്ത്യായനിയായിരുന്നു!!

എന്തിനും ഏതിനും വിമര്‍ശനങ്ങള്‍ ചൊരിഞ്ഞിരുന്ന എന്റെ തൊട്ടടുത്തിരുന്നിരുന്ന മദ്ധ്യവയസ്‌ക്കന്‍ എന്നോടു പറ്‌ഞ്ഞു-" മുന്‍സീറ്റിലിരിക്കുന്ന അവരിലധികവും എയ്‌ഡരോഗികളാണ.്‌"

ഞാന്‍ കാത്തുകാത്തിരുന്ന എഴുത്തുകാരന്‍ ഒരിക്കലും വരികയുണ്ടായില്ല.അദ്ദേഹം വന്നാലും എനിക്കധികന്നേരം അനിടെയിരിക്കാനാകുമായിരുന്നില്ല. മനസ്‌്‌സ്‌ അത്രയേറെ അസ്വസ്ഥമായിരുന്നു. ഒരു നിയോഗംപോലെ ഞാനെത്തിപ്പെട്ടയിടം. അവിടെനിന്ന്‌ പൂരിതമായ ചില സന്ദേഹങ്ങള്‍, ആര്‍ജ്ജിതമായ ചില തിരിച്ചറിവുകള്‍.

രാത്രി; റെയില്‍വെസ്‌റ്റേഷനിലെ സിമെന്റെ്‌ബെഞ്ചില്‍ ഞാന്‍ ഏകനായി ട്രെയിന്‍ കാത്തിരിക്കുകയാണ്‌. മഴച്ചാറലുണ്ട്‌, തണുപ്പുണ്ട്‌. എന്റെയുളളില്‍ സര്‍വ്വശക്തനോടുളള പ്രാര്‍ത്ഥന നിറഞ്ഞു. എനിക്കെത്രയും വേഗം അമ്മയുടേയും, അച്ഛന്റെയും അടുത്തേക്ക്‌ പിന്നെ അമ്മ നിത്യവും ജപിക്കുകയും ,ഭജിക്കുകയും ചെയ്യുന്ന കൃഷ്‌ണവിഗ്രഹത്തിനടുത്തേക്ക്‌ കൂടണയാന്‍ അദമ്യമായ ആഗ്രഹം തോന്നി.