Friday, December 12, 2008

ഹേമന്ത്‌ ആകാശ്‌

'ഹേമന്ത്‌ ആകാശ്‌' ആദ്യമൊക്കെ വിചിത്രമായ പേരായി തോന്നിയിരുന്നു 'അനഘ'യ്‌ക്കത്‌. അവളുടെ ഭര്‍ത്താവിന്റെ അനുജനാണ്‌ ഹേമന്ത്‌ ആകാശ്‌.

അനഘയുടെ വിവാഹം കഴിഞ്ഞിട്ട്‌ വര്‍ഷം രണ്ടായെങ്കിലും അവളിതുവരെ അനുജനെ കണ്ടിട്ടില്ല. അവളുടെ ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനമ്മമാരുമൊക്കെ വളരെയധികം അഭിമാനത്തോടെയാണ്‌ ഹേമന്തിനെക്കുറിച്ച്‌ പറഞ്ഞിരുന്നത്‌.

ഹേമന്ത്‌ ഒരു ഗിറ്റാറിസ്റ്റാണ്‌, ക്രിക്കറ്ററാണ്‌, ഷാര്‍പ്പ്‌ ഷൂട്ടറാണ്‌. ഇക്കാര്യങ്ങളിലൊക്കെ അസാമാന്യമായ പ്രതിഭ അയാള്‍ക്കുണ്ടത്രെ. പക്ഷെ ഇതൊന്നും അയാളുടെ പ്രൊഫഷന്‍ അല്ല. അയാള്‍ മുംബൈയിലെ ഒരു കണ്‍സ്‌ട്രക്ഷന്‍ കമ്പനിയില്‍ ആര്‍ക്കിടെക്‌റ്റാണ്‌.

വിവാഹം കഴിഞ്ഞ്‌ പിറ്റെന്നാള്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്‌ അനഘ ഹേമന്തിനെക്കുറിച്ച്‌. വിവാഹത്തിന്‌ അയാള്‍ പങ്കെടുത്തിരുന്നില്ലത്രെ. പിന്നീട്‌ പല വിശേഷങ്ങളും വീട്ടിലുണ്ടായി. ഹേമന്ത്‌ വന്നില്ല. ഉള്ളില്‍ അനഘ പരിഭവിച്ചിരുന്നു. ഇതുവരെ ഒന്നു ഫോണില്‍ വിളിയ്‌ക്കുകപോലും ചെയ്‌തില്ലല്ലോ അനുജന്‍. ഭര്‍ത്താവിനോട്‌ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‌ തമാശ- "ഹേമന്ത്‌ അങ്ങനെയാണ്‌. അധികമാരോടും സംസാരിക്കില്ല"

അനഘയ്‌ക്കൊരു കുഞ്ഞു പിറന്നപ്പോള്‍ ഹേമന്ത്‌ അവളുടെ മൊബൈലിലേക്ക്‌ ഒരു സന്ദേശമയച്ചു. അത്രമാത്രം. ആ സന്ദേശം ഇന്നും നിധി പോലെ അനഘ സൂക്ഷിയ്‌ക്കുന്നു.

ഇപ്പോള്‍ അനഘയുടെ കുഞ്ഞിന്റെ പിറന്നാളിന്‌ വരുമെന്ന്‌ ഹേമന്ത്‌ മമ്മയ്‌ക്ക്‌ വാക്കുകൊടുത്തി
രിക്കുന്നു.

എല്ലാവരും പറഞ്ഞുപറഞ്ഞ്‌ അനഘയുടെ മനസ്സില്‍ അദൃശ്യനായ ഹേമന്തിന്‌ താരപരിവേഷം വന്നിരിക്കുന്നു- ഫോട്ടോയില്‍ കാണുമ്പോള്‍ അയാള്‍ തന്റെ ഭര്‍ത്താവിന്റെയത്രയൊന്നും സുന്ദരനല്ല. എങ്കിലും അസാധാരണമായൊരു ആകര്‍ഷണീയത, വ്യക്തിത്വം ഫോട്ടോയില്‍നിന്നുതന്നെ ഗണിച്ചെടുക്കാം. ഇപ്പോള്‍ മറ്റെല്ലാവരെക്കാളുമുപരി അനഘയും ഹേമന്തിനെ കാത്തിരിക്കുകയാണ്‌.

പിറന്നാളിന്‌ രണ്ടുദിവസം മുമ്പ്‌ ഹേമന്തിന്റെ ഇ-മെയില്‍ സന്ദേശം - വരാന്‍ കഴിയില്ലത്രെ. മുംബൈയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം. അവര്‍ ഹോട്ടല്‍ കീഴടക്കിയിരിക്കുന്നു. വരാത്തതിന്റെ കാരണം അതല്ല. ഭീകരര്‍ക്കെതിരെയുള്ള യുദ്ധത്തിന്‌ സൈന്യത്തില്‍ കമാന്റോയായി ഹേമന്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നു! അനഘയ്‌ക്ക്‌ അത്ഭുതം തോന്നി. പ്രൈവറ്റ്‌ കമ്പനിയില്‍ ആര്‍ക്കിടെക്‌റ്റായ ഒരാളെങ്ങനെ......?

രാജ്യം ഹേമന്തിന്റെ സേവനം അപേക്ഷിച്ചതാണുപോലും. ഭീകരര്‍ കീഴടക്കിയ നക്ഷത്ര ഹോട്ടലിന്റെ ശില്‍പ്പി ഹേമന്തായിരുന്നത്രെ.

അനഘയുടെ മനസ്സില്‍ ഹേമന്ത്‌ പിന്നെയും വളരുന്നു. അയാളൊരു വിഗ്രഹമാകുന്നു. മകന്‍ യുദ്ധം ചെയ്യാന്‍ പോകുന്നുവെന്നറിഞ്ഞിട്ടും അച്ഛനുമമ്മയ്‌ക്കും ഒരു കുലുക്കവുമില്ല- "അത്‌ ഹേമന്ത്‌ ആകാശാണ്‌. അവന്‍ ജയിച്ചേ വരൂ. ആര്‍ക്കും അവനെ ഒന്നും ചെയ്യാനാവില്ല"

പിറന്നാളിന്‌ വന്ന അതിഥികള്‍ക്കെല്ലാം ചോദിക്കാനുള്ളത്‌ ഹേമന്തിനെക്കുറിച്ച്‌ മാത്രം- "ഹേമന്ത്‌ യുദ്ധം ചെയ്യുന്നു!"

"He is an artistic soldier!"

"ഹേമന്ത്‌ എന്നു വരും?"

തരുണീമണികള്‍ക്കെല്ലാം ഹേമന്തിന്റെ മുറി കാണണം. ഫോട്ടോ വേണം.

അന്ന്‌ ടെലിവിഷനില്‍ യുദ്ധദൃശ്യം. ഹേമന്ത്‌ ഹെലിക്കോപ്‌റ്ററില്‍നിന്ന്‌ കയറിട്ട്‌ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക്‌ ഇറങ്ങുന്നു. പിറ്റേന്ന്‌ പത്രങ്ങളില്‍ ഹേമന്തിന്റെ തോക്കേന്തിയ സ്‌നേപ്‌ ഫോട്ടോസ്‌. അനഘയ്‌ക്കും കോരിത്തരിപ്പുണ്ടായി.

അവളോര്‍ത്തു- മുമ്പൊക്കെ ഹേമന്തിനെ തന്റെ ഭര്‍ത്താവിനോട്‌ സാമ്യപ്പെടുത്തി അസൂയ
തോന്നിയിരുന്നു. ഹേമന്തിന്റെ പ്രഭാവത്തില്‍ തന്റെ ഭര്‍ത്താവ്‌ രണ്ടാമനായി പോകുന്നു എന്ന തോന്നല്‍. അത്‌ തന്റെ തെറ്റ്‌. ഹേമന്ത്‌ തികച്ചും അര്‍ഹന്‍ തന്നെ. അസാമാന്യന്‍ തന്നെ! കാണാന്‍ കൊതിയാവുന്നു. ഹേമന്തിനെ താനും ഇപ്പോള്‍ ആരാധിക്കുന്നു. അയാള്‍ യുദ്ധം കഴിഞ്ഞ്‌ എത്രയും പെട്ടെന്ന്‌ വന്നാല്‍ മതിയായിരുന്നു.

പിറ്റേന്ന്‌ യുദ്ധം മുറുകുന്നു. ടെലിവിഷനില്‍ ഫ്‌ളാഷ്‌ ന്യൂസ്‌- "യുദ്ധം അവസാന ഘട്ടത്തില്‍. കമാന്റോകളുടെ വീരമൃത്യു രണ്ട്‌..... പത്ത്‌...... ഇരുപത്‌.... യുദ്ധം അവസാനിക്കുന്നു. സൈന്യം ഹോട്ടല്‍ കീഴടക്കി"

പിന്നീട്‌ ആര്‍മിയില്‍ നിന്ന്‌ ഹേമന്തിന്റെ വീട്ടിലേക്ക്‌ ഔദ്യോഗികമായൊരു സന്ദേശമെത്തുന്നു- "Hemanth Akash is expired for our India......."

വീരന്റെ ആകസ്‌മിക വിയോഗം. വീട്ടില്‍ വിലാപങ്ങളുയരുന്നു. എങ്ങുനിന്നോ സൈറണ്‍ മുഴങ്ങുന്നു. കോളിംഗ്‌ ബെല്ലും ഫോണുകളും തുരുതുരാ ശബ്ദിക്കുന്നു. ബഹളമയം. ഗദ്‌ഗദത്തോടെ അനഘ വിങ്ങുന്നു- "ഈശ്വരാ ഇതെന്തു വിധി എന്റെ പൊന്നനിയാ..."

അവളുടെ കണ്ണുകള്‍ നനഞ്ഞു. ഒരി
റ്റ്‌ കണ്ണുനീര്‍ ഹേമന്തിന്റെ ഗിറ്റാറില്‍ വീണു ചിതറി- "അനിയാ നിനക്ക്‌ ജ്യേഷ്‌ഠത്തിയുടെ അന്ത്യാഞ്‌ജലി. നിന്റെ ഓര്‍മ്മയ്‌ക്ക്‌ ഞാനെന്റെ മകന്‌ പേരിടുന്നു. ഒരിക്കലും കാണാത്ത ധീരനായ അവന്റെ ഇളയച്ഛന്റെ പേര്‌. ഹേമന്ത്‌ ആകാശ്‌! ഹേമന്ത്‌ ആകാശ്‌!!"

3 comments:

Anonymous said...

enthuvaadey ithu!

Mr. X said...

മനോഹരമായ കഥ. എന്താണ് ഇതിനെ ഇത്ര സുന്ദരമാക്കുന്നത് എന്ന് പറയാന്‍ പറ്റുന്നില്ല... ഹീറോയിസം, വാത്സല്യം, ആരാധന, ദേശസ്നേഹം, വിധി, ത്യാഗം, നഷ്ടം - എല്ലാം ഇങ്ങനെ ചേര്‍ന്ന് വേറെ എവിടെയും കണ്ടിട്ടില്ല. താങ്കളുടെ ഏറ്റവും മികച്ച രചനകളില്‍ ഒന്ന്.

ajith said...

ഹേമന്ത് ആകാശ്!!!!