Monday, July 25, 2011

കുട്ടി


എന്നും ആ വഴിയിലൂടെയാണ്‌ എനിക്ക്‌ ജോലിക്ക്‌ പോകേണ്ടിയിരുന്നത്‌. അപ്പോഴൊക്കെ ഇടവഴിയോട്‌ ചേര്‍ന്ന ആ വലിയ വീട്ടിലെ മുറ്റത്ത്‌ കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുന്നത കാണാം. എന്നെ കാണുമ്പോഴൊക്കെ പതിവായി ആ വീട്ടിലെ അഞ്ചോ, ആറോ വയസ്സ്‌ മാത്രം പ്രായമുളള കുട്ടി ചോദിക്കുമായിരുന്നു-" നീ എങ്ങോട്ടാടാ പോണത്‌?"

ഞാന്‍ കുട്ടിയുടെ കുസൃതി ആസ്വദിച്ചെന്നോണം മുഖത്ത്‌ ചിരി വരുത്തും. പക്ഷേ അകമേ കരയുകയായിരുന്നു. ആ കുട്ടിക്ക്‌ എന്റെ മകനാകാനുളള പ്രായമേയുളളൂ. അവനാണ്‌ എന്നെ 'എടാപോടാ ' എന്ന്‌ വിളിക്കുന്നത്‌. അവന്‍ കുട്ടിയല്ലേ , കഥയില്ലാത്തതുകൊണ്ടാണന്ന്‌ ഞാനാശ്വസിക്കും. എന്റെ നാട്ടില്‍ മറ്റാരും തന്നെ എന്നോടിങ്ങനെ പെരുമാറിയിരുന്നില്ല.
ദിനം കഴിയുന്തോറും കുട്ടിയുടെ സംസാരരീതി മാറിക്കൊണ്ടിരുന്നു-" എങ്ങോട്ടാടാ കഷണ്ടിത്തലയാ പോണത്‌?"

അതാസ്വദിച്ചെന്നോണം ഗള്‍ഫുകാരായ മാതാപിതാക്കള്‍ രസിച്ചിരിക്കും. അവരെന്നോട്‌ കുശലം ചോദിക്കും. ഞാന്‍ മുഖം കറുപ്പിക്കാതെ തന്നെ മറുപടി നല്‌കും.

എങ്ങനെയാണ്‌ കുട്ടിയെ പറഞ്ഞ്‌ തിരുത്തുക? സംസ്‌ക്കാരമുളള മാതാപിതാക്കളാണെങ്കില്‍ അവര്‍ തന്നെ പറഞ്ഞുമനസ്സിലാക്കും.

പിന്നെപ്പിന്നെ കുട്ടിയുടെ തമാശക്ക്‌ മാതാപിതാക്കളോടൊപ്പം ചുറ്റുവട്ടത്തെ അയല്‍ക്കാരും പങ്കുചേരാന്‍ തുടങ്ങി.

വഴിമാറിപ്പോയാലോ എന്നായി എന്റെ ചിന്ത. പക്ഷേ അങ്ങനെയാകുമ്പോള്‍ പത്തടി നടക്കേണ്ടിടത്ത്‌ നൂറടി നടക്കണം. മാത്രമല്ല ഒരുഭീരുവായി തരം താഴുകയും വേണം.

ഒരു നാള്‍ ഒരു മിഠായിയുമായി ഞാന്‍ കുട്ടിയെ സമീപിച്ചുനോക്കി. അവനത്‌ രണ്ട്‌ കയ്യും നീട്ടി വാങ്ങി, അവനെന്നെ തെറിപറഞില്ല. എനിക്കാശ്വാസമായി. പിന്നെ അതൊരു പതിവായി, എനിക്കതൊരു ഭാരവും.

മറ്റൊരുനാള്‍ ഒരു പരീക്ഷണത്തിനെന്നപോലെ മിഠായിയില്ലാതെ ഞാനാവഴിയെപോയി. പരിചയം ഭാവിക്കാതെ ഞാന്‍ നടന്നകലുമ്പോള്‍ കുട്ടിയെന്നോടുചോദിച്ചു, "എവിടെടാ പട്ടി മിഠായി?"
ഞാന്‍ ഞെട്ടിപ്പോയി. പട്ടിയെന്ന്‌! പരിഭ്രമത്തില്‍ കാല്‍വഴുതി ഞാന്‍ ഇടവഴിയില്‍ വീണു. കുട്ടി ഓടിവന്ന്‌ എന്റെ നെഞ്ചത്ത്‌ ചവിട്ടി. ഞാന്‍ നിറകണ്ണുകളോടെ അവിടെ നിന്നെഴുന്നേറ്റു, പിന്നെ തീര്‍ത്തും നിസ്സഹായനായി റോഡിലേക്കോടി. കുട്ടി അപ്പോഴൊരു പാട്ടുപാടുകയായിരുന്നു.
"മൊട്ടത്തലയന്‍ കുഞ്ഞാപ്പു
പട്ടീടെമോന്‍ കുഞ്ഞാപ്പൂ"

എനിക്കെത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. എന്തേ, ഈ കുട്ടി മാത്രം എന്നോടിങ്ങനെ പെരുമാറുന്നത്‌? എന്തായിരിക്കും.........
എന്തായിരിക്കും കാരണം?


Thursday, July 7, 2011

അന്തരം



വര്‍ഷങ്ങള്‍ക്ക്‌ ശേഷം വിദേശത്തു നിന്ന്‌ വന്ന അമ്മാവനെ കാണാനെത്തിയതായിരുന്നു അയാള്‍. അമ്മാവനെ കണ്ട്‌ ചില സങ്കടങ്ങളുണര്‍ത്തിക്കാന്‍ അമ്മ പറഞ്ഞയച്ചതാണ്‌.

കുറേക്കാലത്തിന്‌ ശേഷം കണ്ട സന്തോഷത്തില്‍ അമ്മാവന്‍ വാതോരാതെ അയാളോട്‌ സംസാരിച്ചു. ഗ്രാമത്തിലെ അമ്പലക്കുളത്തെ കുറിച്ചും ഇടവഴികളെ കുറിച്ചുമൊക്കെയായിരുന്നു അമ്മാവന്‍ചോദിച്ചത്‌.

അപ്പോഴവര്‍ക്ക്‌ രണ്ടുപേര്‍ക്കുമിടയിലേക്ക്‌ അമ്മാവന്റെ വെളളാരങ്കണ്ണുളള മകള്‍ ആന്‍സി കടന്നുവന്നു. ഗ്രാമം അവള്‍ കണ്ടിട്ടേയില്ലായിരുന്നു. അമ്മാവന്‍ അവളോട്‌ ഗ്രാമത്തെക്കുറിച്ച്‌ സംസാരിച്ചു. പിന്നീവരുടെ സംഭാഷണം മുഴുവനായും ഇംഗ്ലീഷിലേക്ക്‌ വഴിമാറിയപ്പോള്‍ താന്‍ അപ്രസക്തനായെന്ന്‌ തോന്നിയപ്പോള്‍ അയാള്‍ എഴുന്നേറ്റ്‌ ഹാളിലേക്ക്‌ ചെന്നു. അമ്മാവന്റെ മറ്റു മക്കളും, അമ്മായിയും അവിടെ ടി.വി. കാണുന്നുണ്ടായിരുന്നു. ചാനലല്‍ മാറ്റിമാറ്റി അവര്‍ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഉറപ്പിക്കുകയും ധോണിയേയും, ശ്രീകാന്തിനേയും കുറിച്ച്‌ വാചാലരാകുകയും ചെയ്‌തപ്പോള്‍ അയാള്‍ അവിടെനിന്നുമെഴുന്നേറ്റ്‌ ഉമ്മറത്തേക്കു പോയി ആകാശത്തേക്കു നോക്കി. അവിടെ നീലിമയില്‍ വെളളിമേഘങ്ങള്‍ വ്യൂഹം ചമച്ച്‌ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അയാളത്‌ നോക്കി നിന്നു.

ആ കാഴ്‌ച അയാള്‍ക്ക്‌ വളരെ വളരെയിഷ്ടമായിരുന്നു.