Tuesday, February 2, 2010

അവള്‍...!

ഇന്നലെ...

ഞാന്‍ ഉമ്മറത്ത്‌ പുസ്‌തകം വായിച്ചിരിക്കുമ്പോള്‍ ഒരു കുട്ട പ്ലാസ്‌റ്റിക്‌ പാത്രങ്ങളുമായി എന്റെ വീട്ടിലേക്ക്‌ ആ പെണ്‍കുട്ടി കടന്നുവന്നു. അമ്മ അവളുടെ ചുമടിറക്കി സാധനങ്ങള്‍ തിരഞ്ഞെടുത്തുകൊണ്ടിരുന്നു. എന്റെയമ്മ വിലപേശാന്‍ വളരെ കഴിവുള്ളവരും നിര്‍ദയമായി പെരുമാറുന്നവരുമാണ്‌.

ആ പെണ്‍കുട്ടി വിരൂപയും ആവശ്യത്തിലുമധികം ഉയരമുള്ളവളുമായിരുന്നു. അവള്‍ അച്ഛനില്ലാത്തവളോ അല്ലെങ്കില്‍ ഒരു നിത്യദരിദ്രന്റെ മകളോ ആയിരിക്കുമെന്ന്‌ ഞാന്‍ ഊഹിച്ചു.

അവള്‍ വിവാഹപ്രായം എത്തിക്കഴിഞ്ഞിരുന്നവളാണെങ്കില്‍കൂടി സ്വമേധയാ അവളെ വിവാഹം കഴിക്കാന്‍ ആരും തയ്യാറാവുകയില്ല എന്നും എനിക്ക്‌ തോന്നി.

ഒരുവേള വിധിവശാല്‍ ഞാനൊരു പെണ്ണായിരുന്നെങ്കിലോ എന്ന്‌ ഞാനപ്പോള്‍ സങ്കല്‍പ്പിച്ചു. ഏതാണ്ട്‌ അവളുടേത്‌ പോലെയായിരിക്കും ഞാനും. ഒരു ഭംഗിയും ഉണ്ടായിരിക്കില്ല. മാത്രമല്ല, സ്വഭാവമഹിമയോ എളിമയോ ഉണ്ടായിരിക്കില്ല. സമ്പത്തും പിതാവുമില്ലാത്തതുകൊണ്ട്‌ അമ്മയ്‌ക്ക്‌ ഞാനൊരു ഭാരമാവും. അവസാനം ഒരുപക്ഷേ ഞാന്‍....!

കുറേ സാധനങ്ങള്‍ പിടിച്ചുവെച്ച്‌ അമ്മ അവളോട്‌ നിര്‍ദാക്ഷിണ്യം വിലപേശുകയായിരുന്നു. ഞാന്‍ അമ്മയെ ധിക്കരിച്ച്‌ അവള്‍ പറഞ്ഞ പണം കൊടുത്ത്‌ കുട്ട അവളുടെ തലയിലേക്ക്‌ വെച്ചുകൊടുത്തു.

ഒരു പെണ്‍കുട്ടിക്കുണ്ടാവുന്ന യാതൊരു നൈസര്‍ഗ്ഗികതയുമില്ലാത്ത അവള്‍ നടന്നകലുന്നതും നോക്കി ഞാന്‍ നിന്നു. ഞാന്‍ മൗനമായി പ്രാര്‍ത്ഥിക്കുകയായിരുന്നു.

2 comments:

ഉസ്മാന്‍ പള്ളിക്കരയില്‍ said...

മനസ്സ്‌........

ajith said...

ഞാനും മൌനമായി പ്രാര്‍ഥിക്കുന്നു. ഇത് സംഭവവിവരണമാണെങ്കില്‍ ആ നല്ല മനസ്സിനും, ഭാവനയെങ്കില്‍ മനുഷ്യത്വമുള്ള സല്‍ഭാവനയ്ക്കും എഴുതുന്ന പ്രദീപിനും വേണ്ടി.