Tuesday, October 6, 2015

സൂര്യ


ഇരുപത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും ഞങ്ങളുടെ ഗ്രാമത്തിലേക്ക്‌ തെരുവുസര്‍ക്കസ്സുകാരെത്തിയപ്പോള്‍ പലരും പരിഹസിച്ചു. ദിവസത്തിന്റെ മുക്കാല്‍ പങ്കും ടെലിവിഷനിലും ഫേസ്‌ബുക്കിലും ചടഞ്ഞിരിക്കുന്ന ഈ സമൂഹത്തില്‍ തരികിട നമ്പറുകള്‍ കാണിക്കുന്ന സര്‍ക്കസ്സുകാണാനാരെ കിട്ടും?
പക്ഷെ ആ മുന്‍വിധിക്ക്‌ വിപരീതമായിരുന്നു സമൂഹപ്രതികരണം. സര്‍ക്കസ്സുകാണാന്‍ സാമാന്യം വലിയ ആള്‍ക്കൂട്ടം തന്നെയെത്തി. ഒരുപക്ഷെ ഗൃഹാതുരത്വത്തിലേക്കുള്ള തിരിച്ചുപോക്കായിട്ടായിരിക്കാം ആളുകളതിനെ കണ്ടത്‌.
സീരിയലും റിയാലിറ്റിഷോകളൊന്നുമില്ലാത്ത പഴയകാലത്ത്‌ പായും തലയിണയുമായിട്ടായിരുന്നു കുടുംബസമേതം കാണികളെത്തിയിരുന്നത്‌. മണ്ണിലിരുന്നും കിടന്നും ആളുകള്‍ കലയാസ്വദിച്ചു. നാണയത്തുട്ടുകളും ചെറിയ നോട്ടുകളും സംഭാവന നല്‌കി. രാജന്‍ എന്നായിരുന്നു സര്‍ക്കസ്സോണറുടെ പേര്‌.
ഇപ്പോള്‍ ആ കാലഘട്ടത്തിലെ രസകരമായ ഒരു സംഭവം ഓര്‍മ്മ വരുകയാണ്‌.
ഇന്ന്‌ മണ്ണിട്ട്‌ തൂര്‍ത്ത്‌ ഒരു മണിമാളികയിരിക്കുന്ന പാടത്തായിരുന്നു അന്ന്‌ സര്‍ക്കസ്സുകാര്‍ കൂടാരം കെട്ടിയിരുന്നത്‌. രാത്രി ഒമ്പതുമുതല്‍ പന്ത്രണ്ട്‌ വരെയാണ്‌ ഷോ. പലരും എട്ടുമണിക്കുതന്നെയെത്തും. പിന്നെ കഥകളും കിന്നാരങ്ങളും പറഞ്ഞിരിക്കും. അക്കാലത്ത്‌ ഇരുട്ടിനെ ആര്‍ക്കും ഭയമില്ലായിരുന്നെന്ന്‌ തോന്നുന്നു.
സിനിമാറ്റിക്ക്‌ ഡാന്‍സായിരുന്നു സര്‍ക്കസ്സുകാരുടെ പ്രധാന ഐറ്റം. ഹാസ്യപരിപാടികള്‍, ചെപ്പടിവിദ്യകള്‍ അവസാനം ഒരു നാടകവും. ഏറ്റവും ആകര്‍ഷകമായിരുന്നത്‌ സിനിമാറ്റിക്‌ ഡാന്‍സുതന്നെയായിരുന്നു. ഇഷ്‌ടപ്പെട്ട ഐറ്റം പണം കൊടുത്ത്‌ വീണ്ടും വീണ്ടും പ്ലേ ചെയ്യിക്കാം.
ആദ്യകളിയില്‍ തന്നെ ഞാന്‍ ഗംഭീരമായ ഒരു ഡാന്‍സ്‌ കണ്ടു. ആ കാലത്ത്‌ തരംഗമായിരുന്ന മോഹന്‍ലാലിന്റെ `നാടോടി' എന്ന സിനിമയിലെ `ജുംമ്പാ ജുംമ്പാ'. ആ ഗാനരംഗം സിനിമയിലേതിനേക്കാള്‍ ആകര്‍ഷകവും മനോഹരവുമായ്‌ ഇതാ ഒരു തെരുവു നര്‍ത്തകി സ്റ്റേജിലവതരിപ്പിക്കുന്നു. കളര്‍ഫുള്ളായ ഡ്രസ്സ്‌, വര്‍ണ്ണക്കൂട്ടുകളോടെയുള്ള പ്രകാശക്രമീകരണങ്ങള്‍, നര്‍ത്തകി അത്യന്തം സുന്ദരിയും. അവള്‍ തന്നെ അഥര്‍വ്വം സിനിമയിലെ `പുഴയോരത്തി'ലും ജെന്റില്‍മാന്‍ സിനിമയിലെ `ജിക്കുപുക്കി'ലും താരമായ്‌ വരുന്നു. എന്തൊരാകര്‍ഷകത്വം, എന്തുഭംഗി! അവളുടെ പേരും അനൗണ്‍സ്‌ ചെയ്‌തു: `സൂര്യ.'
പിറ്റേന്ന്‌ മുതല്‍ തിര്‌ക്ക്‌ കൂടിക്കൂടി വന്നു. സൂര്യയുടെ നൃത്തം കാണാന്‍ കാണികളൊഴുകിയെത്തി. ചെറുപ്പക്കാര്‍ പണം കൊടുത്ത്‌ വീണ്ടും വീണ്ടും അതാവശ്യപ്പെട്ടു. സൂര്യയോടുള്ള എന്റെ ആരാധന വളര്‍ന്നു. അവളോടൊപ്പം നൃത്തം ചെയ്യുന്ന ജോഡിയായ്‌ ഞാനെന്നെ സങ്കല്‌പ്പിച്ച്‌ ത്രില്ലടിച്ചുകൊണ്ടിരുന്നു.
പത്തുദിവസം കഴിഞ്ഞപ്പോള്‍ ഓണര്‍ രാജന്‍ പ്രഖ്യാപിച്ചു. സര്‍ക്കസ്സ്‌ വിടവാങ്ങുകയാണ്‌. മൂന്നോ നാലോ ദിവസത്തെ കളികൂടിയേ ഉണ്ടാവൂ.
എനിയ്‌ക്ക്‌ സങ്കടം തോന്നി. വേര്‍പാടിന്റെ വേദന. സൂര്യയുടെ നൃത്തം ഇനി കാണാനാവില്ല! എന്നും സര്‍ക്കസ്സുകാരിവിടെ ഉണ്ടായിരുന്നെങ്കില്‍! അല്ലെങ്കില്‍ ഇവരെന്തിന്‌ പോകുന്നു; ഇത്രയും ആളുകള്‍ ആസ്വദിക്കാനുള്ളപ്പോള്‍...
ഇത്‌ സര്‍ക്കസ്സുകാരുടെ നിയോഗമാണത്രെ! കൂടാരങ്ങളില്‍ നിന്ന്‌ കൂടാരങ്ങളിലേക്കുള്ള പ്രയാണം. ശരി, നടക്കട്ടെ. പക്ഷെ എനിക്ക്‌ സൂര്യയെ ഒന്നുകൂടെ കാണണം. സംസാരിക്കണം, പറ്റിയാല്‍ ഒന്നു തൊടണം, എന്റെ ആരാധന അറിയിക്കണം. ഞാനുറച്ചു.
വൈകിച്ചില്ല. പിറ്റേന്ന്‌ തന്നെ ഞാന്‍ സൂര്യയെ പരിചയപ്പെടാന്‍ ചെന്നു. പകലധികവും സര്‍ക്കസ്സുകാരുടെ കൂടാരം നിശബ്‌ദമായിരിക്കും. ആ സമയത്താണല്ലോ അവരുറങ്ങുന്നത്‌. പ്രാവുകളേയും കൊറ്റികളേയും പാടത്തുനിന്ന്‌ കെണിവെച്ച്‌ പിടിക്കല്‍ ഇവരുടെ രീതിയാണ്‌. അറപ്പുതോന്നുന്നു. കോഴിയിറച്ചിപോലെ എങ്ങനെയാണ്‌ പ്രാവിന്റെയും കൊറ്റിയുടെയും ഇറച്ചി കഴിക്കുക! സമാധാനത്തിന്റെ പ്രതീകമായ പാവം പ്രാവുകളെ എങ്ങനെയാണ്‌ കൊല്ലുക?
ഞാനാരെങ്കിലും വരുമെന്ന്‌ പ്രതീക്ഷിച്ച്‌ സ്റ്റേജിന്റെ മുന്‍ഭാഗത്ത്‌ കുറേനേരം കാത്തുനിന്നു. ആരും വന്നില്ല. കൂടാരത്തിന്റെ പിന്‍ഭാഗത്ത്‌ അനക്കമുണ്ട്‌. ഞാനവിടേക്ക്‌ ചെന്നു. കൂടാരത്തിന്‌ പുറത്തെ തണലില്‍ കസേരയിലിരുന്ന്‌ ഒരു വൃദ്ധന്‍ മയങ്ങുന്നു. ഞാനയാളെ ഉണര്‍ത്തി. നാടകത്തില്‍ ഹാസ്യമഭിനയിക്കുന്ന ആളാണ്‌.
``എന്താണ്‌?''
``ഞാന്‍...''
``പറഞ്ഞോ.''
``എന്നാണ്‌ സര്‍ക്കസ്സിവിടെ നിന്ന്‌ പോകുക?''
``മറ്റന്നാളത്തെ കളികൂടിയെയുണ്ടാവൂ.''
``നിങ്ങക്കിവിടെന്ന്‌ പോകാതിരുന്നൂടെ?''
``മോന്റെ പേരെന്താ?''
``പ്രദീപ്‌. ഉണ്ണിക്കുട്ടന്‍ന്ന്‌ വിളിക്കും.''
``ഉണ്ണിക്കുട്ടാ, ഞങ്ങളെന്നും ഇവിടെ നിന്നാ നിങ്ങള്‍ക്ക്‌ ഞങ്ങളെ മടുക്കും. സര്‍ക്കസ്സുകാര്‍ ഒരേസമയം അതിഥികളും അഗതികളുമാണ്‌.''
അതിഥി എന്നതെന്തെന്ന്‌ എനിയ്‌ക്ക്‌ മനസ്സിലായി. പക്ഷെ എന്താണ്‌ അഗതി? അര്‍ത്ഥമറിയില്ല.
``നിങ്ങടെ സര്‍ക്കസ്സ്‌ എല്ലാവര്‍ക്കുമിഷ്‌ടാണ്‌. എന്നിട്ടുമെന്തിനാ പോണത്‌?''
വൃദ്ധനായ കലാകാരന്‍ ചിരിച്ചു:
``ഇതുപറയാനാണോ മോനിവിടെ വന്നത്‌?''
``അല്ല.''
``പിന്നെ?''
``എനിക്ക്‌ സൂര്യയെ കാണണം.''
``എന്തിനാണ്‌?''
``വെറുതെ.''
കുറച്ചു നേരം വൃദ്ധന്‍ എന്നെതന്നെ നോക്കിയിരുന്നു. പിന്നെ അകത്തേക്ക്‌ വിളിച്ചു:
``തങ്കീ.''
``എന്നാപ്പാ?'' അകത്തുനിന്നൊരു പെണ്‍സ്വരം.
``ഉന്നൈ പാക്കത്‌ക്ക്‌ ഒരു കൊളന്തൈ വന്ത്‌റ്‌ക്ക്‌.''
``യാരത്‌?''
``ഉണ്ണിക്കുട്ടന്‍, ഉന്നുടെ ചിന്ന ഫാന്‍.''
``അപ്പിടിയാ, ഇങ്ക വര സൊല്ലിട്‌.''
``ചെല്ല്‌.'' അയാളെനിക്ക്‌ പിന്‍മുറ്റത്തേക്ക്‌ ചെല്ലാന്‍ അനുവാദം തന്നു.
ഞാന്‍ കൂടാരത്തിനോട്‌ ചേര്‍ന്ന ടാര്‍പ്പായകൊണ്ട്‌ മറച്ച മുറ്റത്തേക്ക്‌ ചെന്നു. സുഖകരമല്ലാത്ത പുളിച്ച ഗന്ധം. ഒരാള്‍ മൂലക്കിരുന്ന്‌ ഷേവ്‌ ചെയ്യുന്നു. ഒരു സ്‌ത്രീ കെണിവെച്ച്‌ പിടിച്ച കിളികളുടെ തോലുരിയുകയാണ്‌. അതേസമയം ഇടക്കൊക്കെ ഒരു കൈകൊണ്ട്‌ അരികിലുള്ള തൊട്ടിലാട്ടുന്നുമുണ്ട്‌.
അറച്ചു നില്‌ക്കുന്ന എന്നോട്‌ അവര്‍ അടുത്തേക്ക്‌ വരാന്‍ ആംഗ്യം കാട്ടി. ഞാനരികെ ചെന്നപ്പോള്‍ അവര്‍ ചോദിച്ചു: ``മോനെന്താ വേണ്ടത്‌?''
``എനിയ്‌ക്ക്‌ സൂര്യയെ കാണണം.''
കറപിടിച്ച പല്ലുകള്‍ കാട്ടി തങ്കി ചിരിച്ചു:
``സൂര്യയെ രാത്രി മാത്രമെ കാണാപറ്റൂ. മോനിന്ന്‌ സര്‍ക്കസ്സ്‌ കാണാന്‍ വരില്ലേ?''
``വരും.''
``അപ്പകാണാട്ടോ, ചെല്ല്‌.''
എന്തേ ഇവരിക്കങ്ങനെ പറയാന്‍. സൂര്യക്കിത്ര ഡിമാന്റൊണോ? ഇത്രയും തണ്ടാര്‍ക്കും പാടില്ല.
ഞാന്‍ കുറച്ചു നേരം കൂടി അവിടെ നിന്നു. തങ്കിയുടെ കുട്ടി തൊട്ടിലില്‍ കിടന്ന്‌ കരഞ്ഞു. അവര്‍ തമിഴില്‍ കുഞ്ഞിനെ ശകാരിച്ചു. ഞാന്‍ പുറത്തേക്ക്‌ ചെന്നപ്പോള്‍ വൃദ്ധന്‍ ചോദിച്ചു:
``സൂര്യയെ കണ്ടില്ലേ?''
``രാത്രിയിലെ കാണാപറ്റൂന്ന്‌ പറഞ്ഞു.''
``മോനെ, തങ്കിയും സൂര്യയും ഒന്നാണ്‌. സൂര്യ അവരുടെ ബ്രാന്‍ഡ്‌നെയിം.''
എനിക്ക്‌ വിശ്വസിക്കാനായില്ല.
സൂര്യയും തങ്കിയും ഒരാള്‍! അപ്പോ ഞാനിതുവരെ സംസാരിച്ചത്‌ എന്റെ ആരാധനാപാത്രമായ സൂര്യയോടാണ്‌. കറുകറുത്ത്‌, എണ്ണപുരളാത്തമുടിയും കറയുള്ള പല്ലുകളുമുള്ള ആ പെണ്ണാണോ രാത്രിയില്‍ വര്‍ണ്ണപ്രകാശത്തില്‍ കാണികളെ രസിപ്പിക്കുന്ന സുന്ദരി?!

ഇപ്പോള്‍ എന്റെ ഗ്രാമത്തില്‍ വന്ന പുതിയ സര്‍ക്കസ്സുകാണാന്‍ ആദ്യദിനം ഞാന്‍ പോയില്ല. പിറ്റേന്ന്‌ ഫേസ്‌ബുക്കില്‍ രാത്രി കളിച്ച സര്‍ക്കസ്സിന്റെ വിവിധ ഫോട്ടോകള്‍ പലരും പോസ്റ്റ്‌ ചെയ്‌തിരുന്നു. ഞാനതെല്ലാം ശ്രദ്ധിച്ചു. അപ്പോഴാണ്‌ മനസ്സിലായത്‌, ഇത്‌ പണ്ട്‌ ഇവിടേക്ക്‌ വന്നിരുന്ന രാജന്‍സര്‍ക്കസാണ്‌. എനിക്കാകാംഷ തോന്നി; ആരാധനയും. ഞാന്‍ മുഴുവന്‍ ഫോട്ടോകളും പരതി. അതെ! സൂര്യയുടെ ഡാന്‍സിന്റെ ഫോട്ടോകളും ഉണ്ട്‌. എന്റെ സ്വപ്‌നസുന്ദരി സൂര്യ പുതിയ വേഷങ്ങളില്‍, പുതിയ ഭാവങ്ങളില്‍.
ആസ്വാദകരുടെ കമന്റ്‌സ്‌:
``സൂര്യ സൂപ്പര്‍.''
``സൂര്യ കലക്കി.''
``കിടിലന്‍ ഡാന്‍സ്‌.''
``സൂര്യ=നയന്‍താര.''
``............... ''
ഇതൊരിക്കലും പഴയ സൂര്യയായിരിക്കില്ലെന്ന്‌ ഞാനൂഹിച്ചു. ഒരുപക്ഷെ അവരുടെ മകളാകാം, അനിയത്തിയാകാം, ബന്ധുവാകാം. സൂര്യ ഒരു ബ്രാന്‍ഡ്‌നെയിമാണെന്ന്‌ എനിക്കറിയാമല്ലോ.
ഫേസ്‌ബുക്കില്‍ ഞാനുമൊരു കമന്റെഴുതി:
``സൂര്യക്ക്‌ മരണമില്ല.''
അന്നുരാത്രി ഒരു കുട്ടിയുടെ കൗതുകത്തോടെ സര്‍ക്കസ്സ്‌ കാണാന്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു.

Monday, July 20, 2015

ആണ്‌!



ഞാന്‍ പലപ്പോഴും സ്വപ്‌നം കാണാറുണ്ടായിരുന്നു:പെണ്ണാകുന്നതിന്‌ പകരം ഞാനൊരാണായിരുന്നെങ്കിലെന്ന്‌!

എങ്കില്‍ എനിക്കിരുട്ടിനെ ഭയക്കാതെ യഥേഷ്ടം വിഹരിക്കാം. ഏതു തിക്കിലും തിരക്കിലും ബസ്സിലോ ട്രെയിനിലോ സുരക്ഷിതമായ്‌ യാത്ര ചെയ്യാം. ക്രിക്കറ്റ്‌ കളിക്കാം,മസ്സില്‌ പിടിക്കാം,ഒറ്റയ്‌ക്ക്‌ തീയേറ്ററില്‍ പോയി സിനിമ കാണാം.മെന്‍സസില്ല,ഗര്‍ഭം പേറേണ്ട. 'ആരെടാ' എന്നു ചോദിച്ചാല്‍ ' ഞാനെടാ' എന്ന്‌ ധൈര്യസമേതം പറയാം.

ഒക്കെ ശരിയാണ്‌, എന്നാലും വേണ്ട! ഒരുപക്ഷെ സാഹചര്യം അനുകൂലമായാല്‍ ഞാനും കൂട്ടംകൂടിയും അല്ലാതേയും ഒറ്റയ്‌ക്കാവുന്ന പെണ്ണിനെ റേപ്പ്‌ ചെയ്യാനും, ജനനേന്ദ്രിയത്തില്‍ കമ്പിപാര കേറ്റാനുമൊക്കെ ശ്രമിച്ചാലോ!

ആണാകുക എന്നാല്‍ ക്രൂരനാകുക, മൃഗമാകുക എന്നൊക്കെയുമാണല്ലോ മീന്‍ ചെയ്യുന്നത്‌!?