Thursday, May 6, 2010

നഷ്ടബാല്യം-1


ആമുഖം
ബാല്യം എനിക്ക്‌ ശപ്‌തവും, ദുരൂഹവുമായിരുന്നു. ബാല്യകുതൂഹലങ്ങളെല്ലാം നിഷി്‌ദ്ധവും.

ഇന്നും വേട്ടയാടുന്ന, ജീവപര്യന്തം പിന്തുടരുന്നതുമായ ഉളളില്‍ ഘനീഭവിച്ച ആ ദുരനുഭവങ്ങള്‍ എന്നെ വിരാഗിയാക്കി. അബലനും, നിസ്വനുമാക്കി. അനാഥനാക്കി, പിന്നെ...
.
മറ്റുളളവരുമായ്‌ പങ്കിടുമ്പോള്‍ ഒരാശ്വാസം, എഴുതുമ്പോള്‍ സംതൃപ്‌തിയും
.
ഇതില്‍ അസാധാരണമായ്‌ ഒന്നുമില്ലെന്ന്‌ ആദ്യമെ പറഞ്ഞുകൊളളട്ടെ. മുമ്പ്‌ കൗമാരരതിസ്‌മരണകളില്‍ ചിലതെല്ലാം സൂചിപ്പിച്ചിരുന്നു
.
ഹ്രസ്വമായ്‌ ഏതാനും അദ്ധ്യായങ്ങളാക്കി തരംതിരിച്ചിരിക്കുന്നു. ഇതിലെ ആദ്യത്തെ അദ്ധ്യായത്തിന്‌ ഞാന്‍ സാക്ഷിയല്ല. പിന്നീട്‌ കേട്ടറിഞ്ഞതും, എന്റെ നിഗമനങ്ങളും മാത്രമാണത്‌. അതുകൂടി ചേര്‍ത്താലെ പാരസ്‌പര്യം ലഭിക്കുകയുളളൂ.

കൂടുതല്‍ വായനക്കാരുളള ബ്ലോഗര്‍മാര്‍ എന്റെ ലിങ്ക്‌ നല്‌കി പ്രോത്സാഹിപ്പിക്കണമെന്നപേക്ഷിക്കുന്നു.അതുപോലെ പ്രതികരണങ്ങള്‍ ക്ഷണിച്ചുകൊളളുന്നു. മുമ്പത്തേതിന്‌ ഭിന്നമായ്‌ കമെന്റെസിലൂടെ സംവദിക്കുന്നതായിരിക്കും.
ആരംഭിക്കട്ടെ. സാദരം സ്വാഗതം.
*****************************************************
ഗര്‍ഭസ്‌മൃതി
അന്ന്‌ മഴ പെയ്‌തിരുന്നു. മഴ തെല്ലൊന്ന്‌ കുറഞ്ഞപ്പോള്‍ അയാള്‍ കുടയും, പണിമുണ്ടുമെടുത്ത്‌ ജോലിക്ക്‌ പോകാനായ്‌ തയ്യാറായി. ഏഴരക്കുളള ബസ്സ്‌ പോയാല്‍ പിന്നെ പട്ടണത്തിലേക്ക്‌ ഉടനെ വണ്ടിയില്ല. ധൃതിയില്‍ മഴയെ ശപിച്ചുകൊണ്ടയാള്‍ പുറത്തേക്കിറങ്ങി.

അവള്‍ വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ ഉച്ചഭക്ഷണം അയാള്‍ക്ക്‌ കൊടുത്തു. പിന്നീട്‌ അയാള്‍ നടന്നകലുന്നതും നോക്കി സാകൂതം നിന്നു. അയാള്‍ മുറ്റത്ത്‌ നിന്ന്‌ ഒതുക്ക്‌കല്ലിലേക്ക്‌ കയറിയപ്പോള്‍ അവളുടെ നിറവയറിനുളളിലെവിടെയോ ചലനം. ഗര്‍ഭസ്ഥശിശു പുളക്കുകയാണ്‌. ചിലപ്പോഴത്‌ സുഖകരമാണ്‌.

പെട്ടെന്ന്‌ ഒരു അപശബ്ദമുയര്‍ന്നു-അയാളുടെ....പുറത്ത്‌ ഒതുക്കുകല്ലുകളിലെ വഴുവഴുത്ത പ്രതലത്തില്‍ ചവിട്ടി താഴെ പരുത്ത പാറപുറത്തേക്ക്‌ അയാള്‍ വീണിരിക്കുന്നു. അയാളുടെ ചുണ്ടും, നെറ്റിയും പൊട്ടി ചോരയൊഴുകി.

അറിയാതെ അവളുടെ കണ്‌ഠത്തില്‍ നിന്നും പ്രവൃദ്ധമായൊരു ശബ്ദമുയര്‍ന്നു-" ബാലേട്ടാ...."
അയാളുടെ മുന്‍വശത്തെ ഒരു പല്ലിളകിയിരുന്നു. തറവാട്ടില്‍ നിന്നും അവളുടെ അമ്മയും, ജ്യേഷ്‌ഠത്തിയും ഓടിവന്നു.

" എന്താ പറ്റിയത്‌?"
" ഏയ്‌ മഴച്ചാറലുളളതല്ലേ, കാല്‍ വഴുക്കി"
" വൈദ്യനെ കാണണോ?"
"വേണ്ട, കാര്യായിട്ടൊന്നുമില്ല "

അവള്‍ നിലവിളിച്ചു-" ദാ പിന്നേം ചോര വരുന്നു: എനിക്കിതു കാണാന്‍ വയ്യാ, തല ചുറ്റുന്നു"
അവള്‍ മുറ്റത്തേക്ക്‌ പതുക്കെ വീണു. വയറിനുളളിലെവിടെയോ ഒരു കുതിപ്പ്‌ .അസഹ്യമായ വേദന. അവള്‍ പിടഞ്ഞു.

" ബാലാ പ്രസവവേദനയാണന്നാ തോന്നുന്നത്‌ വേഗം വണ്ടി വിളിക്ക്‌, ആശു
പത്രിയില്‍ കൊണ്ടുപോകണം." അവളുടെ അമ്മ പറഞ്ഞു
.
അയാള്‍ സ്വന്തം മുറിവിനേയും, വേദനയേയും കാര്യമാക്കാതെ ഒരു മൈലപ്പുറമുളള ഹാജിയാരുടെ വീട്ടിലുളള കാറിനായി പ്രാര്‍ത്ഥനയോടെ ഓടി.

ചെമ്മണ്ണുറോഡില്‍ കാര്‍ വന്നുനിന്നു.

ഒതുക്കുക്കല്ലുകളിറങ്ങി അയാള്‍ വീട്ടിലേക്ക്‌ ചെന്നപ്പോള്‍ ആദ്യം ശാന്തത. പിന്നെ ആദിയായ ആ ശബ്ദം. ഉമ്മറത്ത്‌ കൂടിനിന്നവരിലാരോ പറഞ്ഞു-" വയറ്റാട്ടി വന്നു . പ്രസവിച്ചു, ആണ്‍കുഞ്ഞാണ്‌."
വയറ്റാട്ടി നാണിത്തളള പുറത്തക്കിറങ്ങി വന്നു. പിന്നെ സ്‌ഥായിയായ അസഹിഷ്‌ണുതയോടെ പറഞ്ഞു-"
പോയിക്കണ്ടോളിന്‍ നായരേ. പേടിച്ച്‌ പ്രസവിച്ചതാണ്‌. രണ്ടു മാസത്തെ മൂപ്പ്‌ കൊറവുണ്ട്‌, അതുകൊണ്ട്‌ അരിഷ്ടതകളുണ്ടാവും. രക്ഷ വേണം രണ്ടാള്‍ക്കും."

അയാള്‍ മുറിയിലേക്ക്‌ കടന്നു. വെളളത്തുണിയില്‍ പൊതിഞ്ഞ കുഞ്ഞിനെ കണ്ടു. ഇരുണ്ട്‌ ഒട്ടും ഭംഗിയില്ലാത്ത, ഓമനത്വമില്ലാത്ത എലിക്കുട്ടിയോളം പോന്ന സ്വന്തം കുഞ്ഞ്‌. അത്‌ കിലുകിലാ വിറക്കുന്നു.

എന്തോ അയാളുടെ മനസ്സില്‍ കുഞ്ഞിനോടാദ്യം തേന്നിയത്‌ വെറുപ്പായിരുന്നു. പിന്നെ....!

പുറത്തപ്പോള്‍ മഴ കോരിച്ചൊരിയുകയായിരുന്നു. കുറേ സമയമായ്‌ പ്രകാശം കാര്‍മേഘങ്ങളുടെ കാരാഗാരത്തിലായിരുന്നു.