Thursday, March 10, 2011

രാജകുമാരന്‍



വര്‍ണ്ണാഭമായ പനിനീര്‍ വനങ്ങള്‍ക്ക്‌ സമീപം കുമാരന്‍ കുറേനേരം കൂടി അസ്വസ്ഥതയോടെയിരുന്നു. കാല്‍പ്പാദങ്ങളെ ഇക്കിളിപ്പെടുത്തിക്കൊണ്ട്‌ കാട്ടാറ്‌ സംഗീതത്തോടെയൊഴുകുന്നു. എപ്പോഴോ മദിച്ച്‌ , പുളച്ച്‌ ഒരു മാന്‍കിടാവ്‌ നദീക്കരയോളം വന്നു. പിന്നെ ഗൂഢമായ വനാന്തരങ്ങളിലെവിടെയോ മറഞ്ഞു.

അമ്പും വില്ലും ആവനാഴിയും പാഴ്‌ വസ്‌ത്രംപോലെ കുമാരനരുകില്‍ കിടക്കുന്നു.

ദൂരെ വനവീഥിയില്‍ രഥവും , തേരാളിയും കുമാരനെ കാത്ത്‌ നില്‍ക്കുന്നു.

ഭീരുവായ രാജകുമാരന്‌ വീരസ്യം പകരാന്‍ രാജഗുരുവും മനീഷികളും വിധിച്ചത്‌ ഘോരവനങ്ങളിലെ നായാട്ടായിരുന്നു. തേരാളിക്ക്‌ വനവീഥിവരെ വരാം. സ്വദേഹത്തില്‍ രക്തം പൊടിയാതെ ഒരു ഹിംസ്രമൃഗത്തിന്റെ തലയുമായി മൂന്ന്‌ ദിവസത്തിനകം കൊട്ടാരത്തിലെത്തിയാല്‍ രാജകുമാരന്‍ ആദ്യപരീക്ഷണത്തില്‍ വിജയിച്ചു. അല്ലാത്തപക്ഷം ഇനി തല മുണ്ഡനം ചെയ്‌ത്‌ രാജ്യത്തില്‍ നിന്നും ചണ്ഡാലക്കൂട്ടത്തിലേക്ക്‌ നാടുകടത്തും.

ബാല്യം മുതലെ യുദ്ധങ്ങളും, ആയുധങ്ങളും രാജകുമാരന്‌ ഭയമായിരുന്നു. സദസ്സുകളില്‍, ആയുധപാടവത്തില്‍ എവിടെയും രാജകുമാരന്‍ സ്വത്വം മറന്നു.

രാജകുമാരന്‍ ഓര്‍ക്കുകയായിരുന്നു: പണ്ട്‌ കുബേരകുമാരന്‍മാര്‍ക്കിടയില്‍ കളിച്ചുകൊണ്ടിരുന്ന തന്നെക്കണ്ട്‌ പ്രജകള്‍ അടക്കം പറഞ്ഞിരുന്നത്‌ - "നമ്മുടെ രാജകുമാരന്‌ രാജപ്രൗഢിയും, മനോവീര്യവും കുറവാണ്‌. ഇദ്ദേഹം എങ്ങനെ രാജ്യംഭരിക്കും!"

പലപ്പോഴും ആള്‍ക്കണ്ണാടിയില്‍ സ്വരൂപംനോക്കി വിമ്മിഷ്ടപ്പെടുന്നു. കേട്ട കഥകളിലും വര്‍ത്തമാന ചരിതത്തിലുമെല്ലാം രാജപുത്രന്‍മാര്‍ സുന്ദരന്‍മാരും, സുശക്തരുമാണ്‌. പക്ഷെ താന്‍മാത്രം എന്തേ ഇങ്ങനെയായിപ്പോയത്‌? വംശപരമ്പരകളില്‍ തന്റെ പിതാവടക്കം മുന്‍ഗാമികളെല്ലാവരും ശക്തരും, ധീരന്‍മാരുമായിരുന്നത്രെ! തന്റെ യ്യൗവനാരംഭത്തില്‍ തന്നെ പിതാവ്‌ ഏക സന്താനമായ തന്നെക്കുറിച്ച്‌ വ്യാകുലനായിരുന്നു. രക്തം കണ്ടാല്‍ ബോധം കെടുന്ന , യുദ്ധങ്ങളേയും, ആരവങ്ങളേയും ഭയക്കുന്ന താനെങ്ങനെ രാജാവാകും?

മാതാപിതാക്കള്‍ തനിക്കായ്‌ പ്രാര്‍ത്ഥിക്കാത്ത ക്ഷേത്രങ്ങളില്ല, ചെയ്യാത്ത വഴിപാടുകളില്ല. രാജ്യത്തെ ഒന്നാന്തരം ഗുരുക്കന്‍മാരില്‍ നിന്നും വേദാഭ്യാസവും , ആയുധാഭ്യാസവും. എന്നിട്ടും ആത്മവിശ്വാസം വന്നില്ല. രാജാവാകണമെന്ന ആഗ്രഹം ഒരിക്കലുമില്ലായിരുന്നു. പക്ഷേ പിതാവ്‌ പലപ്പോഴും ഓര്‍മ്മപ്പെടുത്തി.

പുത്രധര്‍മ്മം!
രാജധര്‍മ്മം!!

രാജകുമാരന്‌ താത്‌പര്യം ഗ്രന്ഥപാരായണത്തിലും, ചിത്രരചനയിലുമായിരുന്നു. പഠിച്ച അസ്‌ത്രശസ്‌ത്രങ്ങളും, ആയുധശാസ്‌ത്രവും ക്ലാവ്‌പിടിച്ച ലോഹം പോലെ ഉള്ളില്‍കിടക്കുന്നു.

പിതാവ്‌ പിന്നെയും പലവുരു ഉപദേശിച്ചു

"ഉണ്ണീ പാണ്ഡ്യത്വവും , കലാഗുണവും രാജാവിന്‌ അലങ്കാരങ്ങള്‍ മാത്രമാണ്‌. നല്ലൊരു യോദ്ധാവിനേ യുദ്ധം നയിക്കാനാകൂ. പോരാട്ടങ്ങളെ ഭയക്കാതെ അചഞ്ചലതയോടെ നേരിടൂ "

പിതാവ്‌ പറഞ്ഞത്‌ ശരിയാണ്‌. പക്ഷേ വളരുംതോറും ഉള്ളിലെ ഭയവും, ഭീരുത്വവും വര്‍ദ്ധിക്കുകയാണ്‌. സമപ്രായക്കാരായ മന്ത്രികുമാരനും , ഗുരുപുത്രരും സമര്‍ത്ഥരും , തേജസ്വികളുമായ്‌ക്കഴിഞ്ഞു. മല്ലയുദ്ധത്തിലും, ചൂതുകളിയിലും, വാഗ്വോദത്തിലുമെല്ലാം എന്നും അവര്‍ത്തന്നെ ജയിക്കുന്നു. മാതാവ്‌ ദാസീപുത്രന്‍മാര്‍ക്ക്‌ ദാനം ചെയ്‌ത കുമാരനുപേക്ഷിച്ച ആഭരണങ്ങളും, ആടകളും കുമാരനേക്കാള്‍ ചേരുന്നത്‌ അവര്‍ക്കാണ്‌. ആരോടാണിനി പ്രാര്‍ത്ഥിക്കേണ്ടത്‌? യുദ്ധങ്ങളുടെ, തേജസിന്റെ ദേവനാരാണ്‌? പ്രപിതാമഹന്‍മാരിലാരോ തപസ്സ്‌ ചെയ്‌ത്‌ വരലബ്ദി നേടിയതായ്‌ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌. പക്ഷേ ഏകാഗ്രതയും, ക്ഷമയും സിദ്ധിയല്ലേ? തനിക്കതുണ്ടോ?

ജോത്സ്യരും, വിദൂഷകരും ഒന്നുതന്നെ പറഞ്ഞു: "രാജകുമാരന്‌ അലസതയാണ്‌ അതില്‍നിന്നുതിര്‍ന്ന മൗഢ്യവും. യാഗങ്ങള്‍ക്കൊണ്ടും, ഉപദേശം കൊണ്ടുമാത്രം കാര്യമില്ല. മുക്തിക്ക്‌ ആദ്യം രാജകുമാരന്‍ തന്നെ മനസ്സ്‌ വെക്കണം. രോഗവും, ഔഷധവും രാജകുമാരനില്‍ തന്നെ."

രാജാവ്‌ വീണ്ടും മകനെ ഉപദേശിച്ചു: "കുമാരാ നമുക്ക്‌ പ്രായമായി, നീ ഭരണകാര്യങ്ങളില്‍ ഇടപെടേണ്ട സമയമായി. നീ നിന്റെ ധീരതയും, കഴിവും പ്രജകളെക്കൂടി ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. നിന്റെ ഭീരുത്വം നിന്നെ മാത്രമല്ല നമ്മെയും, നമ്മുടെ കുലമഹിമയെയും ഇകഴ്‌ത്തിക്കാട്ടുന്നു. അതുകൊണ്ട്‌ നീ സ്വയം ഒരു മാറ്റത്തിന്‌ തയ്യാറാവൂ. രാജരക്തമാണ്‌ നിന്റെ സിരകളിലൂടെ ഓടുന്നത്‌. അതുകൊണ്ട്‌ ഭൗതികമായ്‌ നിനക്കപ്രാപ്യമായൊന്നുമില്ല."

മാതാപിതാക്കന്‍മാരുടേയും, ഗുരുക്കന്‍മാരുടേയും ഉപദേശം കുമാരനില്‍ ഒരു ചലനവുമുണ്ടാക്കിയില്ല. കുമാരന്‍ നിന്ദിക്കുകയായിരുന്നില്ല. എല്ലാവരും പറയുന്നത്‌ പോലെ മാറ്റം ആവശ്യമാണ്‌. പക്ഷേ മറ്റൊരാളായി മാറണമെങ്കില്‍ ഈ ജന്മം തന്നെ മാറണം. അതിനിനി....

അങ്ങനെയിരിക്കെ അഞ്ച്‌ സംവല്‍സരങ്ങള്‍ കൂടുമ്പോള്‍ നടത്താറുള്ള "ആയുധാഭ്യാസക്കാഴ്‌ച" വന്നു. യോദ്ധാക്കള്‍ക്ക്‌ പഠിച്ച അസ്‌ത്രശസ്‌ത്രങ്ങള്‍ മാറ്റുരച്ച്‌ കാണിക്കാനുള്ള സുവര്‍ണ്ണാവസരം. സര്‍വ്വായുധങ്ങളും പരീക്ഷിക്കാം. കുമാരന്‌ അമ്പും വില്ലുമായിരുന്നു നിശ്ചയിച്ചിരുന്നത്‌. പക്ഷേ ഞാണൊലി മുഴക്കിയ കുമാരന്റെ അസ്‌ത്രം ലക്ഷ്യം കണ്ടില്ല. സദസ്സ്‌ നിശബ്ദമായി. അഭ്യാസത്തില്‍ കുമാരന്റെ പ്രകടനം പ്രഹസനമായപ്പോള്‍ രാജാവ്‌ കോപം കൊണ്ടലറി.

ഇക്കുറി രാജാവ്‌ ഗൗരവപൂര്‍ണ്ണമായ ഒരു തീരുമാനമെടുക്കുകയായിരുന്നു. കാരണം കുമാരന്റെ കഴിവ്‌കേട്‌ ഇന്ന്‌ രാജ്യത്തില്‍ ഒരു സംസാരവിഷയമായിരിക്കുന്നു. രാജഗുരുവായിരുന്നു പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്‌തത്‌. തത്‌ഫലമായാണ്‌ കുമാരന്‍ കാട്ടിലെത്തിയിരിക്കുന്നത്‌. യാത്രയയക്കുമ്പോള്‍ നിറഞ്ഞ പുത്ര വാല്‍സല്യത്തോടെ കുമാരനോട്‌ രാജാവ്‌ പറഞ്ഞു.

"ഉണ്ണീ നിയമങ്ങളില്‍ നിന്ന്‌ രാജാവും മുക്തനല്ല. ധര്‍മ്മിഷ്‌ഠനും, നീതിമാനുമായ ഒരു രാജാവെന്നനിലയില്‍ നമുക്ക്‌ നിന്നെയും മാറ്റിയെടുക്കേണ്ടതുണ്ട്‌. നമുക്കും മുമ്പെ പ്രജകള്‍ നിന്നെയംഗീകരിക്കണം. നിന്നില്‍ ആത്മവിശ്വാസം വരേണ്ടതുണ്ട്‌. പോയ്‌ വരൂ. നമ്മുടെ പ്രാര്‍തഥനയും, അനുഗ്രഹവും എന്നും നിന്നോടൊപ്പമുണ്ട്‌. വിജയശ്രീലാളിതനായ്‌ തിരിച്ചുവരുന്ന നിന്നെ വരവേല്‍ക്കാന്‍ ഈ കൊട്ടാരവും, പ്രജകളും ആഘോഷങ്ങളോടെ കാത്തു നില്‍ക്കും". മൂര്‍ദ്ധാവില്‍ കൈവെച്ചു കൊണ്ടദ്ദേഹം പറഞ്ഞു."ജയിച്ചു വരൂ".

ഉള്‍വനങ്ങലിലെവിടെനിന്നോ ഒരു കാട്ടുമൃഗത്തിന്റെ ഗര്‍ജ്ജനം. കുമാരന്‍ ചിന്തകളില്‍ നിന്നുണര്‍ന്നു. കണ്ണെത്താവുന്നിടത്തോളം കാണുന്ന ചെറുശൈലങ്ങള്‍ക്കപ്പുറം വനം നിബിഢമാവുകയാണ്‌. കുമാരന്റെ ആദ്യത്തെ ബലിമൃഗം അവിടെ കാത്തിരിക്കുന്നു.

മുമ്പ്‌ പലതവണ കൊട്ടാരത്തില്‍ അടക്കം പറയുന്നത്‌ കേട്ടിട്ടുണ്ട്‌. രാജ്യത്ത്‌ ഉടനെ ഒരു യുദ്ധമുണ്ടാവുമത്രെ! വിശ്വം കീഴടക്കാന്‍ ശപഥമെടുത്ത ഒരു സുല്‍ത്താന്‍ ശതകാതങ്ങള്‍ക്കരികെവരെയെത്തിയിരിക്കുന്നു! രാജ്യത്ത്‌ രാജാവ്‌ സൈനികരേയും, ആയുധങ്ങളേയും വര്‍ദ്ധിപ്പിക്കുന്നു. ഒരു പക്ഷേ ആ യുദ്ധം നയിക്കേണ്ടവന്‍ കുമാരനായിരിക്കാം. കുമാരന്‍ പ്രാര്‍തഥിച്ചു: "ദേവാ, എനിക്ക്‌ ശക്തി തരൂ,ശക്തി തരൂ."

കുമാരന്‍ ആവനാഴി ഉറപ്പിച്ചു. അമ്പും, വില്ലും, വാളുമെടുത്ത്‌ വനാന്തരങ്ങളിലേക്ക്‌ നടന്നു.

കന്മദം കിനിയുന്ന പാറക്കൂട്ടങ്ങളില്‍ കാട്ടാടുകള്‍ കൂട്ടംകൂടി മേയുന്നു. മുമ്പ്‌ കേട്ട വന്യമൃഗത്തിന്റെ അലര്‍ച്ച ദൂരെനിന്ന്‌ ഒരിക്കല്‍ കൂടി കേട്ടു. കുമാരന്‍ ജാഗരൂകനായി. എവിടെ എന്റെ ശത്രു!

വൃക്ഷത്തലപ്പുകളെ വിറകൊള്ളിച്ചുകൊണ്ട്‌ ഒരു കാറ്റ്‌ വീശി. അപ്പോള്‍ വല്ലാത്തൊരസ്വസ്ഥത. തലകറങ്ങുന്നത്‌ പോലെ. മുകളിലേക്ക്‌ നോക്കിയപ്പോള്‍ മനസ്സിലായി. വലിയൊരു പാലമരത്തിന്റെ ചുവട്ടിലാണ്‌ നില്‍ക്കുന്നത്‌. പാല പിശാചിനികളുടെ വൃക്ഷമാണ്‌. ഭയം നിറയുന്ന മനസ്സിനെ ശാന്തമാക്കാന്‍ ശ്രമിച്ചുകൊണ്ട്‌ വീണ്ടും കുമാരന്‍ മുന്നോട്ട്‌ നടന്നു.

ഇപ്പോള്‍ കാറ്റടങ്ങിയിരിക്കുന്നു. ശാന്തത. പെട്ടന്ന്‌ ഒരാനയുടെ ചിന്നംവിളി കേട്ടു. അധികം അകലെ നിന്നല്ല. ശബ്ദത്തിന്റെ ഉറവിടം തേടി നീങ്ങിയപ്പോള്‍ ഓര്‍ത്തു. ആന ഹിംസ്രമൃഗമാണോ? വീണ്ടും ശബ്ദം കേട്ടു. പിന്നീട്‌ മനസ്സിലായി. അതൊരു ദീനരോദനമാണ്‌. കുമാരന്‍ മറഞ്ഞ്‌ നിന്ന്‌ ആ കറുകറുത്ത കൊമ്പനാനയെ നോക്കി. മുന്നിലൊരു കാല്‍ നിലത്തുറപ്പിക്കാനാകാതെ അത്‌ നിസ്സഹായനായി എന്തിനോ കേഴുകയാണ്‌.

കുമാരന്‍ ആനക്കഭിമുഖമായ്‌ കുറേക്കൂടിയരുകിലെത്തി. ഇപ്പോള്‍ ആന കുമാരനേയും കണ്ടിരിക്കുന്നു അത്‌ വേദനയോടെ, നിസ്സഹായതയോടെ കുമാരനെ നോക്കി. ആ ചെറിയ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. പിന്നെ വലത്‌ കാല്‍പാദം മുകളിലേക്കുയര്‍ത്തി. കുമാരന്‍ വ്യകതമായ്‌ കണ്ടു. ആന വനംകൊള്ളക്കാരുടെ കെണിയില്‍പെട്ടിരിക്കുന്നു. വലത്‌ കാല്‍പാദത്തില്‍ ആഴത്തില്‍ തുളഞ്ഞിറങ്ങിയിരിക്കുന്ന ഇരുമ്പാണികള്‍ പാകിയ അള്ള്‌.

ഇപ്പോള്‍ ഭയം തോന്നുന്നില്ല. ഹിംസ്രയല്ല മനസ്സിലെ വികാരം. വീണ്ടും ആനയുടെ ദീനരോദനം. ഏതോ ഒരു കാന്തികപ്രേരണയിലെന്നോണം കുമാരന്‍ മുന്നോട്ടു നടന്നു. തറച്ച്‌ കയറിയ അള്ള്‌ സാഹസത്തോടെ വലിച്ചെടുത്തു. ആന നന്ദിയോടെ കുമാരനെ നോക്കി. കുമാരന്റെയും കണ്ണുകള്‍ നിറഞ്ഞു. ആന തുമ്പിക്കൈകൊണ്ട്‌ അരികിലൂടെ ഒഴുകിയിരുന്ന അരുവിയില്‍ നിന്നും വെള്ളം വലിച്ചെടുത്ത്‌ ഒരാശീര്‍വാദമെന്നോണം കണികകളാക്കി കുമാരനിലേക്ക്‌ തളിച്ചു. പിന്നെയത്‌ ദൂരേക്ക്‌ മറഞ്ഞു.

കുമാരന്റെ ആദ്രമായ മനസ്സ്‌ മന്ത്രിച്ചു. "ഇല്ല എനിക്കൊന്നിനേയും ഹിംസിക്കാനാവില്ല. വധിക്കാന്‍ ഞാനശക്തനാണ്‌. രക്തം ചിന്തുന്നത്‌ ചിന്തകളില്‍പ്പോലും എന്നെ വേദനിപ്പിക്കുന്നു. ആയതിനാല്‍ ഞാന്‍ രാജാവാകാന്‍ അര്‍ഹനല്ല. പരീക്ഷണത്തില്‍ പരാജിതനായ്‌ ഞാന്‍ മടങ്ങുകയാണ്‌. വിധി എന്തുമായ്‌ക്കൊള്ളട്ടെ. സഹനത്തിന്‌ ഞാനിതാ തയ്യാറായിരിക്കുന്നു. "

കുമാരന്‍ ഘോരവനത്തില്‍ നിന്നും വനവീഥിയിലേക്ക്‌ നടന്നു.

ദൂരെ ദൂരെ ഹിംസമൃഗത്തിന്റെ ഗര്‍ജ്ജനത്തിനപ്പോള്‍ പ്രതിധ്വനികളുയര്‍ന്നു.

7 comments:

രഘുനാഥന്‍ said...

ഇനിയും എഴുതൂ..ആശംസകള്‍

ശങ്കരനാരായണന്‍ മലപ്പുറം said...

അതെ, പ്രദീപിന് അതേ സാധിക്കുകയുള്ളൂ. അതു തന്നെ ചെയ്യുക! ആശംസകള്‍!!

കെ.എം. റഷീദ് said...

പ്രതീപ് നല്ല കഥ നല്ല അവതരണം
ഇനിയും എഴുതണം
ആശംസകള്‍

ചന്തു നായർ said...

പ്രദീപ്... നല്ല കഥ അല്പം നീളക്കൂടുതൽ ഉള്ളത് കൊണ്ടാവാം, വയനക്കാർ ഇവിടെ എത്തിചേരാത്തത്...ഗുണപാഠവും,ആശയവും കൊണ്ട് ശ്രേഷ്ടമാണ് ഈ കഥ, ചില വാക്കുകൾ അർത്ഥം അറിഞ്ഞ് പ്രയൊഗിക്കണം..കഥകൾക്ക് കടുത്ത വാക്കുകൾ ഉപയ്യൊഗിക്കണ്ട... കവിതക്കാകാം..ഇനിയും എഴുതുക ഭാവുകങ്ങൾ

ente lokam said...

ഈ ആന അല്ലെ പിന്നെ കുമാരനെ
യുദ്ധത്തില്‍ രക്ഷിച്ചത്‌? ശത്രു
കുമാരന്റെ തല കൊയ്യാന്‍ വന്നത്
ഈ ആനപുറത്ത് ആയിരുന്നു ....
അഭിനന്ദനങ്ങള്‍ .വീണ്ടും എഴുതൂ ....

വി കെ ബാലകൃഷ്ണന്‍ said...

ഞാന്‍ വി.കെ.ബാലകൃഷ്ണന്‍. ബൂലോകത്ത് ഞാനൊരു ബാലന്‍. ബൂലോകക്കളി കളിക്കാന്‍ എന്നെയും കൂട്ടുമോ കൂട്ടരേ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു പണ്ടത്തെ കഥ