Thursday, September 9, 2010

നഷ്ടബാല്യം-13



മൃതസുന്ദരി

പുഴ എന്റെ ഗ്രാമത്തിന്റെ ജീവനാഡിയാണ്‌. പുഴയില്ലെങ്കില്‍ എന്റെ നാട്‌ വെറും തരിശ്‌. രണ്ട്‌ വ്യാഴവട്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ പണ്ടത്തേക്കാള്‍ നിലധാനത്തില്‍ നിന്നും പുഴ ഏതാണ്ട്‌ പത്തടിയോളം താഴ്‌ന്നു. ഇപ്പോള്‍ അടിതട്ടില്‍ നിന്നും ഏതോ പ്രളയകാലകത്ത്‌ അകപ്പെട്ട വന്‍മരങ്ങളും, കൂട്ടമരണങ്ങളുടെ ശേഷിപ്പായ അസ്ഥിപഞ്‌ജരങ്ങളും ഉയര്‍ന്നു വരുന്നു.

അരികോരത്തെ പാതി നശിച്ച കണ്ടല്‍ക്കാടുകളില്‍ ഇപ്പോഴും തീട്ടന്തീനികളായ ആമകളും, കുറുക്കന്‍മാരുമുണ്ട്‌.

അന്നും,ഇന്നും ഒരുമാറ്റവും സംഭവിക്കാത്തതായ ഒന്നുണ്ട്‌-പുഴയിലെ കെട്ടുംകുളമ്പ്‌. പാറക്കുട്ടങ്ങളാല്‍ ചുറ്റപ്പെട്ട വലിയ ഗഹ്വരം. ഒരു കാലത്തും വറ്റാത്ത ജലസമൃദ്ധി. പുറമെ കണ്ടാല്‍ പച്ചനിറത്തിലുളള, പേടിപ്പെടുത്തുന്ന ജലം നിശ്ചലമാണെന്ന്‌ തോന്നും. പക്ഷെ ശക്തിയായ്‌ അടിയൊഴുക്കുണ്ട്‌. എവിടെയൊക്കെയാണെന്ന്‌ തിട്ടപ്പെടുത്താനാവാത്ത അപകടകരമായ ചുഴികളുമുണ്ട്‌.

പാറയിടുക്കുകളില്‍ നീര്‍നായകള്‍ കൂട്ടംകൂടി വസിച്ചിരുന്നു. പിന്നെ നീരാളികളും, മുതലകളും. പുഴയുടെ പാര്‍ശ്വത്തില്‍ ചുഴിയിലേക്ക്‌ ചാഞ്ഞ്‌ അകം വളഞ്ഞ്‌ മഞ്ഞ നിറത്തിലുളള പുഷ്‌പങ്ങളുളള ഒരു പൂമരമുണ്ടായിരുന്നു. ഇലകളേക്കാള്‍ കൂടുതല്‍ പുഷ്‌പങ്ങളായിരുന്നു ആ മരത്തില്‍. കാറ്റ്‌ വീശിയാല്‍ നിറയെ പൂക്കള്‍ ചുഴിയിലോട്ട്‌ വീഴുകയായി. പക്ഷെ പൂക്കള്‍ താഴോട്ടൊഴുകി പോകില്ല. ചുഴിയുടെ ചാക്രികതയില്‍ അവ വട്ടം കറങ്ങും. ഇളംതെന്നല്‍ ഭൂമികയില്‍ പുതിപുതിയ ജലചിത്രങ്ങള്‍ വരച്ചുകൊണ്ടേയിരുന്നു.

മിക്ക ആണ്ടിലും കെട്ടുംകുളമ്പില്‍ പെടുമരണങ്ങള്‍ സംഭവിച്ചിരുന്നു. അധികവും അവിടെ അവസാനിച്ചിരുന്നത്‌ ദൂരെദേശങ്ങളിള്‍ നിന്ന്‌ വരുന്ന വിരുന്നുകാരും, മീന്‍പിടുത്തക്കാരുമായിരുന്നു. നീന്തലറിഞ്ഞാല്‍ പോലും ചുഴിയില്‍ പെട്ടാല്‍ രക്ഷയില്ല. അത്തരം വേളകളില്‍ രക്ഷിക്കാന്‍ ശ്രമിച്ചവരേയും മരണം കവര്‍ന്നെടുത്തിട്ടേയുളളൂ.

ഒരിക്കല്‍ തലേന്നു തന്നെ വിവാഹവീട്ടിലെത്തിയ രണ്ട്‌ സഹോദരങ്ങള്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ചുഴിയില്‍ പെട്ടു. അതാണ്‌ ഞാന്‍ കണ്ട ആദ്യമൃതദേഹങ്ങള്‍. അന്ന്‌ എന്റെ ഗ്രാമം മുഴുവന്‍ കരഞ്ഞു.

പിന്നീടൊരിക്കല്‍ വേനല്‍ക്കാലത്ത്‌ ഒരു യുവതി മുങ്ങിമരിച്ചു. അന്ന്‌ വീട്ടിലും പലയിടത്തും പലരും അടക്കം പറഞ്ഞിരുന്നു.
അവര്‍ സുന്ദരിയെത്രെ! പിന്നെ....!

ഞാന്‍ പുഴയോരത്ത്‌ ചെന്നപ്പോള്‍ ഗ്രാമത്തിലെ സകലപുരുഷന്‍മാരുമവിടെയെത്തിയിരുന്നു. പോസ്‌റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ പാകത്തില്‍ മണലില്‍ നെടുനീളത്തില്‍ വിരിച്ച പുല്‍പ്പായയില്‍ അങ്ങുമിങ്ങുമെത്താത്ത ഒരു തുണികൊണ്ട്‌ മൂടിപുതച്ചു കിടത്തിയിരിക്കുന്നു മൃതസുന്ദരിയെ. അപ്പോള്‍ മാരുതന്‍ ചുഴിയില്‍ മരണത്തിന്റെ സിമ്പലുളള ഒരു ജലചിത്രം വരച്ചു.

ഒരുവേള ഞാന്‍ നോക്കിനില്‌ക്കെ അവരുടെ പുതപ്പ്‌ ദൂരേക്ക്‌ പറന്നു പോയി. അവര്‍ പരിപൂര്‍ണ്ണ നഗ്നയായിരുന്നു! നഗ്നത ജഢത്തെ ഒന്നുകൂടി ഭീകരമാക്കുന്നു! വികൃതമാക്കുന്നു!!

7 comments:

sudha said...

Pradeep,rachanakal nannavunnundu;ente abhinandanangal!ningalude naattile shtreekalude onnara udukkunna seelatheppatti ezhuthamo?athoru visesha vasthramaayi thonni.....

Umesh Pilicode said...

കൊള്ളാം മാഷെ

keraladasanunni said...

പ്രദീപ്,
മൃതദേഹം പോലും മനുഷ്യന്ന് ഒരു കാഴ്ച വസ്തുവാണ്. തീവണ്ടി തട്ടി ആരെങ്കിലും
മരിച്ചുവെന്നറിഞ്ഞാല്‍ ഉറുമ്പിന്‍ കൂട്ടം പോലെ നിരയായി ആളുകള്‍ ചെല്ലുന്നത് കാണാം. നല്ല
രചന.

ശ്രീ said...

വായിയ്ക്കുന്നുണ്ട്

ദിവാരേട്ടN said...

നന്നായിട്ടുണ്ട്. ആശംസകള്‍ !!

febinjohn said...

kollam pradeep... keep writing...

Jishad Cronic said...

ആശംസകൾ...