Monday, July 19, 2010

നഷ്ടബാല്യം-8


യാത്ര

പുഴയിലൂടെയാണ്‌ ഞങ്ങളുടെ യാത്ര. കുംഭമാസമായതിനാല്‍ കലശം കഴിച്ച്‌ തീര്‍ത്ഥം തളിച്ച യജ്ഞഭൂമിയിലെന്നപ്പോലെ വെളളം അങ്ങിങ്ങ്‌.

അച്ഛന്‍ വളരെ മുന്നിലായിരുന്നു. ഒരു നിശ്ചിതദൂരം പാലിച്ചെന്നോണം ഞാനും അനിയനും പിന്നില്‍. ദൂരം ചിലപ്പോള്‍ പരിധി വിട്ട്‌ അകന്നു പോയാല്‍ അച്ഛന്‍ ഞങ്ങളെ ഭര്‍ത്സിക്കും. അപ്പോള്‍ ഞങ്ങളോടി ഒപ്പമെത്തും.

അച്ഛനറിയാതെ ഒളിഞ്ഞുനിന്നും, പിന്നില്‍നിന്നും അച്ഛനെ നോക്കി രസിക്കുകയെന്നത്‌ എന്റെ ഒരു വിനോദമായിരുന്നു. എന്റെ അച്ഛന്‍ സുന്ദരനാണ്‌. ഒത്ത ഉയരവും, ദേഹവും. മുകളിലേക്ക്‌ ചീകിവെക്കുന്ന തലമുടി നല്ല വഴക്കമുളള കറുകറുത്ത മുടിയാണ്‌. എന്റെത്‌ പോലെ കോലന്‍മുടിയല്ല. അച്ഛന്‌ വെളളിത്തിരയിലെ ഒരു സിനിമാനടനുമായ്‌ മുഖസാദൃശ്യമുണ്ട്‌. അച്ഛനെപ്പോലെയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍....! മനസ്സിലെ നിഗൂഢമായ മോഹം അതായിരുന്നു.

പുഴ കടന്നാല്‍ മറ്റൊരു ഗ്രാമമായി. അവിടെ ചെറിയൊരു അങ്ങാടിയുണ്ട്‌. ബീഫുകറി മണക്കുന്ന ചെറിയ ഹോട്ടലിനരുകിലെത്തുമ്പോള്‍ അച്ഛന്റെ പതിവുളള ഒരു ചോദ്യമുണ്ട്‌.

" ചായ കുടിക്കണോ "

ഉവ്വെന്ന്‌ പറയാന്‍ ജാള്യതയും, ഭയവുമാണ്‌. അങ്ങനെ പറഞ്ഞിട്ടില്ല.

" കുടിക്കെണങ്കി കുടിക്കാ "

അങ്ങുമിങ്ങും തൊടാതെയുളള ഒരുത്തരം. അതും ഞാനാണ്‌ പറയുക. അനിയനൊന്നും മിണ്ടില്ല. അച്ഛന്‍ പൊറോട്ടയും ബീഫും ഞങ്ങള്‍ക്ക്‌ വാങ്ങി തരും. പിന്നെ അദ്ദേഹം കുറച്ചപ്പുറമുളള ചാരായഷാപ്പിലേക്കു പോകും. അച്ഛന്‍ വരുന്നതിനു മുമ്പ്‌ കൊതിയോടെ, ധൃതിയില്‍ ഞങ്ങളത്‌ തിന്ന്‌ തീര്‍ത്ത്‌ ' ഒന്നുമറിയില്ല രാമനാരായണ ' എന്ന മട്ടില്‍ നില്‌ക്കും. അച്ഛന്‍ മടങ്ങി വരുമ്പോള്‍ സ്വതേ കലങ്ങിയ ആ കണ്ണുകള്‍ ഒന്നുകൂടി ചുവന്നിട്ടുണ്ടാകും. അവിടെനിന്നും ബസ്സ്‌ കയറി കുറേ യാത്ര ചെയ്‌തു വേണം ഞങ്ങള്‍ക്ക്‌ ലക്ഷ്യസ്ഥാനത്തെത്താന്‍. അവിടം അച്ഛന്‍ ജനിച്ചു വളര്‍ന്ന ഗ്രാമമാണ്‌. പ്രസിദ്ധ കളരിയാശാന്‍ കുമാരന്‍ഗുരുക്കളുടെ അടുത്തേക്ക്‌ കളരി പഠിപ്പിക്കാനാണ്‌ ഞങ്ങളെ കൊണ്ടുപോകുന്നത്‌. കളരിയുടെ അടുത്തെത്തുമ്പോള്‍ പതിവുപോലെ എന്റെ കൈകാലുകള്‍ വിറയ്‌ക്കാന്‍ തുടങ്ങും. ഉത്‌ക്കടമായൊരു ഭീതി ഗ്രസിക്കുകയും ചെയ്യും.

ആഴ്‌ചയില്‍ രണ്ടു ദിവസമായിരുന്നു ഞങ്ങളുടെ പഠനം. ബാക്കി ദിവസങ്ങളില്‍ വീട്ടില്‍ പരശീലനം. അതിനു വേണ്ടി അച്ഛന്‍ കുറ്റിക്കാട്‌ വെട്ടിതെളിച്ച്‌ മണല്‌ വിതറി ഒരു കളരിയുണ്ടാക്കി തന്നു.

ഗുരുക്കളുടെ വീട്ടില്‍ ഞങ്ങളുടെ കൂടെ തൊടുക്കാന്‍ നില്‌ക്കാറ്‌ അദ്ദേഹത്തിന്റെ മകന്‍ രഘുവാണ്‌. രോഗിയായ ഗുരുക്കള്‍ ചുവടുകള്‍ പറഞ്ഞുതരുകയേയുളളൂ. പ്രയോഗിച്ച്‌ കാണിച്ചുതരുന്നത്‌ രഘുവും അപൂര്‍വ്വമായ്‌ ഗുരുപത്‌നിയുമായിരുന്നു.

ചുവടൊന്ന്‌ പിഴച്ചാല്‍ ഗ്രഹിക്കാന്‍ പ്രയാസപ്പെട്ടാല്‍ അച്ഛന്‍ ഭീഷണമുഖത്തോടെ എന്നെ(എന്നെമാത്രം) ഒന്നുനോക്കും. സര്‍ക്കസ്സുകൂടാരത്തിലെ മൃഗങ്ങളുടെ നിസ്സാഹായതയായിരുന്നു ഞങ്ങള്‍ക്ക്‌.

" ഇനിയുളള കാലത്ത്‌ ജീവിച്ചു പോകാന്‍ ഇതുകൊണ്ടക്കയേ പറ്റൂ. പഴേ കാലംന്ന്വല്ലപ്പോള്‍..."

ഈ പല്ലവി അച്ഛന്‍ പലരോടും പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. ഞങ്ങളെ ആരേയും വെല്ലുന്ന മികച്ച പോരാളികളാക്കുക. അതായിരുന്നു അച്ഛന്റെ ലക്ഷ്യം.

മടങ്ങുമ്പോള്‍ പുഴക്കരുകിലുളള അങ്ങാടിയിലെത്തിയാല്‍ അച്ഛന്‍ വീണ്ടും ചാരായഷാപ്പിലേക്കു പോകും. അപ്പോള്‍ സന്ധ്യ കഴിഞ്ഞ്‌ ഇരുട്ടി തുടങ്ങിയിരിക്കും. അച്ഛന്റെ കൂടെ ജോലി ചെയ്‌തിരുന്ന കൂട്ടുകാര്‍ പലരും അപ്പോള്‍ അങ്ങാടിയിലുണ്ടാകും. അച്ഛന്റെ സാന്നിധ്യത്തില്‍ അവര്‍ ഞങ്ങളോട്‌ സ്‌നഹവാല്‍സല്യങ്ങള്‍ നടത്തും. പുഴുങ്ങിയ മുട്ടയും, കടല വറുത്തതുമൊക്കെ വാങ്ങിതരും.

പക്ഷെ അച്ഛന്‍ പോയാല്‍ അവരില്‍ ചിലരുടെ മുഖം മാറും. അവര്‍ ചില അശ്ലീലചുവയുളള ചോദ്യങ്ങള്‍ ചോദിക്കും.

" രാത്രി അച്ഛന്റെയെും, അമ്മയുടെയുമടുത്താണോ കിടക്കാറ്‌?"

" അവര്‍ കാണിക്കുന്നത്‌ കാണാറുണ്ടോ?"

" അച്ഛനീ പോക്ക്‌ പോയാല്‍ അമ്മേടെ കാര്യം പോക്കാ..."

ചിലപ്പോഴവര്‍ ഞങ്ങളുടെ കവിളുകളില്‍ തലോടുകയും, അസ്ഥാനങ്ങളില്‍ കൈവെച്ച്‌ ഇക്കിളിപെടുത്താനും ശ്രമിക്കും. അച്ഛന്‍ മടങ്ങിവന്നാല്‍ പെട്ടന്നവര്‍ പൂര്‍വ്വാവസ്ഥ കൈവരിക്കുകയും സ്‌നേഹപ്രകടനങ്ങള്‍ തുടരുകയും ചെയ്യും.

എന്തുകൊണ്ടോ ഞാനോ, അനിയനോ ഒരിക്കലും ഇക്കാര്യം അച്ഛനോടോ, അമ്മയോടോ പറയുകയുണ്ടായില്ല.

3 comments:

Thommy said...

വളരെ നന്നായിരിക്കുന്നു

വി.ആര്‍.രാജേഷ് said...
This comment has been removed by the author.
വി.ആര്‍.രാജേഷ് said...

njaanum ithu vazhi kadannu poyi...ishtappettu.