Thursday, July 8, 2010

നഷ്ടബാല്യം-7


കുളമ്പ്‌മനുഷ്യന്‍

അത്‌ ആരോ പടച്ചു വിട്ട ഒരു കല്‌പിതകഥയായിരുന്നിരിക്കാം. ഒരു കാലഘട്ടത്തില്‍ ശക്തിമത്തായ്‌ എന്റെ ഗ്രാമത്തില്‍ കുളമ്പുമനുഷ്യനെ കുറിച്ചുളള കഥ പ്രചരിക്കപ്പെട്ടിരുന്നു.

രുപം മനുഷ്യന്റെതുതന്നെ. പക്ഷെ കൈകാലുകളില്‍ വിരലുകള്‍ക്കും, പാദങ്ങള്‍ക്കും പകരം നാല്‌ക്കാലികളുടേതു പോലെ കുളമ്പ്‌. അതാണ്‌ കുളമ്പുമനുഷ്യന്‍! ഓര്‍ക്കുമ്പോഴെ ആരും ഭയചകിതരാകും.

കുളമ്പുമനുഷ്യനെ കണ്ടു എന്ന്‌ പറഞ്ഞ്‌ അനുഭവസ്ഥര്‍ പലരും രംഗത്തിറങ്ങി. അവര്‍ നിറം പിടിപ്പിച്ച കഥകള്‍ മെനയാന്‍ തുടങ്ങി. നേര്‍ത്ത ഭയവും ജിജ്ഞാസയും നമുക്കൊരു ആനന്ദം തരുമല്ലോ, അതായിരുന്നു കുളമ്പുമനുഷ്യന്‍ പ്രദാനം ചെയ്‌തിരുന്നത്‌.

്‌അക്കാലത്ത്‌ എന്റെ അച്ഛന്‌ ജോലി കഴിഞ്ഞ്‌ പുഴ കടന്ന്‌ കുറേ ദൂരം നടന്ന്‌ വേണമായിരുന്നു വീട്ടിലെത്താന്‍. നേരത്തെ വരണമെന്നും, രാത്രികാലങ്ങളില്‍ ആരെങ്കിലും പിന്നില്‍നിന്ന്‌ വിളിച്ചാല്‍ തിരിഞ്ഞുനോക്കരുതെന്നും അമ്മ ചട്ടം കെട്ടിതുടങ്ങി.

ഇന്നത്തെ പഞ്ചായത്തുറോഡുകളെല്ലാം അന്നിടവഴികളാണ്‌. ഇടവഴികളിലൂടെ നടക്കുമ്പോള്‍ സൂക്ഷിക്കണം. മുളമുളള്‌ കൊണ്ട്‌ കെട്ടിയിരുന്ന വേലികളില്‍ നിന്ന്‌ മുളള്‌ പൊഴിഞ്ഞു കിടക്കുന്നുണ്ടാകും. കാലില്‍ കടയോളം കയറി അരികറ്റു പോകുന്ന മുളള്‌ ഒരാളെ വേദനാജനകമായ്‌ ദിവസങ്ങളോളം കിടത്തും. കുട്ടികളുടെ അന്നത്തെ പ്രധാനരോഗം അതായിരുന്നു.

ഒരിക്കല്‍ ഇടവഴിയിലൂടെ യാത്ര ചെയ്‌തിരുന്ന ഒരു നമ്പൂതിരിക്ക്‌ വഴിമദ്ധ്യേ ഒരപരിചിതനെ കിട്ടി. കൂട്ടിനൊരാളായ്യല്ലോ എന്നാശ്വാസമായ്‌ നമ്പൂതിരിക്ക്‌. അവര്‍ പരിചയപ്പെട്ടു. സുഹൃത്തുകളായി. കഥകള്‍ പറഞ്ഞു. കൂട്ടത്തില്‍ നമ്പൂതിരി കുളമ്പുമനുഷ്യന്റെ പേടിപ്പെടുത്തുന്ന കഥയും പറഞ്ഞു. നമ്പൂതിരി ഭയാംഗമായ കുളമ്പിനെ വര്‍ണ്ണിച്ച്‌ ഫലിപ്പിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ അപരിചിതന്‍ നിന്നു. അയാള്‍ തന്റെ കാല്‍പാദങ്ങള്‍ നമ്പൂതിരിക്കു നേരെ നീട്ടി. എന്നിട്ടു ചോദിച്ചു-

" ഇതുപോലെയാണോ എന്ന്‌ നോക്ക്‌ "

അയാളുടെ കാലിലെ കുളമ്പുകള്‍ കണ്ട്‌ നമ്പൂതിരി നടുങ്ങി. അപ്പോള്‍ അപരിചിതന്‍ വികൃതമായ്‌ ചിരിച്ചു-

" ഹി...ഹി...ഹി..."

താനിത്രനേരവും സംസാരിച്ചത്‌ കുളമ്പുമനുഷ്യനോടാണെന്ന്‌ കണ്ട നമ്പൂതിരി നിലവിളിയോടെ അബോധത്തിലേക്ക്‌ കൂപ്പുകുത്തി.

രാത്രിയും, നട്ടുച്ചയും അക്കാലത്തൊരുപോലെയാണ്‌. നട്ടുച്ചക്ക്‌ പേടപ്പെടുത്തുന്ന ഒരു പ്രശാന്തതയാണ്‌. എല്ലാവരും അപ്പോഴൊന്ന്‌ മയങ്ങും.ഞാനപ്പോള്‍ പാടത്തിനക്കരെയുളള മുട്ടിക്കുടിയന്‍ മാവിന്റെ ചുവട്ടിലേക്കോടും. അവിടെ മാമ്പഴങ്ങള്‍ പൊഴിഞ്ഞുകിടക്കുന്നുണ്ടാവും. മുട്ടിക്കുടിയന്‍മാങ്ങ അന്നത്തെ എന്റെ ഫ്രൂട്ടിയാണ്‌.

ഒരുനാള്‍ മതിവരുവോളം മാമ്പഴച്ചാര്‍ കുടിച്ച്‌ ഞാന്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. അമ്മമ്മ പണ്ട്‌ തുണികള്‍ നെയ്‌തിരുന്ന ചര്‍ക്കയുടെ മരച്ചക്രം കമ്പുകൊണ്ടുരുട്ടിയാണ്‌ എന്റെ യാത്ര. കത്തിക്കാളുന്ന വെയില്‍. അതെന്റെ കാല്‍പാദങ്ങളെ പൊളളിക്കുന്നു. പെട്ടെന്ന്‌ എനിക്കൊരു തോന്നല്‍. ആരോ എന്റെ പിന്നിലുണ്ട്‌! ഞാന്‍ മരച്ചക്രത്തിന്റെ വേഗത കൂട്ടി. പിന്നില്‍ കുളമ്പടി ശബ്ദം! അതെന്നെ തൊട്ടുതൊട്ടില്ലാ എന്ന മട്ടില്‍. എന്റെ മരച്ചക്രം ബാലന്‍സ്‌ തെറ്റി മറ്റെവിടേക്കോ ഉരുണ്ടു പോയി. ഒരു രക്ഷകനെ പോലെ എന്റെ മനസ്സിലപ്പോള്‍ അച്ഛന്റെ രൂപം തെളിഞ്ഞു വന്നു. ' അച്ഛാ ' എന്ന നിലവിളിച്ച്‌ ഞാനതിദ്രുതം പാഞ്ഞു.

കൂട്ടംകൂടി മല്ലികച്ചെടികള്‍ പൂത്തുനിന്നിരുന്ന തറവാട്ടുമുറ്റത്തേക്ക്‌ കാലുകള്‍ തച്ചുകുത്തി ഞാന്‍ വീണപ്പോള്‍ ഏതോ ഉരഗം മാളം തുരന്ന നനഞ്ഞ മണ്ണിന്റെ ഗന്ധവും, തണുപ്പും ഞാനറിഞ്ഞു. മണ്ണിന്‌ സുഗന്ധമാണ്‌. കുളമ്പടിശബ്ദം അപ്പോള്‍ അച്ഛനെ ഭയന്ന്‌ മറ്റെവിടേക്കോ അകന്നു പോയിരുന്നു.

2 comments:

SreeDeviNair.ശ്രീരാഗം said...

പ്രദീപ്,
നല്ല കഥകള്‍...
ആശംസകള്‍..

ചേച്ചി

ajith said...

കഥയല്ലല്ലോ, ജീവിതമല്ലേ? പ്രദീപ്, ഈ വായിക്കുന്നത് നിങ്ങളുടെ അനുഭവം എന്ന നിലയിലാണ്. ഭാവനാസൃഷ്ടിയെന്ന് വരികില്‍...