Thursday, May 20, 2010

നഷ്ടബാല്യം-3


മോഹം

എന്റെ അച്ഛന്‍ ക്ഷിപ്രകോപിയായിരുന്നു. സ്വേച്ഛാധിപതിയായിരുന്നു. ഇതു രണ്ടും എന്റെ അച്ഛന്റെ
മാത്രമല്ല എല്ലാ അച്ഛന്‍മാരുടേയും, പുരുഷന്‍മാരുടേയും സ്വത്വമായിരിക്കുമെന്നാണ്‌ ഞാന്‍ ധരിച്ചുവച്ചിരുന്നത്‌.

മറിച്ച്‌ ചിന്തിക്കാന്‍, അനുഭവവേദ്യമാകാന്‍ എനിക്ക്‌ ഏട്ടനോ, ഇളയച്ഛ-വലിയച്ഛന്‍മാരോ, അമ്മാവനോ ഒന്നും തന്നെയില്ലായിരുന്നു. അച്ഛനാണെല്ലാം. അച്ഛന്റെ പ്രീതിക്കും ഔദാര്യത്തിനും വേണ്ടി എന്തും ചെയ്യാന്‍ ഞാനൊരുക്കമായിരുന്നു.

അച്ഛന്‍ എന്നെ വിളിച്ചിരുന്ന ഇരട്ടപേരുകള്‍ പട്ടി, നായ, ചെട്ടി ഇത്യാദി പദങ്ങളൊക്കെയായിരന്നു. നിസ്സാരക്കാര്യങ്ങള്‍ക്കുപോലും അദ്ദഹമെന്നെ ക്രൂരമായ്‌
ശിക്‌ഷിക്കും.പൊക്കിള്‍ കശക്കലും, ചെവിതിരുമ്പലുമായിരുന്നു പ്രധാനശിക്ഷായിനങ്ങള്‍. മുഖമടച്ച്‌ ചെപ്പക്കടിക്കലും, പുളിവാറല്‍ കൊണ്ടുളള പ്രയോഗങ്ങളുമൊക്കെ താരതമ്യനെ ഗൗരവമായ കാര്യങ്ങള്‍ക്കുളളതാണ്‌


എന്നോടെന്നപോലെ തന്നെയാണ്‌ അനിയനോടും അദ്ദഹം പെരുമാറിയിരുന്നത്‌.എങ്കിലും ഇളയ കുട്ടി എന്നതുകൊണ്ടോ ഓമനത്വമുളള കുഞ്ഞ്‌ എന്നതുകൊണ്ടോ കുറഞ്ഞൊരു ആനുകൂല്യം അവന്‌ കിട്ടിയിരുന്നു എന്ന്‌ വേണം കരുതാന്‍. ' തന്തക്ക്‌ പിറക്കാത്തവന്‍ ' എന്ന സ്ഥിരം അസഭ്യം എനിക്കുമാത്രമുളളതാണ്‌. അതുപോലെ ഞാന്‍ ഷര്‍ട്ടൂരിയാല്‍ തെളിഞ്ഞു കാണുന്ന എല്ലിന്‍കൂട്‌ കാണുമ്പോള്‍ അക്കാലത്ത്‌ ആസ്‌തമ വന്ന്‌ മരിക്കാറായ ഒരു പപ്പടചെട്ട്യാരോടെന്നെ ഉപമിക്കുമായിരുന്നു. ' ചെട്ടി 'എന്നെന്നെ വിളിക്കാനുളള പ്രധാനചോദന അങ്ങനെയുണ്ടായതായിരിക്കും.

വൈകിട്ട്‌ എന്നും അച്ഛനോടൊപ്പമാണ്‌ ഞങ്ങള്‍ ഭക്ഷണം കഴിക്കുക. ഒരു വിധം ബലമായ്‌ തന്നെയാണ്‌ അമ്മ ഞങ്ങളെ അദ്ദഹത്തോടൊപ്പമിരുത്തിയിരുന്നത്‌. ഒരുപക്ഷെ അച്ഛന്‍ നിര്‍ബന്ധിച്ചിരിക്കാം. അച്ഛന്‌ തൊട്ടരുകിലിരിക്കാന്‍ എനിക്ക്‌ മടിയായിരുന്നു. അച്ഛന്‍, അനിയന്‍ പിന്നെ ഞാന്‍ എന്നിങ്ങനെയായിരുന്നു ഇരുപ്പ്‌. ഞാന്‍ ഭക്ഷണം ആര്‍ത്തി പിടിച്ചും, ആസ്വദിച്ചും കഴിക്കുന്നത്‌ അദ്ദേഹത്തിനിഷ്ടമല്ലായിരുന്നു. വറുത്ത മീനും മറ്റും കൊതിയോടെ ചവക്കുമ്പോള്‍ എന്റെ വായില്‍ നിന്നും ' കറുമുറ' ശബ്ദം ഉണ്ടായിരുന്നു. അച്ഛനപ്പോള്‍ വെറുപ്പോടെ ഊണ്‌ കഴിക്കുന്നത്‌ നിര്‍ത്തി എന്നെ നോക്കും. പിന്നെ ജുഗുപ്‌സാവഹമായ ആ തോണ്ടല്‍. അതോടെ എന്റെ കൊതിശബ്ദം നില്‌ക്കും. പിന്നീട്‌ ഭക്ഷണം കഴിക്കുമ്പോള്‍ ശബ്ദമുണ്ടകാതിരിക്കാനും ,ആഹാരത്തിനോട്‌ ഒരു താല്‌പര്യവുമില്ലായെന്ന്‌ തോന്നുമാറ്‌ നിര്‍വ്വികാരത പ്രകടിപ്പിക്കാനും ,ജാഗരൂകനാകാനും എന്നന്നേക്കും ഞാന്‍ പഠിച്ചു.

എന്റെ രൂപത്തിന്റെ അസ്വാഭാവികതയേയും, അസുന്ദരതയേയും കുറിച്ച്‌ വളരെ കുട്ടിയായിരിക്കുമ്പോഴെ ഞാന്‍ ബോധാവാനായിരുന്നു. എന്നെ അത്‌ മനസ്സിലാക്കി തന്നത്‌ അച്ഛന്‍ തന്നെയായിരുന്നു.

അന്ന്‌ എന്റെ രൂപത്തിന്റെ ഏറ്റവും വലിയ വൈകല്യം എന്റെ ഉയരമായിരുന്നു. ഒരു കുട്ടിക്കുണ്ടായിരിക്കുന്നതിലും എത്രയോ അധികമായിരുന്നു അത്‌. കൈകാലുകള്‍ ശോഷിച്ച്‌ ഒരു നിത്യരോഗിയെപോലെ തോന്നിച്ചു. കവിളുകള്‍ ഒട്ടി ഉണ്ടക്കണ്ണുകള്‍ കൂടിയായപ്പോള്‍ യാതൊരുവിധ ആകര്‍ഷണവുമില്ലാതെ എന്റെ അസുഭഗത പൂര്‍ണ്ണമായി.

കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്റെ രൂപക്കേട്‌ കണ്ട്‌ എനിക്ക്‌ തന്നെ വെറുപ്പ്‌ തോന്നിയിരുന്നു. അപ്പോള്‍ പിന്നെ മറ്റുളളവരുടെ മനോഭാവത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

" എന്താ നായരെ നിങ്ങടെ മോന്‍ ഇങ്ങനെ?"
" ഇവന്‍ നിങ്ങടെ കുട്ടി തന്നെയോ!"

തുടങ്ങിയ പല്ലവികള്‍ എന്റെ സമക്ഷം അച്ഛനോട്‌ പലരും ചോദിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.

ഇതിനെല്ലാം നേര്‍ വിപരീതമായിരുന്നു അനിയന്‍. അവനെ കണ്ടാല്‍ എല്ലാവരും ഓമനിച്ചു പറയും.

" ഇത്‌ അച്ഛന്റെ മുറിച്ച മുറി. ഇങ്ങനേം കിട്ട്വാ കുട്ടോ്യള്‍ക്ക്‌..."

അതുകൊണ്ടുതന്നെ അക്കാലത്തെ എന്റെയൊരു അത്യാഗ്രഹം ഞാന്‍ അച്ഛനെപോലുണ്ട്‌ എന്ന്‌ മറ്റുളളവര്‍ പറഞ്ഞുകേള്‍ക്കലായിരുന്നു. സഫലമാകാത്ത എന്റെയൊരു വ്യാമോഹം.

എന്റെ രൂപത്തിനും , ഭാവത്തിനും ഒരിക്കലും ചേരാത്ത ഒരു ഓമനപേരായിരുന്നു അമ്മ എനിക്കിട്ടത്‌. അതുകൊണ്ടു തന്നെ അച്ഛന്‍ അരുമയോടെയോ, വാല്‍സല്യത്തോടെയോ അല്ലെങ്കിലും എന്നെ ഒരിക്കലും പേര്‌ വിളിച്ചില്ല . ഒരിക്കലെങ്കിലും അച്ഛനില്‍ നിന്നങ്ങനെ ഒരു വിളി കേള്‍ക്കണേ എന്നത്‌ തീവ്രമോഹം തന്നെയായിരുന്നു. അതൊരിക്കലും അതിമോഹമല്ലല്ലോ- അര്‍ഹിക്കുന്ന അവകാശം തന്നെയല്ലേ. പക്ഷേ ഒരിക്കലും അതുണ്ടായില്ല എന്നതാണ്‌ സത്യം.

6 comments:

അമ്മുക്കുട്ടി said...

വായിച്ചു.. വിഷമം തോന്നി.. ഒരു സംശയം.. ഇതൊക്കെ എഴുതിയാല്‍ വീണ്ടും വീണ്ടും ഓര്‍ത്തു വിഷമം വരില്ലേ??

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

ജന്മനാ അസ്വസ്ഥനാണ്‌

ശ്രീ said...

വായിയ്ക്കുന്നുണ്ട്

വി.ആര്‍.രാജേഷ് said...

ഞാനും എന്റെ ഗതാകാലത്തേക്ക് ഊളിയിടുന്നു.........വളരെ നല്ല വിവരണം....

Muralee Mukundan , ബിലാത്തിപട്ടണം said...

ക്ഷിപ്രകോപിയും സ്വേച്ഛാധിപതിയുമായിരുന്ന അച്ഛൻ..!

ajith said...

I come to know you better