Saturday, July 18, 2009

നര്‍മ്മകഥകള്‍-2

ആലിളാപ്പ
ആലിളാപ്പ നാല്‌പ്പത്‌ കഴിഞ്ഞ ഒരു മധ്യവയസ്‌കനാണ്‌. സ്വന്തത്തില്‍പെട്ടവരും അല്ലാത്തവരും പ്രായത്തില്‍ കൂടിയവരും കുറഞ്ഞവരുമായ എല്ലാവരും അദ്ദേഹത്തെ ആലിളാപ്പ എന്നാണ്‌ വിളിച്ചിരുന്നത്‌.

ആലിളാപ്പയ്‌ക്ക്‌ പ്രത്യേകിച്ചൊരു തൊഴിലില്ല. എന്നാല്‍ ഒരുവിധമെല്ലാതൊഴിലും അറിയുംതാനും. മരംവെട്ട്‌, ചെത്തിത്തേപ്പ്‌, കല്‍പ്പടവ്‌, വിറകുവെട്ട്‌, മണ്ണുകിള തുടങ്ങി ഈ ദുനിയാവിലുള്ള സകല പണികളും തനിക്കറിയാമെന്ന മട്ടിലാണ്‌ മൂപ്പരുടെ നടപ്പ്‌.

നാല്‌പ്പത്‌ കഴിഞ്ഞപ്പോള്‍ സ്വയം റിട്ടയര്‍മെന്റ്‌ പ്രഖ്യാപിച്ച്‌ ഉപദേശവും മേല്‍നോട്ടവും മാത്രം നടത്തി കാലംകഴിക്കുകയാണ്‌ ആലിളാപ്പ. ആലിളാപ്പയുടെ ഉപദേശം കേട്ട്‌ പടുകുഴിയിലും ഊരാക്കുടുക്കിലുംപെട്ട്‌ ഗ്രാമവാസികള്‍ നട്ടംതിരിയുന്ന കാലം. ഒരു ദിവസം മൂളിപ്പാട്ടൊക്കെ പാടി ആരെയാണിന്ന്‌ ഉപദേശിച്ച്‌ കുളംതോണ്ടാന്‍ കിട്ടുക എന്ന തക്കംനോക്കി ആലിളാപ്പ പുറത്തേക്കിറങ്ങി. അപ്പോള്‍ പാല്‍ക്കാരി ദാക്ഷായണിയമ്മ താന്‍ പുതുതായി വാങ്ങിയ മുഴുവനായും മെരുങ്ങാത്ത കൊമ്പിപ്പശുവിനെ കുറ്റിയില്‍ തളയ്‌ക്കാന്‍ ശ്രമിക്കുകയാണ്‌. ഒരു കൈ സഹായിച്ച്‌ പശുവിനെ തളച്ച്‌ പശുവിന്റെ ഒരു തൊഴിയും വാങ്ങി ദാക്ഷായണിയമ്മയോട്‌ രണ്ട്‌ പഞ്ചാരവാക്കൊക്കെ പറഞ്ഞ്‌ ആലിളാപ്പ മുന്നോട്ട്‌.

അപ്പോഴാണ്‌ നാട്ടിലെ പ്രധാന മരംവെട്ടുകാരനായ കഷണ്ടി ബാലനും ശിങ്കിടി ബേബിച്ചനും പിന്നെ കുറേ മല്ലന്മാരുംകൂടി അനാദികാലത്തോളം പഴക്കമുള്ള വലിയൊരു തെങ്ങ്‌ വെട്ടിത്തള്ളിയിടാന്‍ ശ്രമിക്കുന്നത്‌ ആലിളാപ്പ കാണുന്നത്‌.

വളഞ്ഞുപുളഞ്ഞ തെങ്ങ്‌ ഒത്ത ഉയരത്തിലാണ്‌. ഒരുവശത്തുകൂടി ത്രീഫെയ്‌സ്‌ ഇലക്ട്രിക്‌ ലൈന്‍ പോകുന്നു. മറ്റുഭാഗത്ത്‌ വീടുകളുണ്ട്‌. മരം ചായിക്കാന്‍ ചെറിയൊരു വിടവേ ബാക്കിയുള്ളൂ. ലേശം പിഴച്ചാല്‍ ആകെ ഗുലുമാലാകും. തെങ്ങ്‌ പാതി വെട്ടിനിര്‍ത്തിയിരിക്കുകയാണ്‌ ശ്രമക്കാരെല്ലാം. കയറ്‌ പിടിക്കാന്‍ ആര്‍ക്കും ധൈര്യമില്ല.

ആലിളാപ്പ അടുത്തെത്തിയപ്പോള്‍ ഒരു പരിഹാരം പറയും എന്നെല്ലാവരും കരുതി. ചുറ്റും വീക്ഷിച്ച്‌ കാര്യസ്ഥിതി ബോധ്യപ്പെട്ട്‌ ലേശം പരിഹാസത്തോടെ ആലിളാപ്പ ചോദിച്ചു - "കയറ്‌ പിടിക്കാന്‍ ആര്‍ക്കും ധൈര്യംല്ല്യാ അല്ലേ?"

ശിങ്കിടി ബേബിച്ചന്‍ പറഞ്ഞു- "ചെറിയൊരു പഴുതേയുള്ളൂ. പിഴച്ചാല്‍....."

രക്ഷകനെപോലെ അപ്പോള്‍ ആലിളാപ്പ മൊഴിഞ്ഞു-"ആരും പേടിക്കേണ്ട. കയറ്‌ ഞാന്‍ പിടിക്കാം. നിങ്ങള്‍ വെട്ടി തെങ്ങ്‌ തള്ളുക"

കഷണ്ടിബാലന്‍ പറഞ്ഞു-"വേണ്ട, ബുദ്ധിമുട്ടാണ്‌. ഞങ്ങള്‍ ലൈന്‍മാനെ കൊണ്ടുവന്ന്‌ കമ്പി അഴിച്ചാലോ എന്ന്‌ ആലോചിക്കുകയാണ്‌"

ആലിളാപ്പക്ക്‌ വലിയ അപമാനപ്പോയി കഷണ്ടിക്കാരന്റെ വാക്കുകള്‍. തന്റെ അനുഭവപരിചയം സ്ഥാപിക്കാന്‍ യത്‌നിച്ചുകൊണ്ട്‌ ആലിളാപ്പ കൃത്രിമ ഗൗരവത്തില്‍ പറഞ്ഞു- "ബാലാ ഞാന്‍ മരം വെട്ടാന്‍ തുടങ്ങുന്ന കാലത്ത്‌ നീ അമ്മയുടെ അമ്മിഞ്ഞപ്പാല്‌ കുടിക്കുകയാണ്‌. അതുകൊണ്ട്‌ പറയുന്നത്‌ കേള്‍ക്ക്‌. നീ മരം വെട്ട്‌"

ഒടുവില്‍ മനസ്സില്ലാമനസ്സോടെ ബാലന്‍ തയ്യാറായി. ആലിളാപ്പയുടെ വീരകൃത്യം കാണാന്‍ ചെറിയൊരാള്‍ക്കൂട്ടം രൂപപ്പെട്ടു.

ആലിളാപ്പ കയര്‍ സ്വന്തം അരയില്‍ചുറ്റി ഒരു കളരിയഭ്യാസിയെപ്പോലെ എടുപ്പോടെ നിന്നു. ബാലനും കൂട്ടരും പാതിയിലേറെ വെട്ടിയ മരം തള്ളുന്നതിനുമുമ്പ്‌ ഒരിക്കല്‍കൂടി മൗനത്തിന്റെ ഭാഷയില്‍ ആലിളാപ്പയോട്‌ ചോദിച്ചു-"വേണോ വേണ്ടയോ?" അതേഭാഷയില്‍ തന്നെ ആലിളാപ്പ അതിന്‌ മറുപടിയും പറഞ്ഞു- "വേണം"

ബാലന്‍ മരം തള്ളി. പക്ഷെ ആലിളാപ്പയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട്‌ എതിര്‍പാര്‍ശ്വത്തിലേക്കാണ്‌ മരം ചാഞ്ഞത്‌. അരികിലുള്ള വീടിന്റെ മേല്‍ക്കൂരയെ തകര്‍ത്തുകൊണ്ട്‌ മരം വീണു. കയര്‍ അരയില്‍ ചുറ്റിയതുകാരണം മരത്തിന്റെ വേഗതയില്‍ അനാദികാലത്തോളം പഴക്കമുള്ള തെങ്ങിന്റെ ഉയരത്തില്‍ ആലിളാപ്പ ആകാശത്തേക്കുയര്‍ന്നു. ആലിളാപ്പ ആകാശത്തുകൂടി പറപറക്കുന്നത്‌ കണ്‍കുളിര്‍ക്കെ ജനം കണ്ടു. പിന്നെ മൂക്കുകുത്തി താഴോട്ടുവീഴുന്നതും കണ്ടു. ആലിളാപ്പക്ക്‌ ബോധം തെളിയാന്‍ ദിവസങ്ങളെടുത്തു. കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാന്‍ വര്‍ഷങ്ങളോളമെടുത്തു. ഇന്നാരെയും ഉപദേശിക്കാറില്ല ആലിളാപ്പ. സാഹസങ്ങള്‍ക്ക്‌ മുതിരാറുമില്ല. അനുഭവം ഗുരു!

6 comments:

ചീങ്ങണ്ണി സുഗു said...

:) കൊള്ളാം കലക്കി

ഫസല്‍ ബിനാലി.. said...

ആലിളാപ്പ.

OAB/ഒഎബി said...

നല്ല കാലത്ത് പുലിളാപ്പ
തളർന്നപ്പോൾ എലിളാപ്പ.
നല്ല ആലിളാപ്പ.

വരവൂരാൻ said...

ലൈൻ ഒന്നു മാറിയല്ലോ എന്തായാലും നന്നായി.. രസകരമായി അവതരിപ്പിച്ചിരിക്കുന്നു

ശ്രീ said...

പാവം ആലിളാപ്പ

ആർപീയാർ | RPR said...

കൊള്ളാം..

പ്രദീപ്, പോസ്റ്റിടുമ്പോൾ ലേബലിൽ നർമം എന്ന് ഇട്ടിരുന്നേൽ ഇതു ചിന്തയിൽ അതേ കാറ്റഗറിയിൽ വന്നേനേ... വെറും ഒരു നിർദ്ദേശം മാത്രം ..