Sunday, July 26, 2009

നര്‍മ്മകഥകള്‍-3

എന്റെ സംഘട്ടനങ്ങള്‍
എനിക്കൊരു വ്യാമോഹമുണ്ടായിരുന്നു. സ്‌കൂളിലെ സൂപ്പര്‍ ചട്ടമ്പി ഞാനാകണമെന്ന്‌. നിലവില്‍ സ്‌കൂളിലെ സ്ഥാനം കുറുക്കന്‍ വാപ്പുവിനും, അരിമ്പാറ വാസുവിനുമാണ്‌. അവര്‍ ഹൈസ്‌കൂളുകാരാണ്‌. ഞാന്‍ യു.പി.യും എന്റെ ക്ലാസില്‍ ചട്ടമ്പിസ്ഥാനം ചൊറിയന്‍ കുഞ്ഞാപ്പുവിനും, വെള്ളാമ സുനിക്കുമാണ്‌. അവര്‍ക്ക്‌ എന്തൊരു പവറാണേ! ഹെഡ്‌മാസ്റ്ററെപ്പോലും പേടിയില്ല. അവര്‍ ഭാഗ്യജന്മങ്ങള്‍, വീരചട്ടമ്പികള്‍!

ചൊറിയന്‍ കുഞ്ഞാപ്പുവിനെ എല്ലാവര്‍ക്കും ഭയവും ആരാധനയുമാണ്‌. അദ്ദേഹത്തിന്‌ എഴുതാനുള്ള പേനയും പേപ്പറുമൊക്കെ ആരാധകരുടെ സംഭാവനയാണ്‌. എല്ലാ ഉത്തരക്കടലാസിലും അദ്ദേഹം പൂജ്യനായിരുന്നു. ചൊറിയന്‌ പതിവായി ഗൃഹപാഠം ചെയ്‌തുകൊടുക്കേണ്ടത്‌ എന്റെ കടമയായിരുന്നു. ആ നിലയ്‌ക്ക്‌ എനിക്ക്‌ ചൊറിയനില്‍ സ്വാധീനമുണ്ടായിരുന്നു. രണ്ടാം ഡിവിഷനിലെ ഹൈദ്രോസ്‌ ഭംഗിയുള്ള ബോള്‍പേന മോഷ്ടിച്ചപ്പോള്‍ അത്‌ തിരികെ വാങ്ങാന്‍ എനിക്ക്‌ വേണ്ടി സുധീരമായി പോരാടിയത്‌ ചൊറിയനായിരുന്നു. ചൊറിയനുമായുള്ള ആ സംഘട്ടനത്തിലാണ്‌ ഹൈദ്രോസിന്റെ മുന്‍വശത്തെ പല്ലടര്‍ന്നത്‌. പിന്നെ ഹൈദ്രോസ്‌ 'പല്‍പ്പൊട്ടന്‍ ഹൈദ്രോസാ'യി. (ഒരു രഹസ്യം. സത്യത്തില്‍ ഹൈദ്രോസിന്റെ പേന ഞാനാണ്‌ മോഷ്ടിച്ചത്‌. കള്ളി വെളിച്ചത്തായപ്പോള്‍ ഞാനത്‌ തിരിച്ചിട്ടു. ഞാനാരാ മോന്‍!)

ആഴ്‌ചയില്‍ ഒന്നോ രണ്ടോ വട്ടം ചൊറിയനുമായോ വെള്ളാമ സുനിയുമായോ ക്ലാസിലോ മറ്റ്‌ ഡിവിഷനുകളിലോ വെച്ചോ സംഘട്ടനമുണ്ടാകും. ചൊറിയന്റെ സംഘട്ടനം- അതൊരു കാണേണ്ട കാഴ്‌ച തന്നെ. ആദ്യം ശത്രുവിനെ അദ്ദേഹം സാധാരണഗതിയില്‍ നേരിടും. അതായത്‌ അടി, ഇടി, കടി, കുത്ത്‌, പിച്ചല്‍, ഞെക്കല്‍. ഇത്യാദി പ്രയോഗങ്ങളെ ശത്രു അതിജീവിക്കുന്നുവെങ്കില്‍ ചൊറിയന്‍ മനസ്സിലാക്കും. തന്റെ ഫേവറൈറ്റ്‌ ഐറ്റം പ്രയോഗിക്കാനുള്ള സമയമായിക്കഴിഞ്ഞു എന്ന്‌. അതിനായി ആദ്യം ചൊറിയനൊന്ന്‌ പിന്‍വാങ്ങും. പിന്നെ രണ്ട്‌ ബെഞ്ചുകള്‍ ഒന്ന്‌ ഒന്നിനുമീതെ അട്ടിയിടും. ഇതിന്‌ ചൊറിയനെ സഹായിക്കാന്‍ ഒരാരാധകവൃന്ദം എപ്പോഴും കൂടെയുണ്ടാകും. പിന്നീട്‌ ഹര്‍ഷാരവത്തോടെ ഗുരുവിനെ ധ്യാനിച്ച്‌ ചൊറിയന്‍ ശത്രുവിന്റെ മുകളിലേക്കൊരു ചാട്ടമാണ്‌. വീഴ്‌ചയില്‍തന്നെ ശത്രുവിന്റെ കണ്ണ്‌ രണ്ടും പൊത്തി വേഗത്തില്‍ വട്ടം കറക്കി നിലത്തേക്കെറിഞ്ഞ്‌ മുതുകിനൊരു ചവിട്ടും. അതെ, ശത്രുവിന്റെ കഥ കഴിഞ്ഞു. അപ്പോള്‍ ഞങ്ങള്‍ കരഘോഷം മുഴക്കും. ആര്‍ത്തുവിളിക്കും- "ചൊറിയന്‍ കീ ജയ്‌". പക്ഷെ ഇവിടെയും ശത്രു പരാജിതനായില്ലെങ്കിലോ! ഒരിക്കല്‍ അങ്ങനെയും സംഭവിച്ചു. മറ്റൊരു സ്‌കൂളില്‍നിന്ന്‌ പുതുതായി വന്ന ഒരു വരത്തന്‍ ഏഴാംക്ലാസില്‍ ചേര്‍ന്നു. ചൊറിയന്റെ തിളക്കത്തെക്കുറിച്ച്‌ അവനറിയില്ല. പുതുക്കമല്ലേ. പാവം. അവന്‍ ചൊറിയനുമായൊന്നുടക്കി. അത്‌ സംഘട്ടനത്തില്‍ കലാശിച്ചു. പക്ഷെ ഫേവറൈറ്റ്‌ ഐറ്റത്തില്‍ അവന്‍ കീഴടങ്ങിയില്ല. അപ്പോള്‍ ചൊറിയന്‍ ചെയ്‌തതെന്തെന്നോ! തന്റെ വലതുകൈത്തണ്ടയിലെ മൊരുമൊരുത്ത വട്ടച്ചൊറി ശത്രുവിന്റെ വായില്‍വെച്ച്‌ തേച്ചു. ഓക്കാനിച്ച്‌ ഓടാന്‍ ശ്രമിച്ച വരത്തനെ മൂക്കിനിടിച്ച്‌ ചൊറിയന്‍ വീഴ്‌ത്തി. പിന്നീട്‌ അവന്‍ ചൊറിയന്റെ മുഖ്യ അനുയായിത്തീര്‍ന്നു. ഒരിക്കല്‍ കൂടി. "ചൊറിയന്‍ കീ ജയ്‌"

ഈ സമയത്തുതന്നെ കുറുക്കന്‍ വാപ്പുവിനെയും പുതുതായി ഉദയം ചെയ്യുന്ന നക്ഷത്രങ്ങളുടെയും ആഗോളയുദ്ധങ്ങള്‍ അപ്പുറത്ത്‌ നടക്കുന്നുണ്ടായിരുന്നു. അതൊന്നും കാണാന്‍ പലപ്പോഴും എനിക്ക്‌ ഭാഗ്യമുണ്ടായില്ല. ഞാന്‍ കേവലമൊരു യു.പി. പക്ഷെ ധീരകഥകള്‍ കേട്ടറിഞ്ഞു. ചൊറിയന്‍ കുഞ്ഞാപ്പുവിന്റെ വകയിലെ ഒരു ബന്ധുവായിട്ട്‌ വരുമത്രെ കുറുക്കന്‍ വാപ്പു. ആ നിലയില്‍ ചൊറിയനും കുറുക്കനും തമ്മില്‍ സംസാരിക്കുന്നത്‌ ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്‌. അപ്പോഴൊക്കെ ഞാനവരെ ആദരപൂര്‍വ്വം നമിക്കും.

മനസ്സ്‌ മോഹിച്ചുതുടങ്ങി. അവരെപ്പോലെ ഒരു ചട്ടമ്പിയായിത്തീരാന്‍ എന്താണൊരുവഴി? ചട്ടമ്പിയായാല്‍ പലപല മെച്ചങ്ങളുണ്ട്‌. നല്ലവണ്ണം പഠിക്കേണ്ടതില്ല. ചക്കാത്തിന്‌ മറ്റുള്ളവരുടെ കയ്യില്‍നിന്ന്‌ മിഠായിയും ഐസ്‌ക്രീമുമടിക്കാം. പേപ്പര്‍, പേന, നെയിംസ്ലിപ്പ്‌ എല്ലാം മറ്റുള്ളവര്‍ തരും. പരിശുദ്ധമായ സ്‌നേഹവും ബഹുമാനവും വേറെ. പക്ഷെ ചട്ടമ്പിയാവാന്‍ എന്താണ്‌ വഴി! ഈ പറയുന്ന കക്ഷികളാരും ജന്മനാ ചട്ടമ്പികളായതല്ല. കഠിനാധ്വാനവും അര്‍പ്പണബോധവുണ്ടതിനു പിന്നില്‍. അപ്പോള്‍ ചട്ടമ്പിയാകണമെങ്കില്‍ ആരെയെങ്കിലും തോല്‍പ്പിച്ച്‌ പേരെടുത്തേ പറ്റൂ.

ഞാന്‍ തലപുകഞ്ഞാലോചിച്ചു. ആരെയാണ്‌ തോല്‍പ്പിക്കുക? അടിച്ചുതുടങ്ങിയാല്‍ ജയിച്ചേ പറ്റൂ. അല്ലെങ്കില്‍ ഉള്ള വിലയും പോകും. അങ്ങനെ എനിക്ക്‌ തല്ലിപ്പേരെടുക്കാന്‍ വേണ്ടി ഞാനൊരു ഇരയെ തെരഞ്ഞെടുത്തു. എന്റെ ക്ലാസിലെ എല്ലിച്ച്‌ ഏറ്റവും ദുര്‍ബലനായ അരുണ്‍ജിത്ത്‌.

അരുണ്‍ജിത്തിനെ തോല്‍പ്പിക്കാന്‍ എന്നെക്കൊണ്ടാവും എന്നെനിക്ക്‌ ഉറപ്പുണ്ടായിരുന്നു. പക്ഷെ വെറുതെ തല്ലിയാല്‍ പോര. അതിനൊരു കാരണം വേണം. തല്ല്‌ കാണാന്‍ ആളും വേണം. അങ്ങനെയിരിക്കെ അതാവരുന്നു ഒരവസരം. എന്റെ റിനോള്‍ഡ്‌സ്‌ പേന കാണാതാവുന്നു. ഞാന്‍ നേരെ പോയി അരുണ്‍ജിത്തിന്റെ ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സില്‍ തിരയുന്നു. തൊണ്ടി കയ്യോടെ പിടികൂടുന്നു. ഞങ്ങള്‍ തമ്മില്‍ വാക്‌ തര്‍ക്കമുണ്ടാകുന്നു. ഞാന്‍ ശ്രദ്ധിച്ചു. ക്ലാസിലിപ്പോള്‍ ചൊറിയനുള്‍പ്പെടെ എല്ലാവരുമുണ്ട്‌. ഞാനടി തുടങ്ങുന്നു. അടിയെന്നുവച്ചാല്‍ കിടിലന്‍ അടി. അടിയോടൊപ്പം "ടിഷ്യൂം, ടിഷ്യൂം" എന്ന പശ്ചാത്തല ശബ്ദവും ഞാനുണ്ടാക്കുന്നുണ്ട്‌. പക്ഷെ അരുണ്‍ജിത്ത്‌ വേഗം കീഴടങ്ങി. അവന്‍ ഓഫീസ്‌ മുറിയുടെ അരികിലേക്ക്‌ പലായനം ചെയ്‌തു. പെണ്‍പക്ഷത്തുനിന്നും ഒരു കൂട്ടച്ചിരി മുഴങ്ങി. ഞാന്‍ ഗംഭീരഭാവത്തോടെ തറയില്‍നിന്നെഴുന്നേറ്റു. പക്ഷെ പ്രതീക്ഷിച്ചപോലെ കരഘോഷമുണ്ടായില്ല. ആരുടെയും അഭിനന്ദനവും കിട്ടിയില്ല. എങ്കിലും ഞാനൊരാളെ ജയിക്കുന്നതിന്‌ എല്ലാവരും സാക്ഷിയായിരിക്കുന്നു. പക്ഷെ ഇങ്ങനെ ഒരു സംഭവമേ ഉണ്ടാകാത്തതുപോലെ ചൊറിയന്റെ ഭാവം. ഒരു തല്ല്‌ ജയിച്ചിട്ടും എനിക്കൊരു വെയിറ്റ്‌ കിട്ടുന്നില്ല. അതാണിപ്പോഴത്തെ പ്രശ്‌നം. അതിന്റെ കാരണം എനിക്ക്‌ മനസ്സിലായി. എന്റെ എതിരാളി വളരെ വളരെ ദുര്‍ബലനായിരുന്നു.

ഇക്കുറി ഞാനൊരു പടികൂടി കടന്നുചിന്തിച്ചു. ശക്തനായ ഒരു എതിരാളിയെ വേണം ഇനി തറ പറ്റിക്കാന്‍. എങ്കിലേ പരക്കെ അംഗീകരിക്കപ്പെടൂ. ആരാകണം അയാള്‍? ഒന്നു ജയിച്ച ആത്മവിശ്വാസം ഇപ്പോഴുണ്ട്‌. എന്റെ ഉള്ളില്‍ സിനിമയിലെ സംഘട്ടന പശ്ചാത്തല വാദ്യത്തോടെ ഒരുരൂപം തെളിഞ്ഞുവന്നു- വെള്ളാമ സുനി. അവനെ ജയിച്ചാല്‍ ഞാനൊരു ചട്ടമ്പിയായതുതന്നെ. പലയങ്കത്തിലും വെള്ളാമ ജയിച്ചിട്ടുണ്ട്‌. ചിലതിലെല്ലാം തോറ്റിട്ടുമുണ്ട്‌. ഈ അവസാനം നടന്ന മൂന്നങ്കത്തിലും വെള്ളാമ തുടരെത്തുടരെ തോറ്റ്‌ ഫോം നഷ്ടപ്പെട്ട രൂപത്തിലാണിപ്പോള്‍. ഈ അവസരം മുതലാക്കിയാല്‍.....

വെള്ളാമ എന്നെക്കാള്‍ മൂത്തതും ശക്തനുമായിരുന്നു. പക്ഷെ ചട്ടമ്പിയാകാനുള്ള ത്വര അതൊന്നും കാര്യമാക്കാന്‍ എന്നെ അനുവദിച്ചില്ല. എത്രയും പെട്ടെന്ന്‌ എനിക്ക്‌ ചട്ടമ്പിയാകണം. അതിനുവേണ്ടി എന്തും ചെയ്യും.

ഞാന്‍ ദിവസം നിശ്ചയിച്ചു. കാരണവും കണ്ടെത്തി. പതിവുപോലെ എന്റെ റിനോള്‍ഡ്‌സ്‌ പേനയതാ വെള്ളാമയുടെ ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സില്‍. മറ്റെല്ലാവരുടെയും സവിധത്തില്‍ ഞങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമായി. പിന്നെയത്‌ അടിപിടിയില്‍ കലാശിച്ചു. പക്ഷെ ഇക്കുറി ഞാന്‍ ശരിക്കും വെള്ളം കുടിച്ചു. അരുണ്‍ജിത്തല്ല വെള്ളാമ സുനി! ഒന്നോ രണ്ടോ ഇടി ഞാന്‍ കൊടുത്തുകാണും. പിന്നെ ഞാന്‍ നിഷ്‌പ്രഭനായി വെള്ളാമയുടെ ചെണ്ടപ്പുറമായി. വെള്ളാമ ശരിക്കും എന്റെ ദേഹത്തുകൂടി മേഞ്ഞു. ഒന്നെതിര്‍ക്കാന്‍ പോലുമാകാതെ അടികൊണ്ടെന്റെ പുറംപൊളിഞ്ഞു. ഞാന്‍ ഉച്ചത്തില്‍ കരഞ്ഞുതുടങ്ങി. അതവന്റെ ആവേശം വര്‍ധിപ്പിച്ചതേ ഉള്ളൂ. നഷ്ടപ്പെട്ട ഫോം തിരിച്ചുകിട്ടിയ സന്തോഷത്തിലായിരുന്നു വെള്ളാമ. ഞാന്‍ പലായനം ചെയ്യാനുള്ള ശ്രമം നടത്തി. അതും നടന്നില്ല.

ചട്ടമ്പിയാകാനുള്ള എന്റെ വ്യാമോഹം ഐസ്‌ പോലെ ഉരുകിക്കഴിഞ്ഞിരുന്നു. എന്നിട്ടും വെള്ളാമ എന്നെ വിട്ടില്ല. അവനെന്റെ തലമുടിയില്‍ പിടിച്ച്‌ നടുംപുറത്ത്‌ കയറിയിരുന്നു. പിന്നെ ഈണത്തോടെ ചോദിച്ചു- "നീയിനി തല്ലിന്‌ വര്വോ?"

ഞാന്‍ പറഞ്ഞു -"ഇല്ലാ"

"ഇനി തല്ലിന്‌ വരുമോ?"

"ഇല്ലാ"

ഞാന്‍ കരഞ്ഞുകരഞ്ഞ്‌ അലിയവേ വെള്ളാമക്കു ചുറ്റും ആര്‍പ്പുവിളിയും കരഘോഷവും ഉയര്‍ന്നു. അരുണ്‍ജിത്തിന്റെ, ചൊറിയന്‍ കുഞ്ഞാപ്പുവിന്റെ, അരിമ്പാറ വാസുവിന്റെ........ അങ്ങനെയങ്ങനെ...

Saturday, July 18, 2009

നര്‍മ്മകഥകള്‍-2

ആലിളാപ്പ
ആലിളാപ്പ നാല്‌പ്പത്‌ കഴിഞ്ഞ ഒരു മധ്യവയസ്‌കനാണ്‌. സ്വന്തത്തില്‍പെട്ടവരും അല്ലാത്തവരും പ്രായത്തില്‍ കൂടിയവരും കുറഞ്ഞവരുമായ എല്ലാവരും അദ്ദേഹത്തെ ആലിളാപ്പ എന്നാണ്‌ വിളിച്ചിരുന്നത്‌.

ആലിളാപ്പയ്‌ക്ക്‌ പ്രത്യേകിച്ചൊരു തൊഴിലില്ല. എന്നാല്‍ ഒരുവിധമെല്ലാതൊഴിലും അറിയുംതാനും. മരംവെട്ട്‌, ചെത്തിത്തേപ്പ്‌, കല്‍പ്പടവ്‌, വിറകുവെട്ട്‌, മണ്ണുകിള തുടങ്ങി ഈ ദുനിയാവിലുള്ള സകല പണികളും തനിക്കറിയാമെന്ന മട്ടിലാണ്‌ മൂപ്പരുടെ നടപ്പ്‌.

നാല്‌പ്പത്‌ കഴിഞ്ഞപ്പോള്‍ സ്വയം റിട്ടയര്‍മെന്റ്‌ പ്രഖ്യാപിച്ച്‌ ഉപദേശവും മേല്‍നോട്ടവും മാത്രം നടത്തി കാലംകഴിക്കുകയാണ്‌ ആലിളാപ്പ. ആലിളാപ്പയുടെ ഉപദേശം കേട്ട്‌ പടുകുഴിയിലും ഊരാക്കുടുക്കിലുംപെട്ട്‌ ഗ്രാമവാസികള്‍ നട്ടംതിരിയുന്ന കാലം. ഒരു ദിവസം മൂളിപ്പാട്ടൊക്കെ പാടി ആരെയാണിന്ന്‌ ഉപദേശിച്ച്‌ കുളംതോണ്ടാന്‍ കിട്ടുക എന്ന തക്കംനോക്കി ആലിളാപ്പ പുറത്തേക്കിറങ്ങി. അപ്പോള്‍ പാല്‍ക്കാരി ദാക്ഷായണിയമ്മ താന്‍ പുതുതായി വാങ്ങിയ മുഴുവനായും മെരുങ്ങാത്ത കൊമ്പിപ്പശുവിനെ കുറ്റിയില്‍ തളയ്‌ക്കാന്‍ ശ്രമിക്കുകയാണ്‌. ഒരു കൈ സഹായിച്ച്‌ പശുവിനെ തളച്ച്‌ പശുവിന്റെ ഒരു തൊഴിയും വാങ്ങി ദാക്ഷായണിയമ്മയോട്‌ രണ്ട്‌ പഞ്ചാരവാക്കൊക്കെ പറഞ്ഞ്‌ ആലിളാപ്പ മുന്നോട്ട്‌.

അപ്പോഴാണ്‌ നാട്ടിലെ പ്രധാന മരംവെട്ടുകാരനായ കഷണ്ടി ബാലനും ശിങ്കിടി ബേബിച്ചനും പിന്നെ കുറേ മല്ലന്മാരുംകൂടി അനാദികാലത്തോളം പഴക്കമുള്ള വലിയൊരു തെങ്ങ്‌ വെട്ടിത്തള്ളിയിടാന്‍ ശ്രമിക്കുന്നത്‌ ആലിളാപ്പ കാണുന്നത്‌.

വളഞ്ഞുപുളഞ്ഞ തെങ്ങ്‌ ഒത്ത ഉയരത്തിലാണ്‌. ഒരുവശത്തുകൂടി ത്രീഫെയ്‌സ്‌ ഇലക്ട്രിക്‌ ലൈന്‍ പോകുന്നു. മറ്റുഭാഗത്ത്‌ വീടുകളുണ്ട്‌. മരം ചായിക്കാന്‍ ചെറിയൊരു വിടവേ ബാക്കിയുള്ളൂ. ലേശം പിഴച്ചാല്‍ ആകെ ഗുലുമാലാകും. തെങ്ങ്‌ പാതി വെട്ടിനിര്‍ത്തിയിരിക്കുകയാണ്‌ ശ്രമക്കാരെല്ലാം. കയറ്‌ പിടിക്കാന്‍ ആര്‍ക്കും ധൈര്യമില്ല.

ആലിളാപ്പ അടുത്തെത്തിയപ്പോള്‍ ഒരു പരിഹാരം പറയും എന്നെല്ലാവരും കരുതി. ചുറ്റും വീക്ഷിച്ച്‌ കാര്യസ്ഥിതി ബോധ്യപ്പെട്ട്‌ ലേശം പരിഹാസത്തോടെ ആലിളാപ്പ ചോദിച്ചു - "കയറ്‌ പിടിക്കാന്‍ ആര്‍ക്കും ധൈര്യംല്ല്യാ അല്ലേ?"

ശിങ്കിടി ബേബിച്ചന്‍ പറഞ്ഞു- "ചെറിയൊരു പഴുതേയുള്ളൂ. പിഴച്ചാല്‍....."

രക്ഷകനെപോലെ അപ്പോള്‍ ആലിളാപ്പ മൊഴിഞ്ഞു-"ആരും പേടിക്കേണ്ട. കയറ്‌ ഞാന്‍ പിടിക്കാം. നിങ്ങള്‍ വെട്ടി തെങ്ങ്‌ തള്ളുക"

കഷണ്ടിബാലന്‍ പറഞ്ഞു-"വേണ്ട, ബുദ്ധിമുട്ടാണ്‌. ഞങ്ങള്‍ ലൈന്‍മാനെ കൊണ്ടുവന്ന്‌ കമ്പി അഴിച്ചാലോ എന്ന്‌ ആലോചിക്കുകയാണ്‌"

ആലിളാപ്പക്ക്‌ വലിയ അപമാനപ്പോയി കഷണ്ടിക്കാരന്റെ വാക്കുകള്‍. തന്റെ അനുഭവപരിചയം സ്ഥാപിക്കാന്‍ യത്‌നിച്ചുകൊണ്ട്‌ ആലിളാപ്പ കൃത്രിമ ഗൗരവത്തില്‍ പറഞ്ഞു- "ബാലാ ഞാന്‍ മരം വെട്ടാന്‍ തുടങ്ങുന്ന കാലത്ത്‌ നീ അമ്മയുടെ അമ്മിഞ്ഞപ്പാല്‌ കുടിക്കുകയാണ്‌. അതുകൊണ്ട്‌ പറയുന്നത്‌ കേള്‍ക്ക്‌. നീ മരം വെട്ട്‌"

ഒടുവില്‍ മനസ്സില്ലാമനസ്സോടെ ബാലന്‍ തയ്യാറായി. ആലിളാപ്പയുടെ വീരകൃത്യം കാണാന്‍ ചെറിയൊരാള്‍ക്കൂട്ടം രൂപപ്പെട്ടു.

ആലിളാപ്പ കയര്‍ സ്വന്തം അരയില്‍ചുറ്റി ഒരു കളരിയഭ്യാസിയെപ്പോലെ എടുപ്പോടെ നിന്നു. ബാലനും കൂട്ടരും പാതിയിലേറെ വെട്ടിയ മരം തള്ളുന്നതിനുമുമ്പ്‌ ഒരിക്കല്‍കൂടി മൗനത്തിന്റെ ഭാഷയില്‍ ആലിളാപ്പയോട്‌ ചോദിച്ചു-"വേണോ വേണ്ടയോ?" അതേഭാഷയില്‍ തന്നെ ആലിളാപ്പ അതിന്‌ മറുപടിയും പറഞ്ഞു- "വേണം"

ബാലന്‍ മരം തള്ളി. പക്ഷെ ആലിളാപ്പയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട്‌ എതിര്‍പാര്‍ശ്വത്തിലേക്കാണ്‌ മരം ചാഞ്ഞത്‌. അരികിലുള്ള വീടിന്റെ മേല്‍ക്കൂരയെ തകര്‍ത്തുകൊണ്ട്‌ മരം വീണു. കയര്‍ അരയില്‍ ചുറ്റിയതുകാരണം മരത്തിന്റെ വേഗതയില്‍ അനാദികാലത്തോളം പഴക്കമുള്ള തെങ്ങിന്റെ ഉയരത്തില്‍ ആലിളാപ്പ ആകാശത്തേക്കുയര്‍ന്നു. ആലിളാപ്പ ആകാശത്തുകൂടി പറപറക്കുന്നത്‌ കണ്‍കുളിര്‍ക്കെ ജനം കണ്ടു. പിന്നെ മൂക്കുകുത്തി താഴോട്ടുവീഴുന്നതും കണ്ടു. ആലിളാപ്പക്ക്‌ ബോധം തെളിയാന്‍ ദിവസങ്ങളെടുത്തു. കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാന്‍ വര്‍ഷങ്ങളോളമെടുത്തു. ഇന്നാരെയും ഉപദേശിക്കാറില്ല ആലിളാപ്പ. സാഹസങ്ങള്‍ക്ക്‌ മുതിരാറുമില്ല. അനുഭവം ഗുരു!